ജിഎസ്ടി ചരിത്രപരമായ സാമ്പത്തിക പരിഷ്കരണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും 16 ലക്ഷം പുതിയ നികുതി ദായകർ ഉണ്ടായെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരെ സഹായിക്കുന്നതാണ് നികുതി പരിഷ്കരണമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
പാവപ്പെട്ടവർക്കായി നിരവധി പദ്ധതികളാണ് ഇത്തവണത്തെ ബജറ്റിലുള്ളതെന്നും ബജറ്റ് അവതരണത്തിന്റെ ആമുഖത്തിൽ ധനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമമാണെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി നിരക്ക് കുറച്ചതോടെ കുടുംബ ചിലവുകൾ 4 ശതമാനും കുറഞ്ഞുവെന്നും. കിട്ടാക്കടത്തിൽ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കാനായെന്നും ധനമന്ത്രി വ്യക്തമാക്കി.
ഉജ്ജ്വല യോജന, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ ധനമന്ത്രി ബജറ്റിൽ ഉയർത്തിക്കാട്ടി. 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസം, കൃഷി എന്നിവയെക്കുറിച്ചാണ് ധനമന്ത്രി തുടക്കത്തിൽ തന്നെ പരാമർശിച്ചത്.
2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഫസൽ ബിമയുടെ കീഴിൽ മൊത്തം 6.11 കോടി കർഷകർക്ക് ഇൻഷുറൻസ് നൽകിയതായും ധനമന്ത്രി പറഞ്ഞു. കാർഷിക അധിഷ്ഠിത പ്രവർത്തനങ്ങളെ മുറുകെ പിടിക്കേണ്ടതുണ്ടെന്നും സംസ്ഥാനങ്ങളുമായി സഹകരിച്ച് ഇത് ചെയ്യാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി 16-പോയിന്റ് അടങ്ങിയ പ്രവർത്തന പദ്ധതി അവതരിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൃഷിക്കാർക്ക് സൗരോർജ്ജത്തിനായി തരിശുഭൂമി ഉപയോഗിക്കാമെന്നും അതിൽ നിന്ന് ഉപജീവനമാർഗ്ഗം കണ്ടെത്താമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. വെയർ ഹൌസുകൾ സ്ഥാപിക്കാൻ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗും ധനമന്ത്രി പ്രഖ്യാപിച്ചു. വനിതാ സ്വയംസഹായ സംഘങ്ങളെ ഉൾപ്പെടുത്തി ധാന്യലക്ഷ്മി പദ്ധതി അവതരിപ്പിക്കുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. പഴങ്ങളും പച്ചക്കറികളും വേഗത്തിലെത്തിക്കാൻ റെയിൽ കിസാൻ പദ്ധതി അവതരിപ്പിക്കുമെന്നും സീതാരാമൻ ബജറ്റിൽ വ്യക്തമാക്കി.
നബാർഡ് റീഫിനാൻസ് പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 2020-21 ലെ അഗ്രി ക്രെഡിറ്റ് ടാർജറ്റ് 15 ലക്ഷം കോടി രൂപയായി നിർദ്ദേശിച്ചിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. മത്സ്യകൃഷി മേഖലയിൽ യുവാക്കളെ സഹായിക്കാൻ 377 സാഗർ മിത്രകളും 500 മത്സ്യകൃഷി സംഘടനകളും ഉണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ സീതാരാമൻ വ്യക്തമാക്കി. മത്സ്യ ഉൽപാദനം 20 ദശലക്ഷം ടണ്ണായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.