ന്യൂഡൽഹി: ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ചൈനയ്‌ക്കെതിരെയുള്ള നടപടികൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. ദേശീയപാത പദ്ധതികൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിൽ ചൈനീസ് കമ്പനികളുമായുള്ള സഹകരണം ഇന്ത്യ അവസാനിപ്പിക്കുന്നു. ബിഎസ്‌എൻഎൽ 4ജി സേവനം, മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കാനാണ് തീരുമാനം.
ദേശീയപാത നിർമാണ പദ്ധതികളിൽ നിന്ന് ചൈനീസ് കമ്പനികളെ വിലക്കുന്നതിനൊപ്പം രാജ്യത്ത് സംയുക്ത സംരംഭത്തിലൂടെ പദ്ധതി നിക്ഷേപത്തിന് ചൈന ശ്രമിച്ചാലും അതും അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. മാത്രമല്ല ഹൈവേ പദ്ധതികളില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ വിപുലീകരിക്കും. ചൈനീസ് സ്ഥാപനങ്ങളെ നിരോധിക്കുന്നതിനും ഇന്ത്യന്‍ കമ്പനികള്‍ക്ക് മാനദണ്ഡങ്ങള്‍ അറിയിക്കുന്നതിനും ഒരു നയം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ വളരെ നേരത്തെ ഏറ്റെടുത്ത കുറച്ച് പ്രോജക്ടുകളിൽ ചില ചൈനീസ് പങ്കാളികൾ ഉൾപ്പെടുന്നുണ്ട്. ഇങ്ങനെ നിലവിൽ പങ്കാളിത്തമുള്ളതിലും ഭാവിയിലുമുള്ള ടെണ്ടറുകളിലും പുതിയ തീരുമാനം നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇനി വിദേശ പങ്കാളിത്തം തേടേണ്ടിവന്നാലും ചൈനീസ് കമ്പനികളെ ഒഴിവാക്കുന്നതായിരിക്കും. 4ജി സേവനങ്ങൾ വിപുലീകരിക്കുന്നതിനായി ബിഎസ്‌എൻഎല്ലും എംടിഎൻഎല്ലും ചൈനയിൽ നിന്ന് ഉപകരണങ്ങൾ വാങ്ങാൻ നൽകിയ കരാറും റദ്ദാക്കി. ചൈനയിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുന്നതിൽ ടെലികോം വകുപ്പ് അതൃപ്‌തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. വാവെയ്, ഇസഡ്‌ടിഇ എന്നീ കമ്പനികൾക്കാണ് കരാർ നൽകിയിരുന്നത്. ചൈനീസ് കമ്പനികളെ ഒഴിവാക്കി പുതിയ ടെണ്ടർ വിളിച്ചേക്കും.
ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയിലെ പ്രധാനമന്ത്രിയുടെ പോസ്റ്റുകളും നീക്കം ചെയ്‌തിട്ടുണ്ട്. 2, 44,000 ഫോളോവേഴ്‌സാണ് മോദിക്കുണ്ടായിരുന്നത്. ടിക് ടോക്ക് ഉള്‍പ്പടെ 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനു പിന്നാലെ കൂടുതല്‍ നടപടികളുമായി ഇന്ത്യ മുന്നോട്ട് തന്നെയാണ്. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിൽ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കുന്നതിനൊപ്പം പ്രാദേശിക ഉൽപാദനത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായാണ് ശ്രമിക്കുന്നതെന്നും എംഎസ്എംഇ മേഖലയെക്കുറിച്ച് ഗഡ്കരി പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ലഡാക്ക് സംഘർഷത്തെ തുടർന്ന് രാജ്യത്തുടനീളം ചൈനീസ് ഉത്പന്നങ്ങളും സേവനങ്ങളും ബഹിഷ്‌ക്കരിക്കണം എന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. ലഡാക്കിലുണ്ടായ ഇന്ത്യ ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്‌ടമായത്. ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ ഇപ്പോഴും യുദ്ധ സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇരു രാജ്യങ്ങളും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.


Click it and Unblock the Notifications