ബജറ്റിൽ ഗതാഗത മേഖലയ്ക്ക് 1.7 ട്രില്യൺ രൂപ വകയിരുത്തി. ദേശീയപാതകളുടെ ത്വരിതഗതിയിലുള്ള വികസനം നടപ്പിലാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി. ഊർജ്ജ മേഖലയ്ക്കായി സർക്കാർ 22,000 കോടി രൂപ അനുവദിച്ചു. ദേശീയ ഗ്യാസ് ഗ്രിഡ് 16,200 കിലോമീറ്ററിൽ നിന്ന് 27,000 കിലോമീറ്ററായി വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഡാറ്റാ കേന്ദ്രീകൃത പബ് നിർമ്മിക്കാൻ സ്വകാര്യ മേഖലയെ പ്രാപ്തമാക്കുന്നതിനുള്ള നയം ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റെയിൽ ട്രാക്കുകൾക്കൊപ്പം വലിയ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുമെന്നും കേന്ദ്ര ബജറ്റിൽ വ്യക്തമാക്കി. പിപിപിയുടെ കീഴിലുള്ള സ്റ്റേഷൻ പുനർവികസന പദ്ധതികൾ, കൂടുതൽ തേജസ് ട്രെയിനുകൾ പോലുള്ള ട്രെയിൻ സർവ്വീസ്, മുംബൈ-അഹമ്മദാബാദ് അതിവേഗ ട്രെയിൻ എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പരമ്പരാഗത ഇലക്ട്രിക് മീറ്ററുകൾക്ക് പകരം സ്മാർട്ട് മീറ്ററുകളും സർക്കാർ നൽകും.
നാഷണൽ മിഷൻ ഓഫ് ക്വാണ്ടം ടെക്നോളജി ആന്റ് ആപ്ലിക്കേഷനായി 5 വർഷത്തിനിടെ 8,000 കോടി രൂപ വിഹിതവും നീക്കി വച്ചു. ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഒപ്റ്റിക്കൽ ഫൈബർ പ്രോഗ്രാമുമായി ബന്ധിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. പോഷകാഹാരവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് 35,000 കോടി രൂപയും സർക്കാർ നീക്കി വച്ചിട്ടുണ്ട്. 2024 ഓടെ രാജ്യത്ത് 100 വിമാനത്താവളങ്ങൾ കൂടി ആരംഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
ശുദ്ധമായ വായു ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്ന സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനും സർക്കാർ പദ്ധതികൾ നിർദ്ദേശിച്ചിട്ടുണ്ട്. 10 ലക്ഷത്തിലധികം ആളുകൾ വലിയ നഗരങ്ങളിൽ താമസിക്കുന്നതിനാൽ ശുദ്ധവായുവിന്റെ കാര്യം ആശങ്കാജനകമാണെന്ന് ധനമന്ത്രി പറഞ്ഞു. ശുദ്ധവായുവിനായി 4,400 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.