ബെംഗളൂരു മലയാളികളുടെ കീശ കീറും, ടിക്കറ്റ് നിരക്ക് ഉയർത്താൻ നമ്മ മെട്രോ, പുതുക്കിയ നിരക്ക് അറിയാം
ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കുൽ നിന്നും രക്ഷ നേടാനുള്ള ഏകവഴി നമ്മ മെട്രോ ആണ്. അതുകൊണ്ടുതന്നെ ദിവസവും പതിനായിരക്കണക്കിന് ആളുകളാണ് യാത്രയ്ക്കായി മെട്രോയെ ആശ്രയിക്കുന്നത്. എന്നാൽ ഇനി മുതൽ നമ്മ മെട്രോ യാത്രയുടെ ചിലവ് വർദ്ധിക്കും. മെട്രോ ടിക്കറ്റ് നിരക്ക് ഉയർത്താൻ പോവുകയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). 5 ശതമാനം ടിക്കറ്റ് വില വർദ്ധനവ് നിർദ്ദേശിച്ചിരിക്കുകയാണ് ബിഎംആർസിഎൽ. സർക്കാറിന്‍റെ അനുമതി കിട്ടിയാൽ ഉടൻ അവ നടപ്പിലാക്കും.
പരമാവധി 95 രൂപ
ബെംഗളൂരു മെട്രോ ഇപ്പോൾ രണ്ട് കിലോമീറ്റർ വരെയുള്ള ദൂരത്തിന് കുറഞ്ഞ നിരക്ക് 10 രൂപയും 25 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് പരമാവധി നിരക്ക് 90 രൂപയുമാണ് ഈടാക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന മെട്രോ ടിക്കറ്റ് നിരക്കാണ്. 5 ശതമാനം വാർഷിക വർദ്ധനവോടെ കുറഞ്ഞ നിരക്ക് 11 രൂപയായി ഉയരാൻ സാധ്യതയുണ്ട്. അതേസമയം പരമാവധി നിരക്ക് 95 രൂപയായി ഉയർന്നേക്കും. 2025 സെപ്റ്റംബറിൽ ഡിഎച്ച് റിപ്പോർട്ട് ചെയ്ത 2024 ലെ ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ (എഫ്എഫ്സി) റിപ്പോർട്ടിന് അനുസൃതമായാണ് ഈ വർദ്ധനവ് നടപ്പിലാക്കുന്നത്.
"ഫെബ്രുവരി 9 മുതൽ പരിഷ്കരണം നടപ്പിലാക്കാനാണ് സാധ്യത. എഫ്എഫ്‌സി ശുപാർശകൾ ഞങ്ങൾക്ക് ബാധകമായതിനാൽ കേന്ദ്ര സർക്കാരിൽ നിന്നോ സംസ്ഥാന സർക്കാരിൽ നിന്നോ അധിക അനുമതി ആവശ്യമില്ല," ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
നിരക്ക് പുതിയ നിരക്ക്
എംജി റോഡ് മുതൽ വി സൗധ വരെ - 11 രൂപ
ഇന്ദിരാനഗർ മുതൽ കെആർ പുര വരെ - 21 രൂപ
കെങ്കേരി മുതൽ മൈസൂർ- 32 രൂപ
യശ്വാൻപൂർ മുതൽ മജസ്റ്റിക്കിലേക്ക് - 42 രൂപ
പീനിയ മുതൽ ചിക്പേട്ട് - 53 രൂപ
സിൽക്ക് ബോർഡ് മുതൽ ബൊമ്മസാന്ദ്ര - 63 രൂപ
എംജി റോഡ് മുതൽ വൈറ്റ്ഫീൽഡ് - 74 രൂപ
മടവര മുതൽ ബനശങ്കരി - 84 രൂപ
ചല്ലഘട്ട മുതൽ ഐടിപിഎൽ - 95 രൂപ

കഴിഞ്ഞ വർഷവും കൂട്ടി
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം, ടിക്കറ്റ് നിരക്കിൽ 110 ശതമാനം വർധന വരുത്താൻ ബിഎംആർസിഎൽ തീരുമാനിച്ചിരുന്നെങ്കിലും പ്രതിപക്ഷ പാർട്ടികളിലും നിന്നും യാത്രക്കാരിൽ നിന്നും ഉയർന്ന വ്യാപക പ്രതിഷേധത്തെ തുടർന്ന് ഇത് 71 ശതമാനമാക്കി കുറച്ചിരുന്നു.
പ്രവർത്തനം ലാഭത്തിലല്ല
നമ്മ മെട്രോ സമീപ വർഷങ്ങളിൽ പലിശയ്ക്ക് ശേഷമുള്ള ലാഭം നേടിയിട്ടുണ്ടെങ്കിലും, ഇപ്പോഴും 13,106.65 കോടി രൂപയുടെ വായ്പാ ബാധ്യതകളും 21,521.23 കോടി രൂപയുടെ സബോർഡിനേറ്റ് കടവും വഹിക്കുന്നു. 2025-26 നും 2029-30 നും ഇടയിൽ, ബിഎംആർസിഎൽ 9,651.6 കോടി രൂപയുടെ വായ്പാ തിരിച്ചടവുകളും 5,721.6 കോടി രൂപയുടെ മൂല്യത്തകർച്ച ചെലവും നേരിടുന്നു. ഈ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ വരുന്ന സാമ്പത്തിക വർഷങ്ങളിൽ നഷ്ടം ഉയർന്നേക്കുമെന്ന് ബിഎംആർസിഎൽ കരുതുന്നു. സംസ്ഥാന സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം തുടർന്നേക്കില്ലെന്നും ബിഎംആർസിഎൽ കരുതുന്നുണ്ട്.
ബെംഗളൂരു മെട്രോയുടെ നിർമ്മാണ വേഗതയും താരതമ്യേന മന്ദഗതിയിലാണ്. 2011 മുതൽ ശൃംഖല വെറും 96 കിലോമീറ്റർ മാത്രമാണ് വികസിച്ചത്. അതായത്
പ്രതിവർഷം ശരാശരി 6-7 കിലോമീറ്റർ. ഇതിനു വിപരീതമായി 2002 മുതൽ പ്രവർത്തനക്ഷമമായ ഡൽഹി മെട്രോ 394 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു. പ്രതിവർഷം ശരാശരി 16-17 കിലോമീറ്റർ വേഗതയിൽ വികസിക്കുന്നു. വലിയ ശൃംഖല ഉണ്ടായിരുന്നിട്ടും, ഡൽഹി മെട്രോയുടെ പരമാവധി നിരക്ക് പ്രവൃത്തിദിവസങ്ങളിൽ 64 രൂപയും ഞായറാഴ്ചകളിലും ദേശീയ അവധി ദിവസങ്ങളിലും 32 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് 43 രൂപയുമാണ്.


Click it and Unblock the Notifications


