ദില്ലി: ഇന്ത്യയിലെ വാണിജ്യ മേഖലയില്‍ വന്‍ ആഘാതം ഏല്‍പ്പിച്ച് കൊണ്ട് കൊറോണ വൈറസ് രാജ്യത്ത് പടരുന്നത് തുടരുന്നു. കോവിഡ് 19 തങ്ങളുടെ കച്ചവടത്തിന്റെ പ്രവര്‍ത്തനങ്ങളെ ആദ്യ ഘട്ടം മുതല്‍ തന്നെ ബാധിച്ചതായി രാജ്യത്തെ കച്ചവടക്കാരില്‍ 53 ശതമാനവും പറയുന്നു. ഫിക്കിയുടെ സര്‍വേ പ്രകാരം രാജ്യത്തെ 73 ശതമാനം കച്ചവടങ്ങളും ഓര്‍ഡറുകളില്‍ വന്‍ ഇടിവ് നേരിട്ടതായി പറയുന്നു. ഫിക്കിയില്‍ അംഗങ്ങളായിട്ടുള്ള 317 കമ്പനികളിലും അസോസിയേഷനുകളിലുമാണ് സര്‍വേ നടത്തിയത്. മാര്‍ച്ച് 15നും 19നും ഇടയിലുള്ള കാലയളവിലായിരുന്നു സര്‍വേ.
സര്‍വേയില്‍ പങ്കെടുത്ത് 35 ശതമാനം പേര്‍ ഇന്‍വെന്ററി ലെവലില്‍ വര്‍ദ്ധനവുണ്ടായതായി പ്രതികരിച്ചു. അതേസമയം, 50 ശതമാനം പേര്‍ അവരുടെ ഇന്‍വെന്ററി ലെവല്‍ 15 ശതമാനം ഉയര്‍ന്നതായി ചൂണ്ടിക്കാട്ടി. കച്ചവട സാധ്യമായ ഒരു ഉല്‍പ്പന്നത്തിന്റെ നിലവിലുള്ള സ്റ്റോക്കിനെയാണ് ഇന്‍വെന്ററി ലെവല്‍ എന്ന് പറയുന്നത്. കൊറോണ വൈറസ് തങ്ങളുടെ കച്ചവടത്തെ വളരെയധികം ബാധിച്ചതായി 20 ശതമാനം പേര്‍ പ്രതികരിച്ചപ്പോള്‍ 33 ശതമാനം ഉയര്‍ന്ന തോതില്‍ സ്വാധീനിച്ചതായി പറഞ്ഞു. അതേസമയം 33 ശതമാനം കമ്പനികള്‍ മിതമായ രീതിയില്‍ ബാധിച്ചതായും അഭിപ്രായപ്പെട്ടു.
നിങ്ങൾ ആധാറും പാനും ബന്ധിപ്പിച്ചോ? എങ്ങനെ പരിശോധിക്കാം? ഇല്ലെങ്കിൽ കനത്ത പിഴ
കോവിഡ് -19 മഹാമാരി ഏകദേശം 80 ശതമാനം സംഘടനകളുടെയും പണമൊഴുക്കിനെയും ബാധിച്ചു. 40 ശതമാനത്തിലധികം പേര്‍ തങ്ങളുടെ പണമൊഴുക്കില്‍ 20 ശതമാനത്തോളം ഇടിവുണ്ടായതായി പറയുന്നു. 63 ശതമാനം പേര്‍ തങ്ങളുടെ വിതരണ ശൃംഖലയെ ബാധിച്ചതായും സ്ഥിതിഗതികള്‍ സസൂഷ്മം നിരീക്ഷിക്കുകയാണെന്നും കൊറോണ മൂലമുണ്ടാകാന്‍ പോകുന്ന ആഘാതം കൂടുതല്‍ വഷളാകുമെന്നും അഭിപ്രായപ്പെട്ടു. അതേസമയം, 47.3 ശതമാനം പേര്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാനായി നാല് ആഴ്ചയോളം കാലതാമസമെടുക്കുന്നതായി പറഞ്ഞു.
31.08 ശതമാനം കമ്പനികള്‍ നാല് മുതല്‍ ആറ് ആഴ്ചയോളം കാലതാമസമെടുക്കുന്നതായും പറഞ്ഞു. 14.86 ശതമാനം ആറ് മുതല്‍ എട്ട് മുതല്‍ ആഴ്ച വരെയും 6.76 ശതമാനം കമ്പനികള്‍ 8 ആഴ്ചയിലധികം കാലതാമസവും നേരിടുന്നു. 40 ശതമാനം കമ്പനികളും ഓഫീസുകളില്‍ പ്രവേശിക്കുന്നതും അണുവിമുക്തമാക്കുന്നതും സംബന്ധിച്ച് കര്‍ശന പരിശോധന നടത്തിയതായും സര്‍വേയില്‍ പറയുന്നു. ഏകദേശം 30 ശതമാനം ഓര്‍ഗനൈസേഷനുകള്‍ ഇതിനോടകം തന്നെ വര്‍ക്ക്-ഫ്രം ഹോം നയങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അതേസമയം, ആറ് മാസത്തിനകം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്നാണ് നാലിലൊന്ന് പേരുടെയും പ്രതീക്ഷ.