സ്വകാര്യ മേഖലയിലുള്ള ലക്ഷ്മി വിലാസ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തി. ഇതോടെ ലക്ഷ്മി വിലാസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് പിന്‍വലിക്കാവുന്ന പണത്തിന്റെ അളവിലും നിയന്ത്രണം വന്നു. ഡിസംബര്‍ 16 വരെ ബാങ്കില്‍ നിന്ന് 25,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമകള്‍ക്ക് അനുവാദമില്ല. കേന്ദ്ര ധനമന്ത്രാലയം ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ചൊവാഴ്ച്ച പുറത്തിറക്കി. ഇതേസമയം, അടിയന്തര സാഹചര്യങ്ങളില്‍ റിസര്‍വ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയോടെ 25,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ചികിത്സ, ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ്, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഇളവ് കൊടുക്കും. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി വിലാസ് ബാങ്കിന്റെ സാമ്പത്തിക നില തുടരെ മോശമായ സാഹചര്യത്തിലാണ് മൊറട്ടോറിയം നടപടി സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ലക്ഷ്മി വിലാസ് ബാങ്ക് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ നിക്ഷേപകര്‍ ഒന്നടങ്കം വലിയ തുക പിന്‍വലിക്കാനും തുടങ്ങിയതോടെ ബാങ്കിന്റെ സ്ഥിതി കൂടുതല്‍ വഷളായി. ഭരണ സമിതിയിലെ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ലക്ഷ്മി വിലാസ് ബാങ്കിന്റെ വീഴ്ച്ചയ്ക്കുള്ള മറ്റു കാരണങ്ങളാണ്.
1949 -ലെ ബാങ്കിങ് നിയമത്തിലെ 45 ആം വകുപ്പ് പ്രകാരമാണ് റിസര്‍വ് ബാങ്ക് ലക്ഷ്മി വിലാസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചത്. വിശ്വസനീയമായ പുനരുദ്ധാരണ പദ്ധതിയുടെ അഭാവവും നിക്ഷേപകരുടെ താത്പര്യസംരക്ഷണവും മുന്‍നിര്‍ത്തിയാണ് മൊറട്ടോറിയം നടപടിയെന്ന് റിസര്‍വ് ബാങ്ക് വിശദീകരിക്കുന്നു. റിസര്‍വ് ബാങ്കിന്റെ അഭ്യര്‍ത്ഥന മാനിച്ച കേന്ദ്ര സര്‍ക്കാര്‍ മൊറട്ടോറിയം നടപടിക്ക് അനുമതി നല്‍കുകയാണുണ്ടായത്. മൊറട്ടോറിയം കാലയളവില്‍ ലക്ഷ്മി വിലാസ് ബാങ്കിന് മൂലധന സമാഹരണം നടത്താന്‍ സാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ചൊവാഴ്ച്ച ഒരു ശതമാനം ഇടിവോടെയാണ് ലക്ഷ്മി വിലാസ് ബാങ്ക് ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് സൂചികയില്‍ 15.50 രൂപയാണ് ബാങ്കിന്റെ ഓഹരിയൊന്നിന് വില. 2019 -ല്‍ ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സുമായി ലയിക്കാനുള്ള ലക്ഷ്മി വിലാസ് ബാങ്കിന്റെ പദ്ധതി റിസര്‍വ് ബാങ്ക് തടഞ്ഞിരുന്നു.