നമ്മ മെട്രോ അടിപൊളി തന്നെ, കാത്തിരിപ്പ് സമയം കുറയും, ആകെ നീളം 175 കിലോമീറ്ററായി കൂടും
ബെംഗളൂരു ജനത ഏറെക്കാലമായി കാത്തിരിക്കുന്ന ഒരുപ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വേറെ ഒന്നുമല്ല, നമ്മ മെട്രോയുടെ മൂന്നാം ഘട്ട നിർമ്മാണം ആരംഭിച്ചിരിക്കുന്നു എന്നതാണ്. അതോടെ പൊതുഗതാഗതത്തിൽ വലിയ കുതിപ്പിന് ഒരുങ്ങുകയാണ് ബെംഗളൂരു. നിലവിൽ 96 കിലോമീറ്റർ നീളമുള്ള നമ്മ മെട്രോ റെയിൽ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വർദ്ധിക്കും. അതോടെ ബെംഗലൂരു നഗരം ഗതാഗത കുരുക്കിൽ നിന്നും രക്ഷപ്പെടുമെന്നാണ് വിലയിരുത്തൽ.
കൂടുതൽ ദൂരം, അതിവേഗം
ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിന് ശേഷം സംസാരിക്കവെ, നിലവിലെ സർക്കാരിന്‍റെ കീഴിൽ കമ്മീഷൻ ചെയ്ത യെല്ലോ ലൈനിന്‍റെ വിജയത്തെക്കുറിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എടുത്തുപറഞ്ഞു. 19.15 കിലോമീറ്റർ ഇടനാഴി വളരെ പെട്ടെന്ന് ഒരു സുപ്രധാന കണ്ണിയായി മാറി. പ്രതിദിനം ഒരു ലക്ഷത്തോളം യാത്രക്കാരാണ് ലെല്ലോ ലൈൻ ഉപയോഗിക്കുന്നത്. യെല്ലോ ലൈനിലെ ഗതാഗതക്കുരുക്ക് ഏകദേശം 30% കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026 ൽ 41 കിലോമീറ്റർ പുതിയ ലൈനുകൾ കമ്മീഷൻ ചെയ്യുമെന്നും, 2027 അവസാനത്തോടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എയർപോർട്ട് ലൈൻ ഉൾപ്പെടെ 38 കിലോമീറ്റർ കൂടി കമ്മീഷൻ ചെയ്യുമെന്നും റോഡ് മാപ്പ് വിശദീകരിച്ചുകൊണ്ട് ഉപമുഖ്യമന്ത്രി പറഞ്ഞു. വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനൊപ്പം തവരേക്കരെ, ഹൊസക്കോട്ടെ, ബിഡദി, നെലമംഗല എന്നിവിടങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുന്നു.

ബെംഗളൂരുവിന്റെ ദീർഘകാല ഗതാഗത പ്രശ്‌നങ്ങൾ ലഘൂകരിക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് വേഗതയേറിയതും സുസ്ഥിരവുമായ യാത്രാ ഓപ്ഷനുകൾ നൽകാനും ഈ വികസനം സഹായിക്കുമെന്നാണ് പ്രതീക്ഷ. ഗരത്തിലെ ജനസംഖ്യ അതിവേഗം വളർന്നുകൊണ്ടിരിക്കുന്നതിനാൽ, ബെംഗളൂരുവിന്റെ ഭാവിയിലെ മൊബിലിറ്റി രൂപപ്പെടുത്തുന്നതിൽ മെട്രോ ശൃംഖല നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ. നിർമ്മാണം ത്വരിതപ്പെടുത്തുന്നതിനും സമയബന്ധിതമായി വിതരണം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ശിവകുമാർ പറഞ്ഞു.
കാത്തിരിപ്പ് സമയം കുറഞ്ഞു
ഇന്ന് (ഡിസംബര്‍ 23 ചൊവ്വ) മുതല്‍ യെല്ലോ ലൈനില്‍ ഓരോ 13 മിനിറ്റിലും ട്രെയിനുകള്‍ ഓടും. തിങ്കള്‍ മുതല്‍ ശനി വരെയുള്ള തിരക്കേറിയ സമയങ്ങളിലാണ് 13 മിനിറ്റ് വ്യത്യാസത്തില്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. ആറാമത്തെ ട്രെയിനും ലൈനില്‍ സര്‍വീസ് ആരംഭിക്കുന്നതോടെയാണ് കാത്തിരിപ്പ് സമയം 13 മിനിറ്റായി കുറയുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ സര്‍വീസ് നടത്താനായി ഒരു ട്രെയിന്‍ സ്‌പെയറായി വെച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നവംബര്‍ അവസാനത്തിലാണ് ആറ് കോച്ചുകളുള്ള ട്രെയിന്‍ സെറ്റ് ബിഎംആര്‍സിഎല്ലിന് ലഭിച്ചത്.
വാരാന്ത്യ ഷെഡ്യൂളിൽ മാറ്റമില്ല
ഞായറാഴ്ചകളിലെ തിരക്കേറിയ സർവീസുകളിൽ മാറ്റമില്ലെന്ന് ബിഎംആർസിഎൽ വ്യക്തമാക്കി. നിലവിലുള്ള 15 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ സർവീസ് തുടരും. കൂടാതെ, ആർവി റോഡ്, ബൊമ്മസാന്ദ്ര ടെർമിനലുകളിൽ നിന്നുള്ള ആദ്യ, അവസാന ട്രെയിൻ സമയങ്ങളിൽ മാറ്റമൊന്നും ഉണ്ടാകില്ല.
ഡ്രൈവറില്ലാ തീവണ്ടികളുടെ പരീക്ഷണങ്ങൾ പുരോഗമിക്കുന്നു
അതേസമയം, യെല്ലോ ലൈനിൽ ഡ്രൈവറില്ലാ ട്രെയിൻ സാങ്കേതികവിദ്യയുടെയും സിഗ്നലിംഗ് സംവിധാനങ്ങളുടെയും പരീക്ഷണം സുഗമമായി പുരോഗമിക്കുകയാണ്. യാത്രാ ഇടവേളകൾ കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള സേവന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി വരും മാസങ്ങളിൽ പ്രവർത്തനക്ഷമമായ ട്രെയിനുകളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായി മെട്രോ കോർപ്പറേഷൻ അറിയിച്ചു.


Click it and Unblock the Notifications


