ഓരോ മാസം കഴിയുമ്പോഴും ഇന്ത്യയിലെ വാഹന വില്‍പ്പന കൂടുതല്‍ താഴോട്ട് നിലംപതിക്കുകയാണ്. പോയവര്‍ഷം ഡിസംബറിലെ കണക്കുകളും വാഹന നിര്‍മ്മാതാക്കള്‍ക്ക് ശുഭകരമായ ചിത്രമല്ല നല്‍കുന്നത്. ഡിസംബറില്‍ കമ്പനികളെല്ലാം ചേര്‍ന്ന് ആകെ വിറ്റത് 2.35 ലക്ഷം വാഹനങ്ങളാണ്. 2018 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടിവ് 1.24 ശതമാനം. ഇതേസമയം, കഴിഞ്ഞ നവംബറില്‍ 2.63 ലക്ഷം യൂണിറ്റുകള്‍ രാജ്യത്ത് വിറ്റുപോവുകയുണ്ടായി (11 ശതമാനം കൂടുതല്‍).
വാഹന നിർമ്മാതാക്കളുടെ സംഘടനയായ സിയാം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരുചക്രവാഹന വിൽപ്പനയും നഷ്ടത്തിൽത്തന്നെ. 10.50 ലക്ഷം യൂണിറ്റുകളാണ് കമ്പനികളെല്ലാം കൂടി ഡിസംബറിൽ വിറ്റത്. ഇടിവ് 16.6 ശതമാനം. ബൈക്കുകളുടെ ചിത്രം മാത്രം നോക്കിയാൽ 12.01 ശതമാനം നഷ്ടത്തിൽ 6.97 ലക്ഷം യൂണിറ്റുകളാണ് കമ്പനികൾ വിറ്റിരിക്കുന്നത്. രാജ്യത്തെ വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിലും വൻ ഇടിവ് സംഭവിച്ചു. 66,622 യൂണിറ്റുകൾ മാത്രമേ ഈ വിഭാഗത്തിൽ വിറ്റുപോയുള്ളൂ.
ഇതേസമയം, വിപണി ഒന്നടങ്കം വില്‍പ്പന ഇടിവ് നേരിടുമ്പോഴും പാസഞ്ചർ കാർ വിൽപ്പനയിൽ മാരുതി കുറിച്ച നേട്ടമാണ് വാഹനലോകത്ത് കൗതുകമാവുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി പോയമാസം 2.49 ശതമാനം വര്‍ധനവ് വില്‍പ്പനയില്‍ കൈവരിച്ചു. 1.22 ലക്ഷം കാറുകളാണ് മാരുതി വിപണിയിലെത്തിച്ചത്. ചെറുകാറായ ആള്‍ട്ടോയില്‍ കൈപിഴച്ചെങ്കിലും കോമ്പാക്ട് വിഭാഗത്തില്‍ പിടിമുറുക്കാന്‍ കമ്പനിക്കായി. പുതിയ വാഗണ്‍ആര്‍, സ്വിഫ്റ്റ്, സെലറിയോ, ഡിസൈര്‍ തുടങ്ങിയ കാറുകള്‍ക്ക് ആവശ്യക്കാരേറിയത് കമ്പനിയെ തുണച്ചു.
നിലവില്‍ ഇന്ത്യയില്‍ 52.32 ശതമാനം മാര്‍ക്കറ്റ് വിഹിതം മാരുതി സുസുക്കിക്കുണ്ട്. മാരുതി കഴിഞ്ഞാല്‍ മറ്റു മുന്‍നിര നിര്‍മ്മാതാക്കളുടെയെല്ലാം കാര്യം ഒരല്‍പ്പം പരുങ്ങലിലാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ കമ്പനിയായ ഹ്യുണ്ടായി 9.84 ശതമാനം ഇടിവോടെയാണ് ഡിസംബര്‍ പിന്നിട്ടത്. ഇപ്രാവശ്യം 37,953 യൂണിറ്റുകള്‍ മാത്രമേ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യയില്‍ വില്‍ക്കാനായുള്ളൂ. 2018 ഡിസംബറിനെ അപേക്ഷിച്ച് 4,140 യൂണിറ്റുകളുടെ കുറവ് വില്‍പ്പനയില്‍ കമ്പനി നേരിട്ടു.
സാന്‍ട്രോ, ഗ്രാന്‍ഡ് i10, ഗ്രാന്‍ഡ് i10 നിയോസ്, എലൈറ്റ് i20, ആക്ടിവ്് i20, എക്‌സെന്റ്, എലാന്‍ട്ര, വെന്യു, ക്രെറ്റ, ട്യൂസോണ്‍, കോന ഇലക്ട്രിക് ഉള്‍പ്പെടുന്ന വിപുലമായ നിര ഇവിടെ ഹ്യുണ്ടായിക്കുണ്ട്. ഇന്ത്യന്‍ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയാണ് ഡിസംബറിലെ വില്‍പ്പന കണക്കുകളില്‍ മൂന്നാമത്. 3.98 ശതമാനം വില്‍പ്പന വളര്‍ച്ച കുറിക്കാന്‍ ഡിസംബറില്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. ആകെ 15,691 യൂണിറ്റുകളാണ് മഹീന്ദ്ര ശാലകളില്‍ നിന്നും വിപണിയിലെത്തിയത്.
2018 ഡിസംബറിനെ അപേക്ഷിച്ച് 600 യൂണിറ്റുകള്‍ കൂടുതല്‍ വില്‍ക്കാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കായി. പതിവുപോലെ XUV300 എസ്‌യുവിയാണ് കമ്പനിയുടെ 'ഹോട്ട് സെല്ലര്‍'. ഡിസംബറില്‍ മാത്രം 2,132 XUV300 യൂണിറ്റുകള്‍ മഹീന്ദ്ര വിറ്റു. W4, W6, W8, W8 (O) എന്നിങ്ങനെ വകഭേദങ്ങളിലാണ് XUV300 വിപണിയിലെത്തുന്നത്. ഡിസംബറിലെ വില്‍പ്പനപുസ്തകത്തില്‍ ടാറ്റ മോട്ടോര്‍സിനെ നാലാമത് കാണാം. പത്തു ശതമാനം ഇടിവോടെ 14,260 യൂണിറ്റുകളാണ് പോയമാസം ടാറ്റ വിറ്റത്.
എന്തായാലും വില്‍പ്പന കുറഞ്ഞതില്‍ കമ്പനിക്ക് വലിയ ആശങ്കയില്ല. കാരണം ഭാരത് സ്റ്റേജ് VI ചട്ടങ്ങളിലേക്ക് കടക്കുംമുന്‍പ് ഡീലര്‍ സ്റ്റോക്ക് വിറ്റുതീര്‍ക്കാനുള്ള ശ്രമത്തിലാണ് ടാറ്റ. നിരയില്‍ വൈകാതെ ആള്‍ട്രോസും നെക്‌സോണും ഇവിയും അവതരിക്കുന്നതോടെ വില്‍പ്പന മെച്ചപ്പെടുമെന്നും ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കരുതുന്നു. നേരത്തെ, നവംബറില്‍ 23 ശതമാനം വില്‍പ്പന വളര്‍ച്ച ടാറ്റ രേഖപ്പെടുത്തിയിരുന്നു. ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുടെ കുതിച്ചുച്ചാട്ടവും ഇക്കുറി വാഹന വിപണിയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
11,900 റെനോ കാറുകളാണ് ഡിസംബറില്‍ വിറ്റുപോയത്. വളര്‍ച്ച 63.84 ശതമാനം. പുത്തന്‍ ട്രൈബര്‍, ക്വിഡ് മോഡലുകളുടെ പ്രചാരം റെനോയെ മത്സരചിത്രത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഹോണ്ട, ടൊയോട്ട എന്നീ ജാപ്പനീസ് കമ്പനികളുടെ കാര്യമെടുത്താല്‍ ഇരുവരും നഷ്ടത്തോടെയാണ് പുതുവത്സരത്തിലേക്ക് കടന്നത്. 36 ശതമാനം ഇടിവ് ഹോണ്ടയ്ക്കും (8,412 യൂണിറ്റുകള്‍) 44 ശതമാനം ഇടിവ് ടൊയോട്ടയ്ക്കും (6,544 യൂണിറ്റുകള്‍) സംഭവിച്ചു.
വിപണിയില്‍ ഫോര്‍ഡിന്റെ ചിത്രവും ആശാവഹമല്ല. നവംബറിലെ ആഘാതം ഡിസംബറിലും കമ്പനിയെ വിടാതെ പിന്തുടരുകയാണ്. 48 ശതമാനം ഇടിവില്‍ 3,021 യൂണിറ്റുകളാണ് അമേരിക്കന്‍ കമ്പനി ഇവിടെ വിറ്റത്. ഇന്ത്യന്‍ വിപണിയിലെ പുതുമുഖങ്ങളായ കിയ മോട്ടോര്‍സും എംജി മോട്ടോറും താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് ഡിസംബറില്‍ പുറത്തെടുത്തത്. 4,645 യൂണിറ്റുകളുടെ വില്‍പ്പന കിയയും 3,021 യൂണിറ്റുകളുടെ വില്‍പ്പന എംജി മോട്ടോറും നേടിയെടുത്തു. ഇതേസമയം, നവംബറിനെ അപേക്ഷിച്ച് ഇരു കമ്പനികളുടെയും വില്‍പ്പന താഴോട്ടാണ്.
വില്‍പ്പന വര്‍ധനവ് കുറിച്ച കമ്പനികളുടെ പട്ടികയില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിനെയും ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡയെയും കാണാം. പോയമാസം 3,000 യൂണിറ്റുകള്‍ ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ വിറ്റു. സ്‌കോഡ വിറ്റത് 2,006 യൂണിറ്റുകളും. 748 യൂണിറ്റുകളുടെ മാത്രം വില്‍പ്പനുയമായി ജീപ്പ് ഇന്ത്യയാണ് ഏറ്റവും താഴെ. ഡിസംബറില്‍ 40 ശതമാനം ജീപ്പ് ബ്രാന്‍ഡും രാജ്യത്ത് നേരിട്ടു.