സംയുക്ത ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി 12 മണി മുതൽ ആരംഭിക്കും. ബി.എം.എസ് ഒഴികെയുള്ള പത്ത് ദേശീയ തൊഴിലാളി യൂണിയനുകൾ സമരത്തിൽ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ ജനുവരി 8-ന് പണിമുടക്ക് നടത്തുമെന്ന് വിവിധ ട്രേഡ് യൂണിയനുകൾ നേരത്തേ തന്നെ അറിയിച്ചിരുന്നു.
ബാങ്കിംഗ്, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗതാഗതം, കൽക്കരി, എണ്ണ, ഇൻഷൂറൻസ് തുടങ്ങിയവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുമുള്ള 200 ദശലക്ഷത്തിലധികം തൊഴിലാളികൾ സർക്കാരിന്റെ “ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ” നയങ്ങൾക്കെതിരെ പൊതു പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി അമർജീത് കൗർ പറഞ്ഞു.

കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഒരിക്കൽ മാത്രമേ മന്ത്രിസഭാ സംഘം, തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്താൻ മുതിർന്നുള്ളുവെന്നും, തൊഴിലാളികളെ മറക്കാനും അവരുടെ ജോലിയുടെയും ഉപജീവനത്തിന്റെയും പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാനും ഞങ്ങൾ സർക്കാരിനെ അനുവദിക്കില്ലെന്നും അമർജീത് വ്യക്തമാക്കി.
തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യരുത് തുടങ്ങിയ പ്രധാന കാര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് പണിമുടക്ക് ആഹ്വാനം ചെയ്‌തത്. അവശ്യസർവീസുകൾ, ആശുപത്രി, പാൽ, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീർഥാടനം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.


Click it and Unblock the Notifications