കോഴിക്കോട്: സാധാരണ ചൂട് കനക്കുമ്പോള്‍ കോഴിയിറച്ചിയുടെ വില കുറയുകയാണ് പതിവ്. എന്നാല്‍ ചൂടിനൊപ്പം ഇപ്പോള്‍ കേരളത്തില്‍ കോഴിയിറച്ചിയുടെ വിലയും കുതിച്ചുകയറുകയാണ്.
ഒരു കിലോ കോഴിയിറച്ചിയ്ക്ക് 220 രൂപ വരെയാണ് വില എത്തിയിരിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ വില ഇങ്ങനെ കുതിച്ചുയരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കടുപ്പിച്ചാല്‍ വില ഇനിയും കുതിക്കുമെന്നാണ് വിലയിരുത്തല്‍. വിശദാംശങ്ങള്‍...
കുതിച്ചുയര്‍ന്ന് വില
ഒരാഴ്ച കൊണ്ടാണ് കോഴി വിലയില്‍ വലിയ വര്‍ദ്ധനയുണ്ടായിരിക്കുന്നത്. നേരത്തെ കിലോഗ്രാമിന് 170 രൂപയായിരുന്നു വില. ഏഴ് ദിവസം കൊണ്ട് അമ്പത് രൂപ കൂടി ഇപ്പോള്‍ അത് 220 രൂപ ആയിരിക്കുകയാണ്.
ഇന്ധന വില
തിരഞ്ഞെടുപ്പെടുപ്പ് കാലത്ത് പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധന ഇല്ല എന്നത് ശരി തന്നെയാണ്. എന്നാല്‍ അതിന് മുമ്പുണ്ടായ വില വര്‍ദ്ധന ചെറുതല്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികള്‍ക്ക് വില കൂടാനുള്ള കാരണം ഇതാണെന്നാണ് വിലയിരുത്തല്‍.
ചൂട് കൂടി
ചൂടുകൂടിയതോടെ ഉത്പാദനം കുറഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്പാദനം കുറയുമ്പോള്‍ വില കൂടുക എന്നത് സ്വാഭാവികമാണ്. ആഭ്യന്തര ഉത്പാദനം കുറയുമ്പോള്‍ അന്യ സംസ്ഥാനങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടിയും വരും. ഇതും വില വര്‍ദ്ധനയ്ക്ക് കാരണമാണ്.
കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി
കോഴിക്കുഞ്ഞുങ്ങളുടെ വിലയിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട് എന്നാണ് കര്‍ഷകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ പലരും ഈ മേഖലയില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങളുടെ വിലയും തീറ്റച്ചെലവും മറ്റ് ചെലവുകളും കിട്ടുന്ന ലാഭവും തമ്മില്‍ ഒത്തുപോകുന്നില്ല എന്നാണ് ഇവരുടെ പരാതി.
ഡിമാന്‍ഡ് കൂടി
ചൂടുകാലമാണെങ്കിലും കോഴിയിറച്ചിയ്ക്കുള്ള ഡിമാന്‍ഡിന് കുറവൊന്നും ഇല്ല. മീനിനേക്കാള്‍ ലാഭമാണ് ഇറച്ചി എന്നാണ് പലരും പറയുന്നത്. ഡിമാന്‍ഡിന് അനുസരിച്ച് ലഭ്യത ഇല്ലാതായതും വില വര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ട് എന്നും ചില വ്യാപാരികള്‍ പറയുന്നു.
വിഷുവും റംസാനും
ഏപ്രില്‍ 14 ന് വിഷു ആണ്. അതിന് പിറകെ റംസാന്‍ മാസവും എത്തുകയാണ്. ഈ സമയത്ത് കോഴിയിറച്ചിയുടെ ഡിമാന്‍ഡ് വീണ്ടും കൂടും എന്ന് ഉറപ്പാണ്. അതോടെ വിലയും കൂടുമോ എന്ന ആശങ്കയും ഉണ്ട്. എന്നാല്‍ റംസാനോട് അനുബന്ധിച്ച് ലഭ്യതയില്‍ കുറവുണ്ടാവില്ലെന്നും വില കുറയാനാണ് സാധ്യത എന്നും ചില വ്യാപാരികള്‍ വിലയിരുത്തുന്നു.
കൊവിഡ് കടുത്താല്‍
കൊവിഡ് വ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമായാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴിയുടെ വരവ് കുറയും. അങ്ങനെയെങ്കില്‍ വില പിന്നേയും കൂടുമെന്നും വിലയിരുത്തലുണ്ട്.
കേരളത്തിൽ
ആദ്യ ഘട്ടത്തിൽ തമിഴ്നാടിനെ ആയിരുന്നു ബ്രോയിലർ ചിക്കന് വേണ്ടി കേരളം പൂർണമായും ആശ്രയിച്ചിരുന്നത്. പിന്നീട് കേരളത്തിലും വലിയ തോതില്‍ ബ്രോയ്‌ലര്‍ ചിക്കന്‍ ഫാമുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണും അതിന് ശേഷമുണ്ടായ അനുബന്ധ പ്രതിസന്ധികളും കാരണം കേരളം കേരളത്തിലെ ഉത്പാദനം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.