മുംബൈ: ടാറ്റ ഗ്രൂപ്പും സൈറസ് മിസ്ത്രിയെ തമ്മിലുള്ള അഞ്ച് വർഷമായി തുടരുന്ന കേസിൽ സുപ്രീം കോടതിയില്‍ വിജയം നേടി ടാറ്റാ ഗ്രൂപ്പ്. സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയിലെ ശ്രദ്ധേയമായ കേസില്‍ വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
2016 ഒക്ടോബറിൽ നടന്ന ബോർഡ് മീറ്റിംഗിലായിരുന്നു സൈറസ് മിസ്ട്രിയെ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനെതിരെ സൈറസ് മിസ്ട്രി ആരംഭിച്ച് നിയമ പോരാട്ടത്തിനൊടുവില്‍ 2018 ഡിസംബര്‍ 18 ന് നാഷണൽ കമ്പനി ലോ അപ്പലെറ്റ് ട്രിബ്യൂണൽ അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് പുനിര്‍നിയമിച്ചു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ടാറ്റ സൺസും രത്തൻ ടാറ്റയും സുപ്രീംകോടതിയിലെത്തുന്നത്.
കോർപറേറ്റ് തത്വങ്ങളുടെ പൂർണമായ ലംഘനമാണ് ടാറ്റാ ഗ്രൂപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നായിരുന്നു മിസ്ത്രിയുടെ ഷാപുർജി പല്ലോൻജി ഗ്രൂപ്പ് സുപ്രീംകോടതിയിൽ വാദിച്ചത്. പതിയിരുന്നുളള ആക്രമണമായിരുന്നു അതെന്നും അവര്‍ വിശേഷിപ്പിച്ചു. എന്നാല്‍ ചെയര്‍മാനെ നീക്കാന്‍ ബോര്‍ഡിന് അവകാശമുണ്ടെന്ന വാദമായിരുന്നു ടാറ്റാ ഗ്രൂപ്പ് തുടക്കം മുതല്‍ സ്വീകരിച്ച നിലപാട്. അതേസമയം, ഓഹരികൾ സംബന്ധിച്ച മറ്റ് നിയമപരമായ നടപടികൾ സ്വീകരിക്കാനും ടാറ്റാ സൺസിനും സൈറസ് മിസ്ത്രിക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കി. കേസില്‍ മിസ്ത്രി നല്‍കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ വാദം അംഗീകരിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് രത്തന്‍ ടാറ്റ രംഗത്ത് എത്തുകയും ചെയ്തു. സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച വിധിന്യായത്തെ ഞാൻ വിലമതിക്കുന്നു. ഇത് വിജയിത്തിന്‍റെയോ തോല്‍വിയുടേയോ പ്രശ്നമല്ല. ഗ്രൂപ്പിന്റെ മാർഗ്ഗനിർദ്ദേശ തത്വങ്ങളായ മൂല്യങ്ങളുടെയും ധാർമ്മികതയുടെയും മൂല്യനിർണ്ണയമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോടതി വിധിക്ക് പിന്നാലെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ 6% കുതിച്ചു.
രണ്ടു ദിവസത്തെ ക്ഷീണം മായ്ച്ചു; സെന്‍സെക്‌സ് 568 പോയിന്റ് തിരിച്ചുപിടിച്ചു, നിഫ്റ്റി 14,500 കടന്നു