കൊവിഡ് തളര്‍ത്തിയില്ല, കുതിച്ചുയര്‍ന്ന് ചൈനീസ് വിമാനക്കമ്പനികള്‍ — കാരണമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് ഭീതി ഏറ്റവുമധികം ബാധിച്ചത് വ്യോമയാന മേഖലയെയാണ്. കൊവിഡ് കാലത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതോടെ ഒട്ടുമിക്ക കമ്പനികള്‍ക്കും വരുമാനം മുട്ടി. ജീവനക്കാരെ പിരിച്ചുവിട്ടും ശമ്പളം വെട്ടിക്കുറച്ചുമെല്ലാം ഒരുപരിധിവരെ ഇവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ പ്രതിസന്ധികളൊന്നും ചൈനീസ് വിമാനക്കമ്പനികളെ അലട്ടുന്നില്ല.

ബ്ലൂംബർഗ് റിപ്പോർട്ട്

പറഞ്ഞുവരുമ്പോള്‍ 'വന്‍കോളിന്' കാത്തുനില്‍ക്കുകയാണ് ഇവര്‍. ചൈനയിലെ 1.4 ബില്യണ്‍ ജനത വിമാനയാത്രകള്‍ക്കുള്ള പുറപ്പാട് തുടങ്ങി. യുവാന്റെ കുതിപ്പും എണ്ണവിലയിലെ ഇടിവും ചൈനയിലെ വിമാനക്കമ്പനികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും മികച്ച പത്തു എയര്‍ലൈന്‍ ഓഹരികളില്‍ ഒന്‍പതും ചൈനാക്കാരുടേതാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ എയര്‍ ചൈന ലിമിറ്റഡിന്റെ വളര്‍ച്ചാ നിരക്ക് രണ്ടക്കം കണ്ടു.

പട്ടിക ഇങ്ങനെ

പട്ടികയില്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് മാത്രമാണ് ചൈനീസ് ബന്ധമില്ലാത്ത ഒറ്റയാന്‍. ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ ഓഹരികളുടെ പട്ടികയില്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ആറാം സ്ഥാനം കയ്യടക്കുന്നു. കൊറോണക്കാലത്ത് 14 ശതമാനം നേട്ടം കമ്പനി നേടിയത് കാണാം. ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കാരിയറായ ഇന്‍ഡിഗോ ഇന്റര്‍ഗ്ലോബ് ഏവിയേഷന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പട്ടികയില്‍ സ്പ്രിങ് എയര്‍ലൈന്‍സ് കമ്പനിയാണ് പ്രഥമ സ്ഥാനത്ത്. കുറഞ്ഞ നിരക്കില്‍ സര്‍വീസുകള്‍ നടത്തുന്ന സ്പ്രിങ് എയര്‍ലൈന്‍സ് കഴിഞ്ഞമൂന്നുമാസംകൊണ്ട് 24 ശതമാനം വളര്‍ന്നു.

പ്രതിസന്ധി

നേരത്തെ, കൊവിഡ് ഭീതിയില്‍ രാജ്യങ്ങള്‍ വിമാനാതിര്‍ത്തികള്‍ അടച്ചതോടെയാണ് ആഗോള വ്യോമയാന മേഖല പ്രതിസന്ധിയില്‍ അകപ്പെട്ടത്. ലോക്ക്ഡൗണ്‍ കാലയളവില്‍ സര്‍ക്കാരുകള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി; ജനങ്ങള്‍ വിമാനയാത്രകളില്‍ നിന്നും പിന്മാറി. ഇപ്പോഴും രാജ്യാന്തര വിമാന സര്‍വീസുകള്‍ പഴയപടിയായിട്ടില്ല. വൈറസ് വ്യാപനം മുന്‍നിര്‍ത്തി വിമാനയാത്ര നടത്താന്‍ ജനങ്ങളും സജ്ജരാകുന്നില്ല.

തിരിച്ചുവരവ്

വിമാനയാത്രക്കാരുടെ ചിത്രം പൂര്‍വസ്ഥിതിയിലെത്താന്‍ 2024 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് രാജ്യാന്തര വിമാനഗതാഗത അസോസിയേഷന്റെ വിലയിരുത്തല്‍. കൊവിഡ് കാലത്ത് ചൈനീസ് വിമാനക്കമ്പനികളും ആദ്യം പകച്ചിരുന്നു. എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് ചൈനീസ് വിമാനക്കമ്പനികള്‍ വളര്‍ച്ചയുടെ വഴിയിലേക്ക് അതിവേഗം തിരിച്ചുവന്നിരിക്കുകയാണ്. ആഭ്യന്തര വിപണിയുടെ വലുപ്പവും യാത്രാവിലക്കുകളില്‍ സംഭവിച്ച ഇളവുകളും ചൈനീസ് കമ്പനികള്‍ക്ക് തുണയായി. സെപ്തംബറില്‍ ചൈനീസ് വിമാനക്കമ്പനികളുടെ ഓഹരികള്‍ കുതിക്കുകയാണ്. യുവാന്റെ വളര്‍ച്ച ഇവരുടെ മൂല്യം ഉയര്‍ത്തുന്നു.

നഷ്ടത്തിൽ ഇവർ

ഡോളറുമായുള്ള വിനിമയനിരക്കില്‍ യുവാന്‍ ശക്തി പ്രാപിച്ച സാഹചര്യത്തില്‍ കമ്പനികള്‍ക്ക് എണ്ണച്ചിലവുകള്‍ കുറയുകയാണ്. ഒപ്പം ഡോളര്‍ അടിസ്ഥാനപ്പെടുത്തിയുള്ള കടബാധ്യതകളും. ഇതൊക്കെയാണെങ്കിലും നടപ്പു സാമ്പത്തികവര്‍ഷം ചൈനയില്‍ മുന്‍നിരയിലുള്ള മൂന്നു വിമാനക്കമ്പനികള്‍ നഷ്ടത്തില്‍ത്തന്നെ തുടരുമെന്നാണ് വിലയിരുത്തല്‍. എയര്‍ ചൈന, ചൈന സതേണ്‍ എയര്‍ലൈന്‍സ് കമ്പനി, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് കോര്‍പ്പറേഷന്‍ എന്നിവര്‍ ഈ വര്‍ഷം ലാഭം കാണില്ലെന്ന് ബ്ലുംബര്‍ഗ് പ്രവചിക്കുന്നു. മൂന്നു കമ്പനികളും ആദ്യപാദം 8 ബില്യണ്‍ യുവാന്റെ (1.2 ബില്യണ്‍ ഡോളര്‍) നഷ്ടം കുറിച്ചിരുന്നു.

Read more about: china
English summary

Chinese Carriers Secure 9 Out Of 10 Top Airline Stocks

Chinese Carriers Secure 9 Out Of 10 Top Airline Stocks. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X