ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് വോളണ്ടറി റിട്ടയർമെന്റ് സ്കീമിലേക്ക് (വിആർഎസ്) 60,000 ജീവനക്കാർ അപേക്ഷിച്ചതായി ടെലികോം സെക്രട്ടറി അൻഷു പ്രകാശ് പറഞ്ഞു. ഇതിൽ 57,000 ത്തിലധികം ജോലിക്കാർ ബിഎസ്‌എൻഎല്ലിൽ നിന്നും മൂവായിരത്തോളം പേർ എംടിഎൻഎല്ലിൽ നിന്നുമുള്ളവരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിആർഎസ് വളരെ ആകർഷകമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ജീവനക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും 94,000 പേർക്ക് വിആർഎസ് നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം.

നഷ്ടത്തിലായിരിക്കുന്ന രണ്ട് സ്ഥാപനങ്ങളെയും ലയിപ്പിക്കുക, ധനസമ്പാദനം നടത്തുക, ജീവനക്കാർക്ക് വിആർഎസ് വാഗ്ദാനം ചെയ്യുക എന്നിവ ഉൾപ്പെടുന്ന ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനുമായി 69,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജാണ് കഴിഞ്ഞ മാസം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
മൊത്തം 1.76 ലക്ഷം ജീവനക്കാരിൽ നിന്ന് ഒരു ലക്ഷത്തോളം ബിഎസ്‌എൻഎൽ ജീവനക്കാർക്ക് വിആർഎസിന് അപേക്ഷിക്കാൻ അർഹതയുണ്ട്. ഡിസംബർ 3 വരെ വിആർഎസിനായി അപേക്ഷിക്കാവുന്നതാണ്. ബിഎസ്‌എൻഎല്ലിലെ 1.76 ലക്ഷം ജീവനക്കാരിൽ 1.06 ലക്ഷം പേരും 50 വയസ്സിനു മുകളിലുള്ളവരാണെന്നും. 80 ശതമാനം ജീവനക്കാർക്കും വിആർഎസ് തിരഞ്ഞെടുക്കാമെന്നും ടെലികോം വകുപ്പ് അറിയിച്ചു. ബിഎസ്‌എൻഎൽ വൊളണ്ടറി റിട്ടയർമെന്റ് സ്കീം - 2019 അനുസരിച്ച് ബിഎസ്‌എൻഎല്ലിലെ സ്ഥിരം ജീവനക്കാർക്കും മറ്റ് ഓർഗനൈസേഷനുകളിലേക്ക് ഡെപ്യൂട്ടേഷനോ ബിഎസ്‌എൻഎല്ലിന് പുറത്ത് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പോസ്റ്റുചെയ്തവരോ ഉൾപ്പെടെ, 50 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ സ്കീം പ്രകാരം സ്വമേധയാ വിരമിക്കാൻ അർഹതയുണ്ട്.
malayalam.goodreturns.in


Click it and Unblock the Notifications