ന്യൂഡൽഹി: വരാനിരിക്കുന്ന ബജറ്റിൽ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങൾ, പേപ്പർ, പാദരക്ഷകൾ, റബ്ബർ ഇനങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ സർക്കാർ വർദ്ധിപ്പിച്ചേക്കും. 'മെയ്‌ക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപാദന വളർച്ച വർധിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചാണ് ഇതെന്ന് റിപ്പോർട്ടുകൾ. റബ്ബറിന്റെ പുതിയ ന്യൂമാറ്റിക് ടയറുകൾക്കായി കസ്റ്റംസ് തീരുവ നിലവിലെ 10-15 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്താനും നിർദ്ദേശമുണ്ട്. അതുപോലെ തന്നെ പാദരക്ഷകളിലും അനുബന്ധ ഉൽപ്പന്നങ്ങളിലും ഡ്യൂട്ടി നിലവിലെ 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്താനും ധനകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.
നിലവിൽ വിലകുറഞ്ഞ പാദരക്ഷകളുടെ ഇറക്കുമതിയിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. അതിനാൽ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നതിലൂടെ വിപണിയിലെ വില മത്സരത്തിന്റെ പ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യക്ക് സ്വതന്ത്ര വ്യാപാര കരാറുള്ള ആസിയാൻ രാജ്യങ്ങളിൽ നിന്നാണ് ഭൂരിഭാഗം ഇറക്കുമതികളും വരുന്നത്. ഈ രാജ്യങ്ങളിലൂടെ ചൈന വലിയ അളവിൽ പാദരക്ഷകൾ റീ-റൂട്ട് ചെയ്യുന്നുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ കൂടെ അടിസ്ഥാനത്തിനാണ് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്.
ഫിക്‌സഡ് റേറ്റ് ലോൺ, പ്രി-ഇഎംഐ ഓപ്‌ഷൻ, ഓവർഡ്രാഫ്‌റ്റ്; ഏത് ഭവനവായ്‌പ തിരിച്ചടവ് പദ്ധതിയാണ് യോജിച്ചത്
മരം കൊണ്ടുള്ള ഫർണിച്ചറുകളുടെ ഇറക്കുമതി തീരുവ നിലവിലെ 20 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്താനും ധനകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. മരം, ലോഹം, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ നിലവിലെ 20 ശതമാനത്തിൽ നിന്ന് 100 ശതമാനം വരെ വർദ്ധിപ്പിക്കാനും ധനകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.