രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഇന്ത്യയുടെ ഐടി തലസ്ഥാനം. എന്നാൽ ബെഗളൂരു നഗരം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നാണ് എഴുത്തുകാരനായ ആശിഷ് സരദ്ക പറയുന്നത്. അദ്ദേഹം ഇതു സംബന്ധിച്ച് ഫെയ്സ് ബുക്കിൽ ഒരു ലേഖനം പങ്കുവയ്ക്കുകയും അത് ഇപ്പോൾ വലിയ ചർച്ചയ്ക്കും കാരണമായിട്ടുണ്ട്. എന്താണ് ആശിഷ് സരദ്ക പറയുന്നത്..? അദ്ദേഹത്തിന്‍റെ വിലയിരുത്തൽ എന്ത് കൊണ്ട് പ്രാധാന്യം അർഹിക്കുന്നത്..? നമുക്ക് വിശദമായി നോക്കാം.
ഐടി തകർന്നാൽ ബെംഗളൂരു വീഴും
ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നാൽ പേടി സ്വപ്നമാണ്. കാരണം വേറെ ഒന്നുമല്ല, എഐ കാരണം ദിവസവും നൂറ് കണക്കിന് പേർക്കാണ് അവരുടെ തൊഴിൽ നഷ്ടപ്പെടുന്നത്. പല ആഗോള കമ്പനികളും തൊഴിലാളികളെ ജോലിയിൽ നിന്നും പിരിച്ച് വിടുകയാണ്. മനുഷ്യർ മണിക്കൂറുകൾ എടുത്ത് ചെയ്യുന്ന ജോലികൾ എഐ ഉപയോഗിച്ച് മിനുട്ടുകൾക്കുള്ളിൽ ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്‍റെ കാരണം. എഐ മേഖലയിലെ കുതിപ്പ് ബെംഗളൂരുവിനെയും ബാധിക്കുമെന്ന ആശങ്കയാണ് ആശിഷ് സരദ്ക പങ്കുവയ്ക്കുന്നത്.
എഐയും ഐടിയും
ഐടി മേഖലയിലെ പല ജോലികളും ഇന്ന് ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റിലാണ് എഐയുടെ സ്വാധീനം ഏറ്റവും വ്യക്തമായി കാണുന്നത്. ബഗുകൾ കണ്ടെത്തുന്നതിൽ എഐ വലിയ സഹായമാണ്. അതോടൊപ്പം കോഡ് റിവ്യൂ പ്രക്രിയ എഐ വേഗത്തിലാക്കുന്നു. ടെസ്റ്റിംഗ് മേഖലയിലും എഐ ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്. കമ്പനികൾ എഐയിൽ നിക്ഷേപം വർധിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ ഭാവിയിലെ ഐടി മേഖല മനുഷ്യനും എഐയും ചേർന്നതായിരിക്കും. ഇത് എത്ര പേരുടെ ജോലികളാണ് നഷ്ടപ്പെടുക എന്നത് നമുക്ക് ഊഹിക്കാൻ കഴിയുന്നതിലും അധികമാണ്.

ഐടി മാത്രമല്ല, ബെംഗളൂരുവും തകരും
ഐടി നഗരമായത് കൊണ്ടുതന്നെ ബെംഗളൂരു നഗരത്തിന്‍റെ ഓരോ ചലനവും ഐടിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു കിടക്കുകയാണ്. ഉദാഹരണത്തിന് ബെംഗളൂരുവിലെ മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള ഓട്ടോ ഡ്രൈവർമാരുടെ വരുമാനത്തിന്റെ 60% ഐടി ജീവനക്കാരിൽ നിന്നാണ്. വീട്ടിൽ നിന്ന് മെട്രോയിലേക്കും, മെട്രോയിൽ നിന്ന് ഓഫീസിലേക്കും യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം ദശലക്ഷക്കണക്കിന് ആണ്. നാളെ അവരുടെ ജോലി ഇല്ലാതായാൽ ഓട്ടോ ഡ്രൈവർമാരുടെ വരുമാനത്തെ ബാധിക്കും. അത് നഗരത്തിന്‍റെ വിപണിയെ തന്നെ പിടിച്ച് ഉലയ്ക്കും.
സൊമാറ്റോ, സ്വിഗ്ഗി, സെപ്‌റ്റോ ഡെലിവറി ബോയ്‌സ് മുതൽ പബ്ബുകൾ, ബ്രൂവറികൾ, മാളുകൾ എന്നിവയിൽ ജോലി ചെയ്യുന്നവർ വരെ എല്ലാവരും ഐടി ആളുകളുടെ "ഡിസ്പോസിബിൾ ഇൻകം" കൊണ്ട് തൃപ്തി പ്രാപിക്കുന്നു. ആളുകളുടെ കൈയിൽ പണമില്ലെങ്കിൽ, വാരാന്ത്യ പാർട്ടികളില്ല, ഓൺലൈൻ ഓർഡറുകളില്ല. അപ്പോൾ ഈ വ്യവസായങ്ങളെല്ലാം തകരും. അതോടൊപ്പം വാരാന്ത്യ ടൂറിസവും തകരും. വെള്ളിയാഴ്ച വരുമ്പോൾ, ചിക്കമഗളൂരു, കൂർഗ്, സകലേശ്പൂർ എന്നിവിടങ്ങളിലേക്ക് കാറുകളുടെ ഒരു നിര തന്നെ കാണാം. അവിടുത്തെ ഹോം സ്റ്റേകളുടെ പ്രധാന വരുമാനം ഐടി ജീവനക്കാരുടെ ഈ വാരാന്ത്യ ടൂറിസമാണ്. അതുകൊണ്ടുതന്നെ ഐടി മേഖല തകർച്ച നേരിട്ടാൽ എന്താണ് സംഭവിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇന്ന് ഏറ്റവും കൂടുതൽ ഭവന വായ്പകളും കാർ വായ്പകളും എടുത്തിരിക്കുന്നത് ഐടി മേഖലകളിൽ നിന്നും ഉള്ളവരാണ്. അവരുടെ ജോലി കുറഞ്ഞാൽ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയില്ല. അപ്പോൾ ബാങ്കുകളിൽ അതിന്റെ ആഘാതം അത്ര വലുതായിരിക്കില്ല.
ബെംഗളൂരുവിന്‍റ ജീനനാഡി
ഐടി ബെംഗളൂരുവിനെ സംബന്ധിച്ച് കേവലം ഒരു വ്യവസായം മാത്രമല്ല, നഗരത്തിന്‍റെ ജീവരക്തവും ജീവ നാഡിയുമാണ്. അതുകൊണ്ടുതന്നെ ഐടി മേഖല തകർച്ച നേരിട്ടാൽ അത് നഗരത്തിന്‍റെ താളം തെറ്റിക്കും. അങ്ങനെ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാൽ സാധിക്കില്ലെന്നാണ് ആശിഷ് സരദ്ക പറയുന്നത്.


Click it and Unblock the Notifications