ഇന്ത്യയുടെ മുൻനിര എഡ്ടെക് കമ്പനിയായ ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിവാദങ്ങളും അഭിമുഖീകരിക്കാൻ തുടങ്ങീട്ട് വർഷങ്ങളായി. നിരവധി കേസുകളിലും മറ്റും കമ്പനി കുടുങ്ങിയപ്പോൾ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ ഇതിൽ എന്താണ് പ്രതികരിക്കാൻ പോകുന്നത് എന്ന് എല്ലാവരും ഉറ്റു നോക്കിയിരുന്നു.
ഇപ്പോഴിതാ വിവാദങ്ങൾക്ക് ശേഷം ആദ്യമായി തുറന്ന് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം. "ഞാൻ ബൈജൂസിന്റെ ബൈജു ആണ് എന്ന വാചകത്തോടെ തുടങ്ങിയ അദ്ദേഹത്തിന്റെ ലിങ്ക്ഡിൻ പോസ്റ്റ്, കമ്പനി നേരിടുന്ന പ്രശ്നങ്ങൾ എന്തുകൊണ്ട് ഉണ്ടായി, അവയെ എങ്ങനെ തെറ്റായി അവതരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒന്നായിരുന്നു.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബൈജു
ഗ്ലാസ് ട്രസ്റ്റ് , ഇ ഐ ഉടമസ്ഥർ, റെസലൂഷൻ പ്രൊഫഷണൽ പങ്കജ് ശ്രീവാസ്തവ എന്നിവർക്കെതിരായ കൂട്ടുകച്ചവടവും തട്ടിപ്പും സംബന്ധിച്ച് ഒരു സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബൈജു രവീന്ദ്രൻ ലിങ്ക്ഡിനിൽ എഴുതിയതിങ്ങനെയാണ്:
'ഞാൻ ഇപ്പോൾ ഇവിടെ ഉണ്ട്. നേരത്തെ തന്നെ നിങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ടതായിരുന്നു. പക്ഷേ, എന്റെ കമ്പനി തിരിച്ചു കൊണ്ട് വരുന്നതിലും അതിനെ രക്ഷിക്കുന്നതിലും വളരെ തിരക്കിലായിരുന്നു. എന്നാൽ ഇന്ന് എനിക്ക് കാത്തിരിക്കാനാവില്ല. ഞാൻ ഇപ്പോൾ സത്യം വെളിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്', എന്ന് ബൈജു രവീന്ദ്രൻ കുറിക്കുന്നു.
ഇനിയും നേരിട്ട് ജനങ്ങളുമായി ആശയവിനിമയം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. തന്റെ ദൗത്യം വിജയിക്കാൻ വേണ്ടി ഉള്ളത് എല്ലാം വിറ്റ് താൻ മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിന്റെ നിലവിലെ അവസ്ഥ
അമേരിക്കയിലെ ഡെൽവെയറിലുള്ള ബാങ്ക്റപ്റ്റ്സി കോടതി ബൈജൂസ് സ്ഥാപകനായ ബൈജു രവീന്ദ്രന്റെ അനുജൻ റിജു രവീന്ദ്രനും, ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ, കാംഷാഫ്റ്റ് കാപിറ്റൽ എന്നിവരും 53.3 കോടി രൂപയുടെ കള്ളപ്പണമിടപാടിനും വിശ്വാസവഞ്ചനയ്ക്കും കുറ്റക്കാരാണെന്ന് വിധിച്ചു. വാദം മുഴുവൻ പൂര്‍ത്തിയാക്കാതെ തന്നെ സമ്മറി ജഡ്ജ്മെന്റിലൂടെയാണ് ഈ കേസ് സംബന്ധിച്ച വിധി. യഥാർഥ തര്‍ക്കങ്ങളോ പരിശോധിക്കേണ്ട വസ്തുതകളോ ഇല്ല എന്ന കാരണത്താലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കുന്നു.
2024 ഫെബ്രുവരി മാസത്തിൽ ഗ്ലാസ് ട്രസ്റ്റ്, ബൈജൂസിന്റെ വായ്പാ ദാതാക്കളുടെ കൺസോർഷ്യം, സമർപ്പിച്ച കേസിലാണ് ഇപ്പോൾ ഈ വിധി വന്നത്. ആൽഫ, ബൈജൂസിന്റെ ഒരു ഉപകമ്പനി, വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഗ്ലാസ് ട്രസ്റ്റ് അതിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഗ്ലാസ് ട്രസ്റ്റിനെ പറ്റിക്കാനാണ് റിജു രവീന്ദ്രനും, തിങ്ക് ആൻഡ് ലേണും, കാംഷാഫ്റ്റ് കാപിറ്റലും ശ്രമിച്ചതെന്നാണ് ആരോപണം.
2021 സെപ്തംബർ മുതൽ 2023 മാർച്ച് വരെ, ആൽഫയുടെ ഏക ഡയറക്ടറായിരുന്നു റിജു രവീന്ദ്രൻ. 2023 മാർച്ചിലാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കിയത്. 2021 നവംബറിൽ, ഗ്ലാസ് ട്രസ്റ്റിൽ നിന്ന് 1.2 ബില്യൺ ഡോളർ (ഏകദേശം 1,200 കോടി രൂപ) അഞ്ച് വർഷത്തേക്ക് കടം വാങ്ങുന്നതിനായി ബൈജൂസ് സൃഷ്ടിച്ച പ്രത്യേക കമ്പനിയാണ് ആൽഫ. 2022 മാർച്ചിനുശേഷം ആൽഫ വായ്പയുടെ തിരിച്ചടവ് നടത്തുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2023 മാർച്ചിൽ കമ്പനി ഗ്ലാസ് ട്രസ്റ്റിന്റെ നിയന്ത്രണത്തിലേക്ക് മാറുകയായിരുന്നു.


Click it and Unblock the Notifications