മുംബൈ: ബിപിസിഎല്ലിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ പൊതുമേഖല സ്ഥാപനം ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വില്‍ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യ പത്രം ക്ഷണിച്ചു. ഷിപ്പിംഗ് കോര്‍പ്പറേഷനിലെ 63.75 ശതമാനം ഓഹരിയും വാങ്ങുന്നതിന് സ്വകാര്യ കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും നിക്ഷേപം സ്വാഗതം ചെയ്തിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓഹരികള്‍ പൂര്‍ണമായും വിറ്റഴിക്കാനാണ് ഇപ്പോള്‍ നീക്കം.
വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് 2021 ഫെബ്രുവരി 13ന് മുമ്പ് എല്ലാ ഓഹരികളും വാങ്ങാവുന്നതാണ്. ഫെബ്രുവരി 13 വരെയാണ് താല്‍പര്യ പത്രം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുള്ളത്. ഇ-മെയില്‍ വഴി അപേക്ഷിക്കുന്നവര്‍ മാര്‍ച്ച് ഒന്നിനുള്ളില്‍ ലേല രേഖകള്‍ നേരിട്ട് സമര്‍പ്പിക്കണമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, കമ്പനിക്ക് കീഴിലെ ചില ആസ്തികള്‍ വില്‍പ്പനയില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ബിപിസിഎല്ലിനും കണ്ടെയിനര്‍ കോര്‍പ്പറേഷനും ഒപ്പം നവംബറിലാണ് ഷിപ്പിംഗ് കോര്‍പ്പറേഷന്റെ ഓഹരി വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. 2535 കോടി മൂല്യമുള്ള ഓഹരിയാണ് സര്‍ക്കാരിനുള്ളത്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ വാങ്ങുന്നതിനായി വേദാന്ത ഗ്രൂപ്പ്, ദുബായിലെ ഡിപി വേള്‍ഡ്, നോര്‍വേ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നാണ് വിവരം.
സ്വർണ വില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു, കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം
ആപ്പിളിന്റെ ഡ്രൈവറില്ലാ കാർ വരുന്നു, പഴയ പദ്ധതി പൊടിതട്ടിയെടുത്ത് കമ്പനി, 2024ൽ കാറെത്താൻ സാധ്യത
ഏപ്രിൽ മുതൽ ചൈന കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചത് 120 എഫ്ഡിഐ നിർദ്ദേശങ്ങളെന്ന് റിപ്പോർട്ട്