നിലവിലെ സാഹചര്യത്തിൽ നിർമാണ പദ്ധതികളിൽ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്കയിലാണ് ബിൽഡർമാർ
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കാര്യമായി തന്നെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളും അൺലോക്ക് പ്രക്രിയയിലേക്ക് കടന്നെങ്കിലും സാധാരണ നിലയിലേക്ക് അത്രവേഗം ഒരു മടക്കം സാധ്യമല്ല. ഒന്നാം തരംഗത്തിന്റെ ആഘാതം തന്നെ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടികാട്ടുന്നത്. പ്രത്യേകിച്ച് നിർമാണ മേഖലയടക്കം രണ്ടാം തരംഗത്തിൽ നിശ്ചലമായി. ഈ സാഹചര്യത്തിൽ വലിയ വെല്ലുവിളിയാണ് നിർമാണ രംഗം നേരിടുന്നത്.

നിലവിലെ സാഹചര്യത്തിൽ നിർമാണ പദ്ധതികളിൽ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്കയിലാണ് ബിൽഡർമാർ. നിർമാണ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ ദേശീയ കൂട്ടായ്മയായ ക്രെഡായ് നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തൽ. സർവേയുടെ ഭാഗമായ 95 ശതമാനം ബിൽഡർമാരും പദ്ധതികളിൽ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികളുടെ ക്ഷാമം, സാമ്പത്തിക പരിമിതികൾ, പദ്ധതി അംഗീകാരത്തിലെ കാലതാമസം, നിർമാണച്ചെലവിലെ വർധന, ഉപഭോക്തൃ ആവശ്യകതയിലെ കുറവ് തുടങ്ങിയവ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബിൽഡേഴ്സ് ചൂണ്ടികാട്ടുന്നു. ഇതിന് പരിഹാരമായി സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും അടിയന്തര ഇടപ്പെടൽ വേണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം. അങ്ങനെ സംഭവിക്കാത്ത പക്ഷം കാലതാമസം ഉറപ്പായിരിക്കുമെന്ന് അവർ പറയുന്നു.
ആദ്യ തരംഗത്തെക്കാൾ, കോവിഡ് രണ്ടാം തരംഗം മേഖലയെ കൂടുതൽ ദുർബലപ്പെടുത്തുന്നതായാണ് സർവേ കണ്ടെത്തലുകളെന്ന് ക്രെഡായ് ദേശീയ പ്രസിഡന്റ് ഹർഷ് വർധൻ പട്ടോഡിയ പറഞ്ഞു. ഉപഭോക്താക്കൾ പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള തീരുമാനം മാറ്റിവെക്കാൻ കോവിഡ് പ്രതിസന്ധി കാരണമായിട്ടുണ്ടെന്നും പേമെന്റുകൾ വൈകുന്നതായും സർവേ വ്യക്തമാക്കുന്നു.
സ്റ്റീൽ, സിമന്റ്, കമ്പി ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വിലയിൽ കഴിഞ്ഞ ആറു മാസത്തിനിടെ ഏകദേശം 50 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് ക്രെഡായ് കേരള ചെയർമാൻ എം.എ. മെഹബൂബ് പറഞ്ഞു. ഭാവിയിൽ പ്രോപ്പർട്ടികളുടെ വിലയിൽ ഇത് പ്രതിഫലിച്ചേക്കുമെന്നും നിർമാണച്ചെലവ് അത്രമാത്രം കൂടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാല വിലക്കയറ്റം നിർമാണച്ചെലവിൽ 10 ശതമാനത്തിലധികം വർധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സർവേയിലെ കണ്ടെത്തൽ.


Click it and Unblock the Notifications