രാജ്യം ലോക്ക് ഡൌണിന്റെ രണ്ടാം ദിവസത്തിലേയ്ക്ക് കടന്നപ്പോൾ അടച്ചിടലിന്റെ 36-ാം മണിക്കൂറിൽ ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യത്ത് 1.7 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം രൂപീകരിച്ച കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് മേധാവിയായ നിർമല സീതാരാമൻ ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദരിദ്രരുടെയും ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെയും അടിയന്തിര സഹായം ആവശ്യമുള്ളവരുടെയും ക്ഷേമകാര്യങ്ങൾ കണക്കിലെടുത്തുള്ള പാക്കേജാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി ഗരിബ് കല്യാൺ പദ്ധതി പണം കൈമാറ്റം, ഭക്ഷ്യ സബ്‌സിഡി എന്നിവ ഉൾപ്പെടുന്ന പ്രധാനമന്ത്രി ഗരിബ് കല്യാൺ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. വൈറസിനെ നേരിടാൻ മുൻനിരയിലുള്ളവർക്ക് ഒരാൾക്ക് 50 ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും പാക്കേജിൽ ഉൾപ്പെടുന്നു. 80 കോടി ദരിദ്രർക്ക് - ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും - പ്രതിമാസം അഞ്ച് കിലോ അരിയും ഗോതമ്പും ലഭിക്കും, കൂടാതെ ഇതിനകം ലഭിച്ച 5 കിലോയ്ക്ക് പുറമേ സൌജന്യമായിട്ടായിരിക്കും ലഭിക്കുക. പ്രാദേശിക മുൻഗണനകൾ അനുസരിച്ച് ഓരോ കിലോ പയറുവർഗങ്ങളും ലഭിക്കും. അടുത്ത മൂന്ന് മാസത്തേക്ക് ആകും ലഭിക്കുക. ഭക്ഷ്യ ധാന്യങ്ങൾ രണ്ട് ഘട്ടങ്ങളായാകും ജനങ്ങൾക്ക് വാങ്ങാൻ കഴിയുക. മൊത്തം 80 കോടി ജനങ്ങൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.
കർഷകരുടെ അക്കൌണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുമെന്നതാണ് കേന്ദ്ര സർക്കാരിന്റെ മറ്റൊരു നിർണായക പ്രഖ്യാപനം. 8.69 കോടി കർഷകർക്ക് 2000 രൂപ വീതം സർക്കാർ ഉടൻ ധനസഹായം നൽകും. 20 കോടി വനിതാ ജൻ ധൻ അക്കൌണ്ട് ഉടമകൾക്ക് എക്സ് ഗ്രേഷ്യ തുകയായി 500 രൂപ വീതം മൂന്നു മാസം നൽകാനും ധാരണയായി. ഒപ്പം പാവപ്പെട്ട വിധവകൾ, പെൻഷൻകാർ, ഭിന്നശേഷിക്കാർ എന്നിവർക്കും എക്സ് ഗ്രേഷ്യ തുകയായി 1000 രൂപ വീതം ലഭിക്കും.
ഉജ്വല യോജനയ്ക്ക് കീഴിൽ സ്ത്രീകൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് സൌജന്യ പാചകവാക സിലിണ്ടറുകൾ നൽകാനും സർക്കാർ തീരുമാനിച്ചു. 8.3 കോടി ബിപിഎൽ കുടുംബങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ദീൻ ദയാൽ യോജനയ്ക്ക് കീഴിലുള്ള ഈട് രഹിത വായ്പ 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കുമെന്നും ധനമന്ത്രി ബുധനാഴ്ച്ച അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി വേതനം 181 രൂപയില്‍ നിന്നും 202 രൂപയായും കൂട്ടി.
സംഘടിതമേഖലയിൽ തൊഴിലാളികളുടേയും തൊഴിൽദാതാക്കളുടേയും പിഎഫ് വിഹിതം കേന്ദ്രസർക്കാർ അടയ്ക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഇതേസമയം, 100 തൊഴിലാളികൾ വരെയുളള സ്ഥാപനങ്ങൾക്കായിരിക്കും ഇത് ബാധകമാവുക. ഒപ്പം 90 ശതമാനം തൊഴിലാളികളുടെ മാസ ശമ്പളം 15,000 രൂപയ്ക്ക് താഴേയും ആയിരിക്കണമെന്നും നിബന്ധനയുണ്ട്. പിഎഫ് നിയമങ്ങളിലും കൂടുതൽ ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.