രണ്ടാം നരേന്ദ്രമോദി സർക്കാറിന്റെ ഇടക്കാല ബജറ്റ് ധനമന്ത്രി നിർമലാ സീതാരമാൻ അവതരിപ്പിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. 2047-ഓടെ ഇന്ത്യയെ ഒരു വികസിത് ഭാരത് ആക്കാനാണ് സർക്കാർ പ്രവർത്തിക്കുന്നത്. സാമൂഹ്യനീതി എന്നത് നേരത്തെ ഒരു മുദ്രാവാക്യം മാത്രമായിരുന്നുവെന്നും എന്നാൽ ഈ സർക്കാറിന്റെ കാലത്ത് നിർണായകമായ ഭരണ മാതൃകയാണെന്നും ധനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവർ, കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നിവരുടെ അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളുമാണ് സർക്കാർ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും അവർ പുരോഗമിക്കുമ്പോഴാണ് രാജ്യം പുരോഗമിക്കുന്നതെന്നും നിർമലാ സീതാരമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു. സാധാരണക്കാർക്കുള്ള പ്രഖ്യാപനങ്ങളാണ് ആദ്യ ഘട്ടത്തിൽ പുറത്ത് വന്നത്.

വീടുകൾ നിർമിക്കും
വാടക വീടുകളിലോ ചേരികളിലോ അനധികൃത കോളനികളിലോ താമസിക്കുന്നവരെ സഹായിക്കാൻ സർക്കാർ പദ്ധതി ആവിഷ്‌കരിക്കും. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമിന് കീഴിൽ അടുത്ത അഞ്ച് വർഷത്തേക്ക് രണ്ട് കോടി വീടുകൾ കൂടി നിർമിക്കുമെന്ന് സീതാരാമൻ പ്രഖ്യാപിച്ചു. സാധാരണക്കാരുടെ വീട് നിർമാണത്തിന് സഹായം നൽകും. ഒരു കോടി വീടുകൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോഗ്യം
എല്ലാ ആശാ, അങ്കണവാടി ജീവനക്കാരെയും ഉൾക്കൊള്ളുന്നതിനായി ആയുഷ്മാൻ ഭാരത് പദ്ധതിയുടെ വിപുലീകരണമാണ് പ്രഖ്യാപനങ്ങളിൽ മറ്റൊന്ന്. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ നിർമിക്കും. നിലവിലെ ആശുപത്രികള്‍ മെഡിക്കൽ കോളേജുകളാക്കി ഉയർത്തും.
റെയിൽവെ
40,000 റെയില്‍ ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലേക്ക് ഉയർത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. മെട്രോ റെയിൽ, നമോ ഭാരത് തുടങ്ങിയ പ്രധാന റെയിൽ അടിസ്ഥാന സൗകര്യ പദ്ധതികൾ അധിക നഗരങ്ങളിലേക്ക് നീട്ടും. തുറമുഖ കണക്ടിവിറ്റി ഇടനാഴി, ഊർജം, ധാതു, സിമൻറ് ഇടനാഴി, ഉയർന്ന ഗതാഗത സാന്ദ്രതയുള്ള ഇടനാഴി എന്നിവയും ബജറ്റിലുണ്ട്.
ആദായനികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications