ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ (BR 107) ഇന്നലെയാണ് നറുക്കെടുത്തത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനം XC 138455 എന്ന നമ്പറിനാണ് ലഭിച്ചത്. ആകെ 55 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 54,08,880 ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇതിൽ നിന്നുമാണ് XC 138455 എന്ന നമ്പറിന് നറുക്ക് വീണത്. അപ്പോൾ മുതൽ ആരാണ് ആ ഭാഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ. മുൻവർഷങ്ങളിലെ പോലെ തന്നെ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത്. അതുകൊണ്ടുതന്നെ പാലാക്കാട് ജില്ലയിലായിരിക്കും ഭാഗ്യശാലി എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അല്ല.
ഭാഗ്യടിക്കറ്റ് കോട്ടയത്ത്
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും ലോട്ടറി ഏജന്‍റുമായ സുധീക് ആണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം കാഞ്ഞിരപ്പള്ളി ന്യൂലക്കി സെന്ററിൽ നിന്നും ടിക്കറ്റ് വാങ്ങിയത് ആരാണ് എന്നതിന്‍റെ ആദ്യ സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. രണ്ട് മാസം മുൻപാണ് ടിക്കറ്റ് വിറ്റ് പോയത്. ആരാണ് എടുത്തതെന്ന് അറിയില്ലെന്നും, കാഞ്ഞിരപ്പള്ളിയിലുള്ള ആളുതന്നെയാകാനാണ് സാദ്ധ്യതയെന്നും സുധീക് പറയുന്നു. മൂന്നു വർഷം മുൻപ് ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം സുധീക് വിറ്റ ടിക്കറ്റിനായിരുന്നു. അതിന് പിന്നാലെയാണ് ക്രിസ്മസ് ബമ്പർ നേട്ടം. 35 വർഷമായി റീട്ടെയിലായി ലോട്ടറിക്കച്ചവടം നടത്തുകയാണ് സുധീക്.
ഭാഗ്യശാലിക്ക് എത്ര കിട്ടും..?
20 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും മുഴുവൻ തുകയും കിട്ടില്ല. 20 കോടി സമ്മാനത്തുകയില്‍ നിന്നും ഏജന്റ് കമ്മീഷനായി 10 ശതമാനം പോകും. അതായത് 2 കോടി രൂപ. ബാക്കി തുകയായ 18 കോടിയുടെ 30 ശമാനം ടിഡിഎസ് ആയി അടയ്ക്കണം. ഇതോടെ സമ്മാനത്തുക 12.6 കോടിയായിട്ടായിരിക്കും ഭാഗ്യശാലിക്ക് ലഭിക്കുക. അതില്‍ നികുതി തുകയില്‍ നിന്ന് 37 ശതമാനം സര്‍ചാര്‍ജാചയ ഏകദേശം 1.99 കോടി രൂപയും ഹെല്‍ത്ത് & എജ്യുക്കേഷന്‍ സെസ് ആയ 29.59 ലക്ഷം രൂപയും കൂടി കിഴിച്ചാല്‍ 10.30 കോടി രൂപയോളമായിരിക്കും ഭാഗ്യശാലിക്ക് ലഭിക്കുക. അന്തിമ കണക്കില്‍ മാറ്റങ്ങളുണ്ടായേക്കാം.

വിജയികൾ നറുക്കെടുപ്പിന് ശേഷം 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് സമർപ്പിക്കണം. 10 ലക്ഷം വരെയുള്ള സമ്മാനങ്ങൾ ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്ന് ലഭിക്കും. ഉയർന്ന സമ്മാനത്തുകയുള്ള ക്ലെയിമുകൾ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിന് സമർപ്പിക്കണം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർഖി ഭവനിൽ വെച്ചാണ് കോടീശ്വരനെ തിരഞ്ഞെടുത്തത്.
റെക്കോർഡ് വിൽപ്പവ
ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 7 ലക്ഷത്തോളം ടിക്കറ്റുകൾ അധികമായി വിൽപ്പന നടന്നു. 5.44 ലക്ഷം ടിക്കറ്റുകൾ വിറ്റ തൃശൂരാണ് രണ്ടാമത്. 5.15 ലക്ഷം ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരമാണ് ബംബർ വില്പനയിൽ മൂന്നാം സ്ഥാനത്തുള്ളത്. ആകെ 93.22 കോടി രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്.
സർക്കാറിനും ലാഭം
54 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റതിലൂടെ സർക്കാറിന് ലഭിച്ചത് 216 കോടിയിലധികം രൂപയാണ്. അതിൽ 93.22 കോടി സമ്മാനം നൽകി. ബാക്കി തുക ഖജനാവിലേക്കെത്തും. കഴിഞ്ഞ വർഷത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിലായിരുന്നു. XD 387132 എന്ന ടിക്കറ്റിനാണ് 20 കോടി ലഭിച്ചത്. ഇരിട്ടിയിലാണ് ഒന്നാം സമ്മനം ലഭിച്ച ടിക്കറ്റ് വിറ്റത്. അനീഷ് എം ജി എന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്.


Click it and Unblock the Notifications