കോൺഫിഡന്‍റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ.സിജെ റോയ് ജീവനൊടുക്കി. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച് പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്‍കം ടാക്‌സ് വകുപ്പിന്റെ റെയ്ഡിനിടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക സൂചന. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊച്ചിയില്‍ നിന്നുള്ള ഇന്‍കം ടാക്‌സ് സംഘമാണ് റെയ്ഡിനെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ ഐടി വകുപ്പ് പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇന്‍കം ടാക്‌സ് സംഘം റെയ്ഡിനെത്തിയത്. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. റെയ്ഡിനിടെ ഉദ്യോഗസ്ഥർ സിജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സി ജെ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് മുന്‍പും സിജെ റോയിയുടെ സ്ഥാപനങ്ങളില്‍ നികുതി വെട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് ഐടി റെയ്ഡ് നടന്നിരുന്നു.

കാസനോവ, മരയ്ക്കാര്‍:അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളുടെ സഹനിര്‍മ്മാതാവ് കൂടിയാണ് സിജെ റോയ്. മർച്ചന്റ് നേവി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ബിസിനസ് രംഗത്തേക്ക് കടക്കുകയായിരുന്നു. വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


Click it and Unblock the Notifications