ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം, മുട്ടൻ പണി കൊടുത്ത് ആന്ധ്ര, കൊപ്പത്ത് വിമാനം പറക്കും..?
ഹൊസൂരിൽ പുതിയ വിമാനത്താവളത്തിനായി തമിഴ്നാട് വർഷങ്ങളായി ശ്രമിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ വിവാദം കൂടിയാണ് ഹൊസൂർ വിമാനത്താവളം. എന്നാൽ വിമാനത്താവളത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമർപ്പിച്ച അപേക്ഷ പ്രതിരോധ മന്ത്രാലയം തള്ളി. സ്ഥില നിർണയം പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഈ തിരിച്ചടി. അതോടെ ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കർണാടക നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ ശ്രമങ്ങൾക്ക് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയായാണ് ആന്ധ്രാപ്രദേശ്. അങ്ങനെ ആകെ മൊത്തത്തിൽ പെട്ടിരിക്കുകയാണ് മൂന്ന് സംസ്ഥാനവും.
അപേക്ഷ തള്ളാൻ കാരണം
ഹൊസൂരിൽ വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭാഗത്തെ വ്യോമപാത പ്രതിരോധമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. ഈ പ്രദേശം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎൽ) ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിരോധമന്ത്രാലയം തമിഴ്നാടിന്‍റെ അപേക്ഷ തള്ളിയത്. ദേശീയ സുരക്ഷാ മുൻഗണനകൾ ചൂണ്ടിക്കാട്ടി തമിഴ്‌നാട് സർക്കാർ അയച്ച ഹൊസൂർ വിമാനത്താവളത്തിനായുള്ള നിർദ്ദേശം ശുപാർശ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ.ആർ. നായിഡു തിങ്കളാഴ്ച രാജ്യസഭയിൽ വ്യക്തമാക്കി. സൈനിക പ്രവർത്തനങ്ങൾക്കും പരീക്ഷണ പറക്കലുകൾക്കുമായി വ്യാപകമായി ഉപയോഗിക്കുന്ന എച്ച്എഎൽ നിയന്ത്രിത വ്യോമാതിർത്തിയുടെ കീഴിലാണ് ഹൊസൂരിലെ സിവിൽ വിമാന സർവീസുകൾ നിലവിൽ സാധ്യമല്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നു.
കർണാടകത്തിന് പ്രതീക്ഷ, പക്ഷേ..
ബെംഗളൂരുവിന് തൊട്ടടുത്ത് തുടങ്ങാനിരുന്ന ഹൊസൂർ എയർപോർട്ട് തമിഴ്നാടിന് നഷ്ടമായത് കർണാടകയെ സംബന്ധിച്ച് ആശ്വാസമായിരുന്നു. കാരണം ഹൊസൂരും ബെംഗളൂരുവും തൊട്ടടുത്ത പ്രദേശങ്ങളായത് കൊണ്ടുതന്നെ രണ്ട് വിമാനത്താവളത്തിനും അനുമതി കിട്ടാനുള്ള സാധ്യത ഇല്ലെന്നായിരുന്നു വിലയിരുത്തൽ. അന്താരാഷ്ട്ര വിമാനത്താവള നിർമ്മാണത്തെച്ചൊല്ലി കർണാടകയും തമിഴ്‌നാടും തമ്മിൽ കടുത്ത മത്സരം ഉണ്ടായിരുന്നു. എന്തായാലും തമിഴ്നാടിന് അനുമതി ലഭിച്ചില്ലെന്ന ആശ്വാസത്തിൽ കർണാടക സർക്കാർ ഇരിക്കുമ്പോഴാണ് ആന്ധ്രയുടെ രംഗപ്രേവേശനം.

വിമാനത്താവളം നിർമിക്കാൻ ആന്ധ്രയും
ആന്ധ്രാപ്രദേശ് കുപ്പത്ത് വ്യോമയാന പദ്ധതികൾക്ക് വേഗം കൂട്ടിയതാണ് ഇപ്പോൾ കർണാടകയുടെ ചങ്കിടിപ്പ് ഉയർത്തുന്നത്. തമിഴ്നാടിന്റെ നഷ്ടംബെംഗളൂരുവിനല്ല പകരം ആന്ധ്രയുടെ നേട്ടമായി മാറുമോ എന്നതാണ് ഇപ്പോൾ പ്രധാന ചർച്ച. കുപ്പം വിമാനത്താവളത്തിനായി ഇതിനകം തയ്യാറാക്കിയ സാധ്യതാ റിപ്പോർട്ട് അനുസരിച്ച്, രണ്ട് ഘട്ടങ്ങളായി നിർമ്മാണം ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞത്. ആദ്യ ഘട്ടത്തിൽ 683 ഏക്കറിലും രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തിൽ 567 ഏക്കറിലും 1,250 ഏക്കർ വിസ്തൃതിയുള്ള നിർമ്മാണം ആരംഭിക്കും.
ബെംഗളൂരുവിൽ നിന്ന് ഏകദേശം 90-100 കിലോമീറ്റർ അകലെയാണ് കുപ്പം. കൂടാതെ തമിഴ്നാട്-കർണാടക അതിർത്തിയോട് ചേർന്നുമാണ് സ്ഥിതി ചെയ്യുന്നത്. കുപ്പം, ഹൊസൂർ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യാത്രക്കാർ നിലവിൽ ബെംഗളൂരു വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. കുപ്പം വിമാനത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ യാത്രക്കാരുടെ ദൂരം കുറയും. ആന്ധ്രാപ്രദേശിന്‍റെ ഭാഗത്തുള്ള പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തും എന്നും വ്യോമയാന വിദഗ്ധർ പറയുന്നു.
അന്തിമ നേട്ടം ആർക്ക്..?
എന്തായാലും പുതിയ വിമാനത്താവളം എവിടെ വരും എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. തമിഴ്നാടിന്റെ നഷ്ടം ബെംഗളൂരുവിനല്ല പകരം ആന്ധ്രയുടെ നേട്ടമായി മാറുമോ എന്നതാണ് ഇപ്പോൾ പ്രധാന ചർച്ച.


Click it and Unblock the Notifications


