ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ബിരിയാണി കൂടി സാധാരണ ഭക്ഷണ ഇനമായി നൽകാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാർക്ക് വെജ് ബിരിയാണി, മുട്ട ബിരിയാണി, ചിക്കൻ ബിരിയാണി എന്നിവയിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. വെജ് ബിരിയാണിക്ക് 80 രൂപ (ജിഎസ്ടി ഉൾപ്പെടെ), മുട്ട, ചിക്കൻ ബിരിയാണി എന്നിവയ്ക്ക് യഥാക്രമം 90 രൂപ 110 രൂപ എന്നിങ്ങനെയാണ് വില.
എക്സ്പ്രസ്, മെയിൽ ട്രെയിനുകളിൽ പ്രാദേശിക വിഭവങ്ങളുമായി റെയിൽവേ ലഘുഭക്ഷണവും ഉടൻ നൽകി തുടങ്ങും. അറിയിപ്പ് അനുസരിച്ച്, 350 ഗ്രാം ലഘുഭക്ഷണത്തിന് 50 രൂപ (ജിഎസ്ടി ഉൾപ്പെടെ) ആയിരിക്കും നിരക്ക്. ഐആർസിടിസിയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളും മെനു, താരിഫ് കമ്മിറ്റിയുടെ ശുപാർശയും കണക്കിലെടുത്ത് റെയിൽവേ കാറ്ററിംഗ് സേവനങ്ങളുടെ വില വർധിപ്പിച്ചതായി റെയിൽവേ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

പുതിയ നിരക്കുകൾ അനുസരിച്ച് രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് എസിയിൽ ഒരു കപ്പ് ചായയ്ക്ക് 35 രൂപയാണ് നിരക്ക്. സ്ലീപ്പർ ക്ലാസിൽ ഒരു കപ്പ് ചായയ്ക്ക് 15 രൂപ വില വരും. സെക്കൻഡ് ക്ലാസ് എസിയിൽ 20 രൂപയാണ് നിരക്ക്.
മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ സാധാരണ നോൺ-വെജ് ഭക്ഷണങ്ങളിൽ ചിക്കൻ കറി ഒരു ഓപ്ഷനായി ചേർക്കാനും തീരുമാനിച്ചു. ടിക്കറ്റിംഗ് സംവിധാനത്തിലെ പുതിയ മെനുവും ചാർജുകളും 15 ദിവസത്തിനുള്ളിൽ അപ്‌ഡേറ്റ് ചെയ്യും. 120 ദിവസത്തിന് ശേഷം ഇത് നടപ്പിലാക്കും.


Click it and Unblock the Notifications