ദില്ലി; കൊവിഡുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്ന് സൗജന്യ വിതരണത്തിനായി ഇറക്കുമതി ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികൾക്കുള്ള ഐജിഎസ്ടി ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. ജൂൺ 30 വരെയുള്ള ഇറക്കുമതികൾക്കാണ് ഇളവ്.
ഐജിഎസ്ടിയിൽ നിന്ന് ഇളവ് തേടി വിദേശത്തുള്ള ചാരിറ്റബിൾ ഓർഗനൈസേഷനുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവർ അഭ്യർത്ഥിച്ചതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഇളവുകൾ ഇതിനകം ഇറക്കുമതി ചെയ്തതും എന്നാൽ കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാത്തതുമായ മുഴുവൻ സാധനങ്ങൾക്കും ബാധകമാവുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളും വാക്‌സിനുകളും നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ നേരത്തെതന്നെ സർക്കാർ ഒഴിവാക്കിയിരുന്നു. റെംഡെസിവിർ ,മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ തെറാപ്പിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളായ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ക്രയോജനിക് ട്രാൻസ്പോർട്ട് ടാങ്കുകൾ, കോവിഡ് വാക്സിനുകൾ എന്നിവയ്ക്കുള്ള ഇറക്കുമതി തീരുവയാണ് ഒഴിവാക്കിയത്.വ്യക്തിഗത ഉപയോഗത്തിനായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ഐജിഎസ്ടി നിരക്കും കഴിഞ്ഞ ആഴ്ച സർക്കാർ 28 ശതമാനത്തിൽ നിന്ന് കുറച്ചിരുന്നു. ജൂൺ 30 വരെ രണ്ട് മാസത്തേക്കാണ് കുറച്ചത്.
അതേസമയം രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,68,147 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, കർണാടക,കേരളം,ഉത്തർപ്രദേശ്, ഡൽഹി, തമിഴ്നാട്, പശ്ചിമബംഗാൾ,ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 73.78% വും.ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 34,13,642ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 17.13% ആണ്.


Click it and Unblock the Notifications