ദില്ലി: രാജ്യത്ത് ഇന്ധനവില വർധിക്കുന്നതിനിടെ പാചകവാതകത്തിന്റെ വില വർധിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളാണ് എൽപിജിയുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടുള്ളത്. ഇതോടെ പാചക ഗ്യാസ് സിലിണ്ടറുകളുടെയും വാണിജ്യ സിലിണ്ടറുകളുടെയും വില വർദ്ധിച്ചു. ആഭ്യന്തര ഗ്യാസ് സിലിണ്ടറിന്റെ വില 25 രൂപയാണ് വർധിച്ചിട്ടുള്ളത്. പുതിയ നിരക്കുകൾ ഇന്ന് ഫെബ്രുവരി 4 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.
ഉത്തർപ്രദേശിലെ ആഗ്രയിൽ ഇപ്പോൾ 14 കിലോഗ്രാം എൽപിജി സിലിണ്ടർ 732 രൂപയ്ക്കാണ് ലഭിക്കുക. നേരത്ത 707 രൂപയായിരുന്നു സിലിണ്ടറിന്റെ വില. പട്നയിൽ 25 രൂപ വർദ്ധനവിന് ശേഷം ഇതേ സിലിണ്ടറിന് 817.50 രൂപയാണ് വില. ആഭ്യന്തര ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധിച്ചിട്ടുണ്ടെങ്കിലും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 6 രൂപ കുറഞ്ഞിട്ടുണ്ട്. 19 കിലോഗ്രാമിന്റെ ഈ സിലിണ്ടറുകൾ 1566 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. നേരത്തെ ഇത് 1572 രൂപയായിരുന്നു.

ഫെബ്രുവരി ഒന്നിന് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 190 രൂപ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിരക്ക് വർധനവ്. അന്ന് ആഭ്യന്തര പാചക ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് പരിഷ്കരിച്ചിരുന്നില്ല. മുമ്പ് ആഭ്യന്തര ഗ്യാസ് സിലിണ്ടറുകളുടെ വില ഡിസംബറിൽ രണ്ടുതവണ വർദ്ധിച്ചു. രണ്ട് തവണയും 14 കിലോ സിലിണ്ടറിന്റെ വിലയിൽ 50 രൂപ വർധനയുണ്ടായി. സിലിണ്ടറിന് 657 രൂപയിൽ നിന്ന് ഡിസംബറിൽ വില സിലിണ്ടറിന് 707 രൂപയായി ഉയർന്നു. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയും നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ മാസത്തിൽ വാണിജ്യ സിലിണ്ടറുകൾ 1198 രൂപയ്ക്ക് ലഭ്യമായിരുന്നു, എന്നിരുന്നാലും നവംബറിൽ വില നവംബറിൽ 1274 രൂപയായി ഉയർന്നു. ഡിസംബർ മാസത്തിൽ വാണിജ്യ സിലിണ്ടറുകളുടെ വില 1365.50 രൂപയായിരുന്നു.
പെട്രോളിയം സബ്‌സിഡി വെട്ടിക്കുറച്ചതായുള്ള ധനകാര്യ ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ വിലക്കയറ്റം. ഈ വർഷം പെട്രോളിയം സബ്സിഡി നൽകുന്നതിന് 12,995 കോടി രൂപ നിശ്ചയിച്ചിട്ടുണ്ടെന്നാണ് ഡെക്കൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം പെട്രോളിയം സബ്സിഡിയുടെ ബജറ്റ് 40,915 രൂപയായിരുന്നുവെന്നാണ് മാധ്യമ റിപ്പോർട്ട് പറയുന്നത്.


Click it and Unblock the Notifications