ബിഎസ്എൻഎൽ, എംടിഎൻഎൽ ജീവക്കാൻ കൂട്ടത്തോടെ സ്വമേധയാ വിരമിക്കൽ നീക്കത്തിലേക്ക്. ഏകദേശം 92,700 ജീവനക്കാരാണ് സ്വമേധയാ വിരമിക്കൽ തിരഞ്ഞെടുത്തത്. ബിഎസ്‌എൻഎല്ലിൽ മാത്രമായി 78,300-ൽ അധികം ജീവനക്കാരാണ് സ്വമേധയായുള്ള വിരമിക്കലിന് തയ്യാറാക്കുന്നത്. ഇത് കമ്പനിയുടെ മൊത്തം ജീവനക്കാരുടെ പകുതിയോളം വരും. എംടിഎൻഎല്ലിൽ നിന്ന് സ്വമേധയാ വിരമിക്കുന്ന 14,378-ൽ പരം ജീവനക്കാർ കമ്പനിയുടെ 76 ശതമാനത്തോളം വരും.
വിആർഎസ് നടപ്പാക്കുന്നതിലൂടെ കടക്കെണിയിലായ ടെലികോം കമ്പനികൾക്ക് പ്രതിവർഷം 8,800 കോടി രൂപ വരെ ശമ്പള ബില്ല് ഇനത്തിൽ ലാഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. അൻപത്തി മൂന്നര വയസ്സ് പൂർത്തിയായ ജീവനക്കാർക്കായാണ് കേന്ദ്രസർക്കാർ വിആർഎസ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ഈ പ്രായപരിധി കഴിഞ്ഞ ജീവനക്കാർക്കെല്ലാം തന്നെ 60 വയസ്സ് വരെയുള്ള ശമ്പളവും പെൻഷനും ഗ്രാറ്റുവിറ്റിയും കൂടി സർക്കാർ ഈ പദ്ധതിയിലൂടെ നൽകും. വിരമിക്കുന്ന ജീവനക്കാർക്ക് ശമ്പളത്തിന്റെ 125 ശതമാനം തുകയും പെൻഷനും ഗ്രാറ്റുവിറ്റിയും 60 വയസ്സ് വരെ ലഭിക്കുന്നതാണ്.

നഷ്‌ടത്തിലോടുന്ന പൊതുമേഖലാ ടെലികോം കമ്പനികളെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാൻ ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ പ്രതിവർഷ കണക്ക് പ്രകാരം 14,000 കോടി വരുന്ന വേതന ബില്ലിൽ, ജീവനക്കാരുടെ എണ്ണം കുറയുന്നതിലൂടെ 7,000 കോടി രൂപയായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്. അതായത് വേതന ബില്ലിൽ 50 ശതമാനം കുറവാണ് ലഭിക്കുന്നത്. കടക്കെണിയിലാകുന്ന പൊതുമേഖലാ കമ്പനികൾ കൂടുതൽ നഷ്‌ടത്തിലേക്ക് നയിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വേജസ് ബിൽ. 2018-19-ൽ ബിഎസ്എൻഎൽ 14,904 കോടി രൂപയും എംടിഎൻഎൽ 3,398 കോടി രൂപയും നഷ്ടം രേഖപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications