അപ്രതീക്ഷിതമായ ഇടിവാണ് ബുധനാഴ്ച ഓഹരി വിപണിയിലുണ്ടായത്. മുന്നേറ്റം പ്രതീക്ഷിച്ച പല ഓഹരികളും താഴേക്ക് പതിച്ചു. മിഡ്-സ്മോൾ ക്യാപ് ഓഹരികളിലെ ഇടിവിന് പിന്നാലെയാണ് വിപണി ചുവപ്പിലേക്ക് നീങ്ങിയത്. ഈ തിരുത്തൽ ആരോഗ്യകരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിലും ഇടിവുണ്ടാകാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേ സമയം ഭയപ്പെടേണ്ട സാഹചര്യമില്ല.
കെമിക്കൽ സ്റ്റോക്ക് - ഓഹരി വിഭജനം
സൂചികകളുടെ ഇടിവിന് നടുവിലും നിക്ഷേപകർക്ക് ആശ്വാസം പകരുന്ന വാർത്തകളും വിപണിയിലുണ്ട്. വ്യാവസായിക വാതക ഉൽപ്പാദക കമ്പനിയായ റിഫക്സ് ഇൻഡസ്ട്രീസ് ഓഹരി വിഭജനം പ്രഖ്യാപിച്ചു. മാർച്ച് 22-ന് 5:1 എന്ന അനുപാതത്തിൽ റിഫക്സ് ഇൻഡസ്ട്രീസിൻ്റെ ഓഹരികൾ വിഭജിക്കപ്പെടും. ഈ അനുപാതം 10/- രൂപ മുഖവിലയുള്ള കമ്പനിയുടെ ഒരു ഓഹരിയെ 2 രൂപ വീതം മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കുന്നു.

കമ്പനിയുടെ ഓഹരി വിഭജിക്കപ്പെടുമ്പോൾ ആ കമ്പനിയുടെ ഓഹരികളുടെ എണ്ണം വർധിക്കും. എന്നാൽ വിപണി മൂലധനം അതേപടി തുടരും. അതായത് നിലവിലുള്ള ഓഹരികൾ വിഭജിക്കപ്പെടുന്നു, പക്ഷേ അടിസ്ഥാന മൂല്യം അതേപടി തുടരുന്നു. ഓഹരികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഓരോ ഓരോ ഓഹരികളുടേയും വില കുറയുന്നത് കൊണ്ടാണിത്. കമ്പനിയുടെ ഓഹരികളുടെ ദ്രവ്യത മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗത റീട്ടെയിൽ നിക്ഷേപകർക്ക് കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിനും ഷെയർഹോൾഡർ ബേസ് വർധിപ്പിക്കുന്നതിനുമാണ് ഓഹരി വിഭജനമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.
റിഫക്സ് ഇൻഡസ്ട്രീസ്- വിപണിയിലെ പ്രകടനം
ബുധനാഴ്ചത്തെ വിപണി തകർച്ചയ്ക്കിടയിൽ സ്മോൾക്യാപ് കമ്പനിയായ റിഫക്സ് ഇൻഡസ്ട്രീസിന്‍റെ ഓഹരി 5 ശതമാനമാണ് ഇടിഞ്ഞത്. 658 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി ഇടിഞ്ഞ് 618.95 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി സ്റ്റോക്ക് നഷ്ടത്തിൻ്റെ പാതയിലാണ്. അതേ സമയം ഓഹരിയുടെ എക്‌സ്‌പോണൻഷ്യലി വെയ്റ്റഡ് മൂവിംഗ് ആവറേജിന് (EWMA) മുകളിലാണ്.
1,3712 കോടി രൂപയാണ് റിഫക്സ് ഇൻഡസ്ട്രീസിന്‍റെ വിപണി മൂലധനം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കമ്പനിയുടെ ഓഹരി വില 2.88 ശതമാനം ഇടിഞ്ഞു. ഒരു വർഷം കൊണ്ട് കമ്പനിയുടെ സ്റ്റോക്ക് 152.29 ശതമാനം മൾട്ടിബാഗർ റിട്ടേൺ നൽകി. രണ്ട് വർഷത്തിനുള്ളിൽ സ്‌മോൾ ക്യാപ് സ്റ്റോക്ക് 405.51 ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്.

മൂന്ന് വർഷത്തിനുള്ളിൽ 609.50 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 1,366.86 ശതമാനവും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 9,737.30 ശതമാനവും ആദായമാണ് കമ്പനി നൽകിയത്. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 923.95 രൂപയും ഏറ്റവും താഴ്ന്ന വില 221.30 രൂപയുമാണ്.
റിഫക്സ് ഇൻഡസ്ട്രീസ് - ലാഭവിഹിതം
2024-ൽ ഫെബ്രുവരിയിൽ കമ്പനി 0.5 രൂപ ലാഭവിഹിതം നൽകി. 2023 സെപ്റ്റംബറിൽ 2 രൂപ ലാഭവിഹിതം നൽകി. 2021 സെപ്റ്റംബറിൽ 0.5 രൂപയും ജനുവരിയിൽ 1 രൂപയും ലാഭവിഹിതം നൽകിയിട്ടുണ്ട്. 2009 ഒക്ടോബറിൽ 0.1 രൂപ ലാഭവിഹിതം നൽകി. 2008 മേയിൽ 1 രൂപയും ജനുവരിയിൽ 1 രൂപയും റിഫക്സ് ഇൻഡസ്ട്രീസ് ലാഭവിഹിതം നൽകി.
റിഫക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ക്ലോറോഫ്ലൂറോകാർബണുകൾക്ക് പകരമുള്ള പരിസ്ഥിതി സൗഹൃദ വാതകങ്ങളിൽ സ്പെഷ്യലൈസ് ചെയ്ത, ഇന്ത്യയിലെ റഫ്രിജറൻ്റ് വാതകങ്ങളുടെ വിദഗ്ധ ഉൽപാദകരും റീഫില്ലറും ആണ്.
2023 ഡിസംബർ പാദത്തിൽ റിഫക്സ് ഇൻഡസ്ട്രീസിന്‍റെ അറ്റ വിൽപ്പന 301.51 കോടി രൂപയായിരുന്നു. 2022 ഡിസംബർ പാദത്തെ അപേക്ഷിച്ച് 20.74 ശതമാനത്തിന് കുറവ് കമ്പനിക്ക് ഉണ്ടായി. അറ്റാദായത്തിലും 2024 സാമ്പത്തിക വർഷത്തിൽ കുറവുണ്ടായിട്ടുണ്ട്. 2023ൽ 26.15 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 19.78 കോടിയായി കുറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications