സോഷ്യൽ മീഡിയയിലൂടെ വ്യാജ കറൻസി പ്രചരിക്കുന്നു, ഇന്ത്യയിലെ 17.5 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത് ക്ലൗഡ്സെക്ക്
സാമൂഹ്യ മാധ്യമങ്ങളിലൂടെ കോടിക്കണക്കിന് കള്ളനോട്ടുകൾ പ്രചരിക്കുന്നുവെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌സെക്ക് കണ്ടെത്തി. ആറ് മാസത്തിനുള്ളിൽ ഏകദേശം 17.5 കോടി (2 മില്യൺ ഡോളറിലധികം) വ്യാജ ഇന്ത്യൻ നോട്ടുകളാണ് വിപണിയിൽ നിറയുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാത്ത ആളുകൾ വിരളമാണ്. ഈ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ പണം ഒഴുകുന്നത് എന്നതും പേടിപ്പെടുത്തുന്നു.
ക്ലൗഡ്സെക്കിൻ്റെ അന്വേഷണത്തിൽ മഹാരാഷ്ട്ര ആസ്ഥാനമായുള്ള വ്യാജ കറൻസി സിൻഡിക്കേറ്റുകളെ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇത്തരം സിൻഡിക്കേറ്റുകൾ മുൻപ് ഡാർക്ക് വെബിലും മറ്റും മാത്രമായിരുന്നെങ്കിൽ, ഇപ്പോൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരസ്യമായി പ്രവർത്തിക്കുന്നുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ സൈബർ കുറ്റവാളികളുടെ എല്ലാ വിവരങ്ങളും, അതായത് അവരുടെ ഫോൺ നമ്പർ, ലൊക്കേഷൻ എന്നിവയെല്ലാം നിയമ നിർവ്വഹണ ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്ന് ക്ലൗഡ്‌സെക്കിലെ സുരക്ഷാ ഗവേഷകനായ സൗരജീത് മജുംദർ പറഞ്ഞു.
സോഷ്യൽ മീഡിയ വ്യാജ കറൻസിക്കുള്ള പ്ലാറ്റ്ഫോമാവുന്നു
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വ്യാജ കറൻസികൾ വ്യാപിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അന്വേഷണത്തിൽ വ്യാജ കറൻസി പ്രോത്സാഹിപ്പിക്കുന്ന 4,500-ലധികം പോസ്റ്റുകളും, വ്യാജ നോട്ടുകൾ വിൽക്കുവാൻ 750-ലധികം അക്കൗണ്ടുകളും പേജുകളും പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. കൂടാതെ 410-ലധികം ഫോൺ നമ്പറുകൾ കറൻസി വിൽപ്പനക്കാരുമായി പലപ്പോഴും ബന്ധപ്പെടുന്നവയെന്നും കണ്ടെത്തി.
ഈ ഗ്രൂപ്പുകൾ പെയ്ഡ് പ്രമോഷനുകൾക്കായി മെറ്റാ പരസ്യങ്ങൾ പോലും ഉപയോഗിച്ചു. പരസ്യത്തിലൂടെ ആളുകളുമായി ബന്ധപ്പെട്ടു. ചില വിൽപ്പനക്കാർ അവരുടെ വ്യാജ കറൻസിയുടെ ഗുണനിലവാരം കാണിക്കാൻ വീഡിയോകൾ, കൈയക്ഷര കുറിപ്പുകൾ, വീഡിയോ കോളുകൾ എന്നിവ പോലും പങ്കിട്ടു. ഇത് വാങ്ങുന്നവരുടെ ഉള്ളിലെ വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്തു.

പ്രധാന കുറ്റക്കാരെ കണ്ടെത്തി
ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് (OSINT) , ഹ്യൂമൻ ഇന്റലിജൻസ് (HUMINT) എന്നീ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ക്ലൗഡ്സെക്ക് ഗ്രൂപ്പ് അഡ്മിൻമാരെയും, വിൽപ്പനക്കാരെയും കണ്ടെത്തിയത്. പ്രധാന പ്രതികളുടെ ചിത്രങ്ങൾ, ഫോൺ നമ്പറുകൾ, കൃത്യമായ ജിപിഎസ് ലൊക്കേഷൻ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ എന്നിവ അവർ ശേഖരിച്ചു.
വിവേക് കുമാർ, കരൺ പവാർ, സച്ചിൻ ദീവ എന്നീ പേരുകളിലുള്ള നിരവധി അക്കൗണ്ടുകൾ കണ്ടെത്തി. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലുള്ള ജമാഡെ ഗ്രാമത്തിലും പൂനെയിലുമാണ് ഇത് നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പ്രധാനമായും മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഒരു സിൻഡിക്കേറ്റാണിതെന്നും ശക്തമായി വ്യക്തമാവുന്നുണ്ട്.
വാട്ട്സ്ആപ്പിലും ചാറ്റിംഗ്
#fakecurrency എന്ന ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് വിവിധ സോഷ്യൽ മീഡിയ വഴി കള്ളനോട്ടുകൾ പരസ്യം ചെയ്തുവെന്ന് കൂടുതൽ അന്വേഷണത്തിലൂടെ കണ്ടെത്താനായി. ആളുകളുടെ വിശ്വാസം നേടുന്നതിനു വേണ്ടി വാട്ട്‌സ്ആപ്പ് വഴി ഇടപഴകുകയും "പ്രൂഫ്" ചിത്രങ്ങൾ പങ്കിടുകയും, വീഡിയോ കോളുകൾ ചെയ്യാമെന്ന് ഉറപ്പ് നൽകുയും ചെയ്യുന്നു. അഡോബ് ഫോട്ടോഷോപ്പ്, ഗ്രേഡ് പ്രിന്ററുകൾ, മഹാത്മാഗാന്ധിയുടെ വാട്ടർമാർക്കുകൾ, ഗ്രീൻ സെക്യൂരിറ്റി ത്രെഡുകൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് കറൻസിയുടെ ചിത്രം തയ്യാറാക്കുന്നത്.
ഈ ക്രിമിനൽ ശൃംഖലയെ തകർക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത സംരക്ഷിക്കുന്നതിനും വേണ്ടി എല്ലാ വിവരങ്ങളും അവരുടെ കണ്ടെത്തലുകളും സംസ്ഥാന, ദേശീയ തലങ്ങളിലെ നിയമ നിർവ്വഹണ ഏജൻസികളുമായി പങ്കുവച്ചിട്ടുണ്ടെന്ന് ക്ലൗഡ്സെക്ക് പറയുന്നു.


Click it and Unblock the Notifications


