ഇന്ത്യൻ ഓഹരി നിക്ഷേപകരെ ആശങ്കയിലാഴ്ത്തി ബോംബൈ സ്റ്റോക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി. കെട്ടിടത്തില്‍ നാല് ബോംബുകള്‍ വച്ചിട്ടുണ്ടെന്നാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. അവ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊട്ടിത്തെറിക്കും എന്നായിരുന്നു മെയിലിന്‍റെ ഉള്ളടക്കം.'സഖാവ് പിണറായി വിജയൻ' എന്ന ഐഡിയിൽ നിന്നാണ് ബിഎസ്ഇയിലേക്ക് ഭീഷണി ഇമെയിൽ ലഭിച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു .
മെയിൽ ലഭിച്ചതിന് പിന്നാലെ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. അതോടെയാണ് ആശങ്ക ഒഴിഞ്ഞത്. എന്തായാലും ബിഎൻഎസ് 351(1)(b), 353(2), 351(3), 351(4) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
1993 മാർച്ച് 12 ന് നടന്ന ഒരു സംഘടിത ഭീകരാക്രമണത്തിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിന്റെ ബേസ്മെന്‍റിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. മുംബൈയിലുടനീളം നടന്ന 12 ബോംബ് സ്ഫോടനങ്ങളുടെ ഭാഗമായിരുന്നു ഈ സ്ഫോടനം. തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ മൂന്ന് സ്കൂളുകളിലെങ്കിലും ബോംബ് ഭീഷണി ലഭിച്ചതായി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

വ്യാപാരത്തിൽ തിരിച്ചുവരവ്
തുടർച്ചയായ നാല് സെഷനുകളിലെ ഇടിവിന് ശേഷം ചൊവ്വാഴ്ച രാവിലെ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും വീണ്ടും ഉയർന്നു. ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പം ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.1 ശതമാനത്തിലെത്തിയതിന്റെ പിന്തുണയോടെയാണ് ഓഹരി വിപണി സൂചികകൾ വീണ്ടും ഉയർന്നത്. ബിഎസ്ഇ സെൻസെക്സ് 203.95 പോയിന്റ് ഉയർന്ന് 82,457.41 എന്ന നിലയിലും, 50 ഓഹരികളുള്ള എൻഎസ്ഇ നിഫ്റ്റി 68.85 പോയിന്റ് ഉയർന്ന് 25,151.15 എന്ന നിലയിലും വ്യാപാരം ആരംഭിച്ചു.
സൺ ഫാർമ, ഭാരതി എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരത് ഇലക്ട്രോണിക്സ്, ടാറ്റ മോട്ടോഴ്‌സ്, ഇൻഫോസിസ് എന്നിവയാണ് സെൻസെക്സിലെ പ്രധാന നേട്ടക്കാർ.


Click it and Unblock the Notifications