വെള്ളിയാഴ്ച നടന്ന റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഇംഗ്ലീഷ് ഹൈക്കോടതി ക്രോസ് വിസ്താരത്തെത്തുടർന്ന്, അനിൽ അംബാനി 716 മില്യൺ ഡോളറിലധികം (5,276 കോടി രൂപ) കുടിശ്ശിക വരുത്തിയ മൂന്ന് ചൈനീസ് ബാങ്കുകളും അനിൽ അംബാനിയുടെ സ്വത്തുക്കൾക്കെതിരായ അവകാശങ്ങൾ നേടാൻ പദ്ധതികൾ ആരംഭിച്ചു.
കടം പെരുകി
ഒരിക്കൽ ലോകത്തെ ആറാമത്തെ സമ്പന്നനായിരുന്ന അനിൽ അംബാനിയോട് 716 ദശലക്ഷം ഡോളർ (5,276 കോടി രൂപ) ഇൻഡസ്ട്രിയൽ, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയ മൂന്ന് ചൈനീസ് ബാങ്കുകൾക്ക് നൽകാനാണ് ഈ വർഷം മെയ് 22 ന് യുകെ കോടതി ഉത്തരവിട്ടത്. ജൂൺ 29 ആയപ്പോഴേക്കും, പലിശ കൂടി നൽകേണ്ട കടം 717.67 മില്യൺ ഡോളറായി ഉയർന്നു.
കൊറോണയിൽ നിന്ന് കരകയറിയാലും ബാങ്കുകൾ പ്രതിസന്ധിയിൽ, കിട്ടാക്കടം ഇരട്ടിയാകും
പല്ലും നഖവും ഉപയോഗിച്ചുള്ള പോരാട്ടം
തങ്ങൾക്ക് ഒരു പൈസ പോലും നൽകാതിരിക്കാൻ പല്ലും നഖവും ഉപയോഗിച്ച് പോരാടുകയാണ് അനിൽ അംബാനിയെന്ന് ബാങ്കുകളെ പ്രതിനിധീകരിച്ച് ബാങ്കിം താങ്കി ക്യുസി യുകെ ഹൈക്കോടതിയുടെ വാണിജ്യ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ചത്തെ ഹിയറിംഗിന് ശേഷം, അംബാനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് നടപടികൾ ആരംഭിക്കാൻ പോകുകയാണെന്ന് ബാങ്കുകൾ ഒരു പ്രസ്താവന പുറത്തിറക്കി. ക്രോസ് വിസ്താരത്തിൽ നിന്നുള്ള വിവരങ്ങൾ ബാങ്കുകൾക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നൽകാനുള്ള കുടിശ്ശിക വീണ്ടെടുക്കുന്നതിനും ലഭ്യമായ എല്ലാ നിയമപരമായ മാർഗ്ഗങ്ങളും പിന്തുടരാൻ സഹായിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയ്ക്ക് പുറത്തുള്ള സ്വത്തുക്കൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ അംബാനിക്കെതിരായ പാപ്പരത്ത നടപടികളെത്തുടർന്ന് ചൈനീസ് ബാങ്കുകൾ നിലവിൽ ഇന്ത്യയിലെ അംബാനിയുടെ സ്വത്തുക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് നടപടികൾ ആരംഭിച്ചേക്കില്ല. സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ സ്വത്തുക്കൾക്കെതിരെയായിരിക്കും ബാങ്കുകൾ നടപടിയെടുക്കുക.
അനിൽ അംബാനിയുടെ വൈദ്യുതി വിതരണ ബിസിനസ് ഓഹരികൾ വാങ്ങാൻ ഒരുങ്ങി എൻടിപിസി
ക്രോസ് വിസ്താരം
ലോകമെമ്പാടുമുള്ള തന്റെ സ്വത്തുക്കൾ 100,000 യുഎസ് ഡോളറിൽ (ഏകദേശം 74 ലക്ഷം രൂപ) കവിയുന്നവയുടെ സത്യവാങ്മൂലം സമർപ്പിക്കാൻ 2020 ജൂൺ 29 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അവ സ്വന്തം പേരിലാണെങ്കിലും അല്ലെങ്കിലും, അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള എല്ലാ രേഖകളും സമർപ്പിക്കാനായിരുന്നു ഉത്തരവ്. അനിൽ അംബാനിയുടെ വരുമാനവും ആസ്തികളും ബാധ്യതകളും, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ഷെയർ സർട്ടിഫിക്കറ്റുകൾ, ബാലൻസ് ഷീറ്റുകൾ, അദ്ദേഹത്തിന്റെ എല്ലാ ബിസിനസുകൾക്കുമായുള്ള ലാഭനഷ്ട അക്കൗണ്ടുകൾ, ഫാമിലി ട്രസ്റ്റുകൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ എല്ലാ ട്രസ്റ്റുകളുടെയും തെളിവുകൾ എന്നിവ ഉൾപ്പെടുന്നതായിരുന്നു ആ രേഖകൾ. വെള്ളിയാഴ്ച വീഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരാകാനും ബാങ്കുകൾ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായ ഉത്തരം നൽകാനും കോടതി ഉത്തരവിട്ടിരുന്നു.
പരസ്യ വിസ്താരം
ക്രോസ് വിസ്താരത്തിന് മിനിറ്റുകൾക്ക് മുമ്പ്, തന്റെ സാമ്പത്തിക രേഖകൾ മൂന്നാം കക്ഷികൾക്ക് ലഭ്യമാകരുതെന്ന ഉത്തരവ് അദ്ദേഹം വിജയകരമായി നേടി, എന്നാൽ അപേക്ഷ നൽകിയിട്ടും ക്രോസ് വിസ്താരം സ്വകാര്യമായി കേൾക്കണം എന്നതിൽ അംബാനി പരാജയപ്പെട്ടു. മൂന്ന് ചൈനീസ് ബാങ്കുകളും 2012 ൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് (ആർകോം) നൽകിയ 925 മില്യൺ ഡോളർ (6,817 കോടി രൂപ) വായ്പയെച്ചൊല്ലിയാണ് കേസ് ആരംഭിച്ചത്. ആർകോം തുടക്കത്തിൽ വായ്പ തിരിച്ചടച്ചിരുന്നെങ്കിലും പിന്നീട് അടവുകൾ മുടങ്ങുകയായിരുന്നു.
ഗ്യാരണ്ടി
ആർകോമിന്റെ മുൻ ചെയർമാൻ അംബാനി 925 മില്യൺ ഡോളർ വരെ വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി നൽകിയതായി ചൈനീസ് ബാങ്കുകൾ അവകാശപ്പെടുന്നു. ഗ്യാരണ്ടി തനിക്ക് ബാധകമാണെന്നത് അദ്ദേഹം നിഷേധിച്ചു. എന്നിരുന്നാലും, 2020 മെയ് 22 ന് സമർപ്പിച്ച സംക്ഷിപ്ത വിധിന്യായത്തിൽ ഹൈക്കോടതി, വ്യക്തിഗത ഗ്യാരണ്ടി അംബാനിയെ ബാധിക്കുന്നതാണെന്ന വാദം ശരിവച്ചിരുന്നു.
അനില്‍ അംബാനിയുടെ സ്വകാര്യ ഗ്യാരണ്ടി വീണ്ടെടുക്കല്‍: എന്‍സിഎല്‍ടിയെ സമീപിച്ച് എസ്ബിഐ