ദില്ലി: കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കിൽ വർധനവ്. സെപ്തംബറിനെ അപേക്ഷിച്ച് 6.98 ശതമാനം വർധനവാണ് ഒക്ടോബറിൽ ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്തംബറിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.67 ശതമാനമായിരുന്നു. സെന്റർ ഫോർ മോണിറ്റട്ടറിംഗ് ഇന്ത്യൻ ഇക്കോണമിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. ദേശീയ തലത്തിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നിട്ടുണ്ടെങ്കിലും നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിൽ 8.45 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഗ്രാമീണ മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് 5.86ൽ നിന്ന് 6.90 ശതമാനമായി ഉയർന്നിട്ടുണ്ട്.
ഹരിയാണയിലാണ് ഏറ്റവുമധികം തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. 27.3 ശതമാനമാണ് ഇവിടത്തെ തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നിലുള്ള രാജസ്ഥാനിൽ 24.1 ശതമാനവും ജമ്മു കശ്മീരിൽ 16.1 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. 2020ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ രാജ്യത്ത് 9.9 ലക്ഷം കോടിയുടെ പദ്ധതികളാണ് രാജ്യത്ത് നിർത്തിവെച്ചിട്ടുള്ളത്. എന്നാൽ 9.2 ലക്ഷം കോടിയുടെ പദ്ധതികൾ ഇക്കാലയളവിൽ പുനരുജ്ജീവിപ്പിച്ചിട്ടുണ്ടെന്നും സെന്റർ ഫോർ മോണിറ്റട്ടറിംഗ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജനുവരി- മാർച്ച് പാദത്തിൽ പൂട്ടിയിട്ടതിനാൽ 9.7 ലക്ഷം കോടി രൂപയുടെ 674 പദ്ധതികൾ സ്തംഭിച്ചിരിക്കുകയാണെന്നാണ് സെന്റർ ഫോർ മോണിറ്റട്ടറിംഗ് ഇന്ത്യൻ ഇക്കോണമിയുടെ ക്യാപ് എക്സ് സർവീസ് ചൂണ്ടിക്കാണിക്കുന്നത്. ശേഷി വികസിപ്പിക്കുന്ന പദ്ധതികളുടെ തുടക്കം, പദ്ധതി നടപ്പിലാക്കൽ, പൂർത്തിയാക്കൽ എന്നിവ നിരീക്ഷിച്ചുവരികയാണ്. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതാണ് പ്രതികൂലമായി ഭവിച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 6,200 കോടി വരുന്ന എട്ട് പദ്ധതികളാണ് നിർത്തലാക്കിയിട്ടുള്ളത്. ഏപ്രിൽ- ജൂൺ പാദത്തിലായിരുന്നു ഇതെന്നാണ് സെന്റർ ഫോർ മോണിറ്റട്ടറിംഗ് ഇന്ത്യൻ ഇക്കോണമി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
2020 മെയ് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ 6.6 ദശലക്ഷത്തിലധികം പേർക്ക് വൈറ്റ് കോളർ ജോലികൾ നഷ്ടമായിട്ടുണ്ട്. കൊവിഡ് വ്യാപനം മൂലം കൂടുതൽ പേർക്ക് ജോലി നഷ്ടമായത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായിത്തീർന്നിട്ടുണ്ട്. എൻജിനീയർമാർ, അക്കൌണ്ടന്റുമാർ, അധ്യാപകർ, ഫിസിഷ്യന്മാർ എന്നിവർക്കും ജോലി നഷ്ടമായിട്ടുണ്ട്. കൊവിഡ് ലോക്ക്ഡൌൺ മൂലം 121 മില്യൺ ആളുകൾക്കാണ് ശമ്പളമുള്ള ജോലി നഷ്ടപ്പെട്ടത്. ആഗസ്റ്റ് മാസത്തോടെ കൂടുതൽ പേർക്ക് ജോലി വീണ്ടെടുക്കാൻ കഴിഞ്ഞെങ്കിലും സ്ഥിതി കൂടുതൽ വഷളായിരുന്നു.


Click it and Unblock the Notifications