താരിഫ് യുദ്ധം: 'തിരിച്ചടിച്ച് ചൈന' യു എസിന് മറുപണി: ആഗോള വിപണി ഇടിഞ്ഞു താഴുമോ? ഭീതിയോടെ നിക്ഷേപകർ
യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച നിരവധി രാജ്യങ്ങൾക്ക് മേൽ കടുത്ത തീരുവകൾ ചുമത്തിയതോടെ ആഗോള വിപണിയിൽ വീണ്ടും പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത് . എന്നാൽ ഇതിൽ തന്നെ 100 ശതമാനത്തിലധികം തീരുവകൾ ചുമത്തപ്പെട്ട ചൈന ഇപ്പോൾ പ്രതികാരം ചെയ്യാൻ ഒരുങ്ങുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യു എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 84% താരിഫ് ആണ് ഇപ്പോൾ ചൈന ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ 34 ശതമാനം താരിഫ് പ്രഖ്യാപിച്ചിടത്താണ് ഇപ്പോൾ 84ലേക്ക് ചൈന ഇത് ഉയർത്തിയിരിക്കുന്നത്. ചൈനയ്ക്ക് മേൽ യുഎസ് അടിച്ചേൽപ്പിച്ച 104 ശതമാനം താരിഫിനുള്ള തിരിച്ചടിയായിട്ടാണ് വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.
ഈ നീക്കത്തെ തുടർന്ന് ചൊവ്വാഴ്ച ചെറിയ ആശ്വാസം ലഭിച്ചതിന് ശേഷം, ഓഹരി വിപണികൾ വീണ്ടും പരിഭ്രാന്തിയിലായിട്ടുണ്ട്. ടോക്കിയോയിലെ നിക്കി സൂചിക ബുധനാഴ്ച നാല് ശതമാനത്തോളം ഇടിഞ്ഞ് ക്ലോസ് ചെയ്തു. പാരീസ്, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് മൂന്ന് ശതമാനത്തോളം ഇടിവുണ്ടായി.
യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കടുത്ത തീരുവകൾ അന്താരാഷ്ട്ര വ്യാപാരത്തിൻ്റെ അടിത്തറകളോടുള്ള അവഗണനയാണ് കാണിക്കുന്നതെന്ന് റഷ്യ ബുധനാഴ്ച പറഞ്ഞു.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തെക്കുറിച്ച് മോസ്കോ ആശങ്ക ഉയർത്തിയിട്ടുണ്ട്. "വൈറ്റ് ഹൗസിൻ്റെ ഏറ്റവും പുതിയ തീരുവ തീരുമാനം, ഡബ്ല്യു.ടി.ഒയുടെ അടിസ്ഥാന നിയമങ്ങൾക്ക് എതിരോ വിരുദ്ധമോ ലംഘിക്കുന്നതോ ആണ്. വാഷിംഗ്ടൺ അന്താരാഷ്ട്ര വ്യാപാര നിയമത്തിൻ്റെ മാനദണ്ഡങ്ങളാൽ ബന്ധിതരാണെന്ന് കരുതുന്നില്ലെന്ന് ഇത് കാണിക്കുന്നു," റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.
2018 മുതൽ 500 ബില്യൺ ഡോളറിലധികം ചൈനീസ് കയറ്റുമതിക്ക് തീരുവ ചുമത്തിയതിന് യു.എസിനെ വിമർശിച്ച് ചൈന ഒരു വൈറ്റ് പേപ്പർ പുറത്തിറക്കിയിട്ടുണ്ട്. ഇത് ആഗോള വ്യാപാര സഹകരണത്തെ ദുർബലപ്പെടുത്തുന്ന "ഏകപക്ഷീയതയുടെയും സംരക്ഷണവാദത്തിൻ്റെയും" രൂപമാണ് യു എസിന്റെ ഈ നടപടികൾ എന്ന് ചൈന ആരോപിച്ചു.
"ചൈന-യുഎസ് സാമ്പത്തിക-വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള ചില വിഷയങ്ങളിലെ ചൈനയുടെ നിലപാട്" എന്ന തലക്കെട്ടിലാണ് സ്റ്റേറ്റ് കൗൺസിൽ ഇൻഫർമേഷൻ ഈ പേപ്പർ പുറത്തിറക്കിയത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള സാധാരണ സാമ്പത്തിക-വ്യാപാര സഹകരണത്തെ ഗണ്യമായി തടസ്സപ്പെടുത്തിയതായി ഈ പേപ്പർ ആരോപിച്ചു.
ചൈന-യുഎസ് സാമ്പത്തിക-വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള വസ്തുതകൾ വ്യക്തമാക്കാനും പ്രസക്തമായ വിഷയങ്ങളിൽ ചൈനീസ് പക്ഷത്തിൻ്റെ നിലപാട് വിശദീകരിക്കാനുമാണ് ചൈനീസ് സർക്കാർ ഈ രേഖ പുറത്തിറക്കിയതെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു.
വിപണികളെ പിടിച്ചുകുലുക്കിയ തീരുവ പിരിമുറുക്കത്തിനിടയിൽ, ബുധനാഴ്ച മുതൽ ചൈനയ്ക്ക് 104 ശതമാനം തീരുവ ചുമത്തുമെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച (പ്രാദേശിക സമയം) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പേപ്പർ പുറത്തിറക്കിയത്. വില വർദ്ധനവിന് മുമ്പ് ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ അമേരിക്കയിൽ ഇതിനിടയിൽ പലരും തിരക്കുകൂട്ടി. മറ്റുചിലർ മുമ്പത്തേക്കാൾ കൂടുതൽ ശ്രദ്ധയോടെ തങ്ങളുടെ ചിലവുകൾ ചുരുക്കുകയാണെന്ന് പറഞ്ഞു.

"ഞാൻ ഒരു അപ്പാർട്ട്മെൻ്റിലാണ് താമസിക്കുന്നത്. ഞ്ഞങ്ങൾക്ക് സാധനങ്ങൾ ശേഖരിക്കാൻ കഴിയില്ല," യുഎസ് തലസ്ഥാനത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു കോസ്റ്റ്‌കോ സ്റ്റോറിൽ കാറിൽ പലചരക്ക് സാധനങ്ങൾ കയറ്റുന്ന ഒരു റിട്ടയേർഡ് സ്ത്രീ ചൊവ്വാഴ്ച എഎഫ്‌പിയോട് പറഞ്ഞു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സ്ത്രീ, മുൻകരുതൽ എന്ന നിലയിൽ കഴിഞ്ഞ ആഴ്ചകളിൽ തങ്ങളുടെ ചിലവ് കുറയ്ക്കാൻ തുടങ്ങിയെന്ന് പറഞ്ഞു.
"സാധനങ്ങളുടെ വില കൂടിക്കൊണ്ടിരിക്കും, അടുത്ത ആഴ്ചയിലോ അതിനടുത്ത ആഴ്ചയിലോ കൂടുതൽ ഭക്ഷണം വാങ്ങാൻ ഞങ്ങൾക്ക് പണം ആവശ്യമാണ്," അവർ പറഞ്ഞു. പ്രധാന വ്യാപാര പങ്കാളികളുടെ അഭ്യർത്ഥനകൾ അവഗണിച്ചുകൊണ്ട്, ട്രംപിൻ്റെ തീരുവ യുദ്ധത്തിൻ്റെ അടുത്ത പ്രധാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കയിലെ സാധാരണക്കാർ വലിയ പ്രതിസന്ധിയിലാണ്.
ട്രംപിൻ്റെ തീരുവകൾ പ്രാബല്യത്തിൽ വന്നതോടെ യൂറോപ്യൻ ഓഹരികൾ ഇടിഞ്ഞു താഴ്ന്നുകൊണ്ടിരിക്കുകയാണ്. വാഷിംഗ്ടൺ ചില തീരുവകൾ കുറച്ചേക്കുമെന്ന പ്രതീക്ഷയിൽ ദിവസങ്ങളോളം നീണ്ട വിൽപ്പനയിൽ നിന്ന് ഭാഗികമായി കരകയറിയതിന് ശേഷം ചൊവ്വാഴ്ച സൂചികകൾ വീണ്ടും ചുവപ്പിലേക്ക് വീണു.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള സാധനങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രവേശിക്കുമ്പോൾ 20 ശതമാനം തീരുവ നേരിടുന്നതിനാൽ പാരീസും ഫ്രാങ്ക്ഫർട്ടും ആദ്യകാല വ്യാപാരത്തിൽ 1.8 ശതമാനത്തോളം ഇടിഞ്ഞു.
ശനിയാഴ്ച 10 ശതമാനം തീരുവ ചുമത്തിയതിനാൽ ലണ്ടൻ 1.9 ശതമാനം ഇടിഞ്ഞു. ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ 104 ശതമാനമായി ഉയർന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര തർക്കങ്ങൾ "തുല്യമായ" സംഭാഷണത്തിലൂടെ പരിഹരിക്കാനാകുമെന്ന് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ ബുധനാഴ്ച പങ്കുവെച്ച ഒരു ബെയ്ജിംഗ് വൈറ്റ് പേപ്പർ പറഞ്ഞു.
"ചൈനയ്ക്കും അമേരിക്കയ്ക്കും സാമ്പത്തിക-വ്യാപാര മേഖലകളിലെ അഭിപ്രായവ്യത്യാസങ്ങൾ തുല്യമായ സംഭാഷണത്തിലൂടെയും പരസ്പര പ്രയോജനകരമായ സഹകരണത്തിലൂടെയും പരിഹരിക്കാനാകും," വൈറ്റ് പേപ്പർ പറഞ്ഞു.104 ശതമാനം കടുത്ത യുഎസ് തീരുവകൾ പ്രാബല്യത്തിൽ വന്നതിന് ശേഷം തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ "ദൃഢവും ശക്തവുമായ" നടപടികൾ സ്വീകരിക്കുമെന്ന് ചൈന ബുധനാഴ്ച പ്രതിജ്ഞയെടുത്തിട്ടുണ്ട്.
എന്തായാലും, ഈ താരിഫ് യുദ്ധം ഇന്ത്യൻ വിപണിയെയും വലിയ രീതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിക്ഷേപകർ കരുതിയിരിക്കുക.


Click it and Unblock the Notifications


