മുംബൈ: സ്വകാര്യവൽക്കരണത്തിനെതിരെ ബിപിസിഎൽ ജീവനക്കാർ സമരത്തിന്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനെ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ബിപിസിഎല്ലിലെ ആയിരക്കണക്കിന് തൊഴിലാളികൾ വ്യാഴാഴ്ച പണിമുടക്കാൻ തീരുമാനിച്ചു. സ്വകാര്യവൽക്കരണത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ത്യൻ റെയിൽവേ, എംടിഎൻഎൽ, ബിഎസ്എൻഎൽ എന്നിവ ഉൾപ്പെടെയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളി യൂണിയനുകളുമായി ചേർന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ 12000 ത്തോളം തൊഴിലാളികൾ സമരത്തിനിറങ്ങിയേക്കും.
ബിപിസിഎൽ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം സർക്കാർ പുനപരിശോധിച്ചില്ലെങ്കിൽ മറ്റ് ഓയിൽ കമ്പനിയിലെ തൊഴിലാളികളുമായി ചേർന്ന് സമരം കൂടുതൽ ദിവസത്തേക്ക് തുടരുമെന്ന് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (INTUC) അംഗമായ കൊച്ചി റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷൻ ജെനറൽ സെക്രട്ടറി പി പ്രവീൺ കുമാർ പറഞ്ഞു. കാബിനറ്റ് കമ്മിറ്റി ഓൺ ഇക്കണോമിക് അഫേഴ്സ് (CCEA) നവംബർ 20-ന് ബിപിസിഎല്ലിലെ സർക്കാരിന്റെ മുഴുവൻ ഓഹരികളും മറ്റ് കമ്പനികൾക്കൊപ്പം വിൽക്കാൻ പദ്ധതിയിട്ടിരുന്നു. ഓഹരി വിൽപ്പനയുടെ ഭാഗമായി ആദ്യം ലേലത്തിലെടുക്കാൻ താൽപ്പര്യമുള്ളവർ എക്പ്രെഷൻ ഓഫ് ഇന്ററസ്റ്റ് (EoI) സമർപ്പിക്കേണ്ടതുണ്ട്, അതിനുശേഷം പ്രൈസ് ബിഡ് സമർപ്പിക്കാൻ ആവശ്യപ്പെടും. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ എല്ലാ ആസ്തികളുടെയും മൂല്യനിർണ്ണയം നടത്താൻ ഒരു 'അസറ്റ് വാല്യൂവറിന്' സർക്കാർ 50 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
കാത്തലിക് സിറിയൻ ബാങ്കിന്റെ പ്രാഥമിക ഓഹരി വിൽപ്പന ഇന്ന് അവസാനിക്കും.
ലോകത്തിൽ അതിവേഗം വളരുന്ന എണ്ണ വിപണിയാണ് ഇന്ത്യയിലേതെന്നതിനാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സ്വകാര്യവൽക്കരണം ഇത് വാങ്ങാനുള്ള കമ്പനികളെ പെട്ടെന്ന് ആകർഷിക്കുന്നതാണ്. ഞങ്ങളെ സർക്കാർ വഞ്ചിച്ചെന്നും, സർക്കാർ ജോലിയുടെ സുരക്ഷ ലഭിക്കുമെന്ന് കരുതിയാണ് ഞങ്ങൾ ബിപിസിഎൽ-ൽ ചേർന്നതെന്നും സ്വകാര്യവൽക്കരണത്തോടെ ഞങ്ങളുടെ ഉപജീവനമാർഗത്തിന് ഭീഷണിയാണെന്നും അതിനാൽ തന്നെ ഞങ്ങളുടെ അവകാശങ്ങൾക്കായാണ് പോരാടുന്നതെന്നും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർ പറഞ്ഞു