ദില്ലി: അന്താരാഷ്ട്ര കൺസ്യൂമർ ബാങ്കിംഗ് വിപണികളിൽ നിന്ന് വിടുതൽ പ്രഖ്യാപിച്ച് സിറ്റി ഗ്രൂപ്പ്. 13 അന്താരാഷ്ട്ര ഉപഭോക്തൃ ബാങ്കിംഗ് വിപണികളിൽ നിന്ന് പുറത്തുകടക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സിറ്റി ഗ്രൂപ്പ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. സിറ്റി ഗ്രൂപ്പ് തങ്ങളുടെ ആഗോള ഉപഭോക്തൃ ബാങ്കിംഗ് ബിസിനസ് സിംഗപ്പൂർ, ഹോങ്കോംഗ്, ലണ്ടൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ നാല് വിപണികളിൽ കേന്ദ്രീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റി ഗ്രൂപ്പ് ചൈനയും ഇന്ത്യയും അടക്കം11 റീട്ടെയിൽ വിപണികളിൽ നിന്നാണ് പിൻവാങ്ങുന്നത്.
ആദായം 10 ലക്ഷം രൂപ വരെ; ഗ്രാമീണര്‍ക്കുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ അറിയാം
മാർച്ചിൽ സിറ്റി ഗ്രൂപ്പ് സിഇഒ സ്ഥാനത്തേക്കെത്തിയ ജെയിൻ ഫ്രേസറാണ് കുടുതൽ വളർച്ചാ സാധ്യതയുള്ള സാമ്പത്തിക മാനേജ്മെൻറിലേക്ക് കമ്പനിയെ മാറ്റുന്നത്. സിറ്റിഗ്രൂപ്പിന്റെ ആഗോള ഉപഭോക്തൃ ബാങ്കിംഗ് ബിസിനസിന് 6.5 ബില്യൺ ഡോളർ വരുമാനവും 224 റീട്ടെയിൽ ബ്രാഞ്ചുകളും 123.9 ബില്യൺ ഡോളർ നിക്ഷേപവുമുള്ളത് ഏഷ്യയിലാണെന്നാണ് 2020 ന്റെ അവസാനത്തോടെ പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നത്. ഈ വിപണി ഉപേക്ഷിച്ചുകൊണ്ടാണ് സിറ്റി ഗ്രൂപ്പ് മറ്റ് ആഗോള വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
സിറ്റിഗ്രൂപ്പിന്റെ ആദ്യ പാദത്തിലെ ലാഭം 7.9 ബില്യൺ ഡോളറായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം ലാഭമാണ് കമ്പനി ഇപ്പോൽ കൈവരിച്ചിട്ടുള്ളത്. അതേ സമയം വരുമാനം ഏഴ് ശതമാനം ഇടിഞ്ഞ് 19.3 ബില്യൺ ഡോളറിലേക്കെത്തുകയും ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ഫിലിപ്പീൻസ്, പോളണ്ട്, റഷ്യ, തായ്‌വാൻ, തായ്ലൻഡ്, വിയറ്റ്നാം എന്നിവയാണ് മറ്റ് 11 ബാങ്കിംഗ് വിപണികൾ.