വീട്ടമ്മമാരുടെ ചങ്കിടിപ്പേറ്റി സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരുകയാണ്. കഴിഞ്ഞ കുറേ നാളുകളായി 350-400 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില ഇപ്പോൾ ലീറ്ററിന് 450 രൂപയോടടുത്തു. വരും ദിവസങ്ങളിൽ വില മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ വില വീണ്ടും 500 രൂപയ്ക്ക് മുകളിലേക്കെത്തും.
വില ഉയരാൻ കാരണം
തമിഴ്‌നാട്ടിലെ വന്‍കിട മില്ലുടമകള്‍ വീണ്ടും കൊപ്ര ക്ഷാമം കൃത്രിമമായി സൃഷ്ടിച്ച് വെളിച്ചെണ്ണ വില ഉയര്‍ത്തുകയാണെന്നാണ് കേരളത്തിലെ വ്യാപാരികൾ പറയുന്നത്. വെളിച്ചെണ്ണയ്ക്ക് പുറമെ കൊപ്രയുടെ വിലയും വര്‍ധിച്ചു. നേരത്തെ തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൂടുതലായി തേങ്ങ എത്തിയതോടെയാണ് വെളിച്ചെണ്ണ വില കുറഞ്ഞത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. മിഴ്‌നാട്ടിലെ വിപണികളില്‍ തേങ്ങയുടെ വില്‍പന ക്രമാതീതമായി ഉയര്‍ന്നു. കൂടാതെ മകരസംക്രാന്തിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലേക്കും മറ്റും വലിയ അളവില്‍ തേങ്ങ വാങ്ങിച്ചതും വില വര്‍ധനവിന് വഴിയൊരുക്കി
അടയ്ക്കാ വില ഉയർന്നു
അതേസമയം സംസ്ഥാനത്ത് കവുങ്ങ് കർഷകർക്ക് ആശ്വാസമായി അടയ്ക്കാ വില ഉയരുകയാണ്. പുതിയ അടയ്ക്കയുടെ (കൊട്ടടക്ക) വില കിലോയ്ക്ക് 400 രൂപയിൽ നിന്നും 470 രൂപയിലേക്കാണ് ഉയർന്നത്. മുൻവർഷങ്ങളിൽ പരമാവധി 400 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണിത്. പഴയ അടയ്ക്കയ്ക്ക് കിലോയ്ക്ക് 550 രൂപ വരെയാണ് നിലവിലെ വിപണി വില. അതേ സമയം വില കൂടുതൽ ആണെങ്കിലും വരവ് കുറഞ്ഞതായി കച്ചക്കവടക്കാർ പറയുന്നു. അതിനുള്ള പ്രധാന കാരണം ഉത്പാദനം കുറഞ്ഞതാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കവുങ്ങ് കൃഷിയുള്ളത് കാസർകോടാണ്. 20,080.88 ഹെക്‌ടർ സ്ഥലത്താണ് കവുങ്ങ് കൃഷിയുള്ളത്. വര്‍ഷം തോറും 40,734 ലധികം ടണ്‍ അടയ്‌ക്കയാണ് ജില്ലയില്‍ നിന്ന് വിളവെടുക്കുന്നത്. കൃഷി വകുപ്പിന്‍റെ കണക്കുപ്രകാരം സംസ്ഥാനത്ത് 96570.49 ഹെക്‌ടറിലാണ് കവുങ്ങ് കൃഷി. വാർഷിക ഉത്പാദനമാകട്ടെ 1,03,158.596 ടണ്ണും. ഗുണമേന്‍മയിലും കാസർകോട് അടയ്‌ക്കയാണ് മുന്നിൽ.
കുറയാതെ കോഴി വില
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴി വില കുറയാതെ നിൽക്കുകയാണ്. നിലവിൽ ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപ വരെയാണ് വില. മണ്ഡലകാലത്ത് ചിക്കൻ വിപണിയിൽ വില കുറയുന്ന പതിവുണ്ടെങ്കിലും ഇത്തവണ അത് തിരുത്തിക്കുറിച്ചുകൊണ്ടാണ് വിലക്കയറ്റം തുടരുന്നത്. തമിഴ്‌നാട്ടിലെയും കർണാടകയിലെയും വൻകിട ഫാം ഉടമകൾ വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതാണ് വില വർധനയ്ക്ക് കാരണമെന്ന് കേരളത്തിലെ വ്യാപാരികൾ ആരോപിക്കുന്നു. വേനൽ ആരംഭിച്ചതോടെ ഉൽപാദനം കുറഞ്ഞതും, തമിഴ്‌നാട്ടിലെ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളുടെ വില 30 രൂപയിൽ നിന്ന് 56 രൂപയായി ഉയർന്നതും തിരിച്ചടിയായി.
മുട്ടയും മുട്ടൻ പണി
കോഴിക്ക് പിന്നാലെ മുട്ട വിലയും സാധാരണക്കാരെ ചുട്ടുപൊള്ളിക്കുകയാണ്. ഉത്തരേന്ത്യയിൽ ഡിമാൻഡ് വർധിച്ചതും തമിഴ്‌നാട്ടിലെ നാമക്കല്ലിൽ ഉൽപാദനം കുറഞ്ഞതും കാരണമാണ് മുട്ട വില എട്ട് രൂപയിലേക്ക് അടുത്തത്. നാടൻ മുട്ടയ്ക്ക് പലയിടത്തും 10 രൂപയ്ക്ക് മുകളിലാണ് വില.


Click it and Unblock the Notifications