ജീവിതം ബെംഗളൂരു നഗരത്തിലാണെങ്കിൽ ശ്രദ്ധിക്കുക, ഉയരുന്ന താപനിലയും മലിന ജലവും, ഇക്കാര്യങ്ങൾ അറിയണം
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. ഇന്ത്യയുടെ ഐടി തലസ്ഥാനം എന്നാണ് ബെംഗളൂരുവിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ വരും മാസങ്ങളിൽ നഗരത്തിലെ ജീവിതം നരക തുല്യമാകുമെന്നാണ് വിലയിരുത്തൽ. കാരണം മറ്റൊന്നുമല്ല, ബെംഗളൂരുവിൽ പകൽ താപനില ക്രമാതീതമായി വർദ്ധിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. മാർച്ച് 1 മുതൽ വേനൽക്കാലം ആരംഭിക്കുമെന്നും ഈ വേനൽക്കാലത്ത് താപനില 39°C വരെ ഉയരുമെന്നും ഐഎംഡി പ്രവചിക്കുന്നു.
താപനില ഉയർന്ന് തന്നെ
ചൊവ്വാഴ്ച, ബെംഗളൂരു നഗരത്തിൽ പരമാവധി താപനില 32.8°C രേഖപ്പെടുത്തി. ഇത് സാധാരണയേക്കാൾ 1°C കൂടുതലാണ്. എച്ച്എഎൽ വിമാനത്താവളത്തിൽ 32.1°C ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇത് സാധാരണയേക്കാൾ 0.8°C കൂടുതലാണ്. അതേസമയം കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 32.7°C ചൂട് രേഖപ്പെടുത്തി. ഇത് സാധാരണയേക്കാൾ 1.4°C കൂടുതലാണ്. ഫെബ്രുവരിയിലെ താപനില ബെംഗളൂരുവിൽ പതുക്കെ ഉയരുകയും ശരാശരി 31°C ആയി മാറുകയും ചെയ്തിട്ടുണ്ട്.
മാർച്ചിൽ 35-36°C വരെ ഉയർന്ന താപനില ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ ചൂട് കൂടുകയും 39°C വരെ ഉയർന്ന താപനിലയിലെത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. 2016 ഏപ്രിൽ മാസം രേഖപ്പെടുത്തിയ 39.2°C ആണ് നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്. എൽ നിനോ-സതേൺ ഓസിലേഷൻ (ENSO) ഘട്ടവും ഇന്ത്യൻ മഹാസമുദ്ര ദ്വിധ്രുവവുമായുള്ള (IOD) പ്രതിപ്രവർത്തനവും കാരണം ഈ വർഷം കർണാടകയിൽ 'സാധാരണയിൽ നിന്ന് ഉയർന്ന' വേനൽക്കാലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ജാഗ്രത പാലിക്കണം
ഉച്ചയ്ക്ക് 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ഈ സമയത്ത് പുറത്തിറങ്ങേണ്ടി വന്നാൽ കുട, തലക്കെട്ട്, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. പരമാവധി വെള്ളം കുടിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. ദാഹമില്ലെങ്കിലും ഇടവിട്ട് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. നാരങ്ങാവെള്ളം, മോര് പോലുള്ള പാനീയങ്ങൾ ചൂട് കുറയ്ക്കാൻ സഹായകരമാണ്. കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
ലഘുഭക്ഷണം മാത്രം കഴിക്കുകയും എണ്ണയേറിയ ഭക്ഷണം കുറയ്ക്കുകയും ചെയ്യണം. കുട്ടികളും വയോജനങ്ങളും ഗർഭിണികളും കൂടുതൽ ശ്രദ്ധിക്കണം. തലവേദന, തലകറക്കം, ഛർദ്ദി, അമിത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിശ്രമിക്കുകയും ആവശ്യമായാൽ ചികിത്സ തേടുകയും വേണം. വീടുകൾക്കുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കണം. തൊഴിലാളികൾക്ക് ജോലി സമയത്തിൽ ക്രമീകരണം വേണമെന്ന നിർദ്ദേശവും അധികൃതർ മുന്നോട്ടുവച്ചു. സൂര്യാഘാതം പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സമൂഹം മുഴുവൻ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
കുടിവെള്ളവും മലിനം
നഗരത്തിലെ കുടിവെള്ളത്തിലും ഗുരുതരമായ മലിനീകരണം കണ്ടെത്തിയത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2023 മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ പരിശോധിച്ച 9.34 ലക്ഷം ജല സാമ്പിളുകളിൽ 53,000 എണ്ണത്തിലും മാരകമായ രാസവസ്തുക്കൾ കണ്ടെത്തി. 7,696 സാമ്പിളുകളിൽ ബാക്ടീരിയ മൂലകങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മലിനജലത്തിന്റെ ചോർച്ച, വ്യാവസായിക മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ കലരുന്നത്, ടാങ്കറുകളിലെ അശാസ്ത്രീയമായ ജലശേഖരണം തുടങ്ങിയവയാണ് മലിനീകരണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


Click it and Unblock the Notifications




