എടിഎമ്മുകളിൽ നിന്നുള്ള പണം പിൻവലിക്കൽ ഏപ്രിലിൽ 50% കുറഞ്ഞതായി റിപ്പോർട്ട്. ഏപ്രിലിൽ രാജ്യത്ത് മുഴുവൻ ദിവസങ്ങളിലും ലോക്ക്ഡൌൺ ആയിരുന്നു. മാർച്ചിൽ എടിഎം പിൻവലിക്കൽ 2.51 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഏപ്രിലിൽ ഇത് 1.28 ലക്ഷം കോടി രൂപയായി കുറഞ്ഞതായി റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ രാജ്യത്തെ എടിഎമ്മുകളിൽ നിന്ന് 2.86 ലക്ഷം കോടി രൂപ പിൻവലിച്ചിരുന്നു.
ലോക്ക്ഡൌൺ
എടിഎമ്മിൽ മാത്രമല്ല മറ്റെല്ലാ പേയ്‌മെന്റ് സൂചകങ്ങളിലും മുൻ മാസങ്ങളെ അപേക്ഷിച്ച് ഏപ്രിലിൽ മൂല്യത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ലോക്ക്ഡൌൺ രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ചെലുത്തിയ സ്വാധീനത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. ഇടപാടുകളെ ബാധിക്കുന്ന തരത്തിലുള്ള ഗതാഗത നിയന്ത്രണങ്ങൾ കൂടാതെ, പണലഭ്യത കുറവ് ഇവയൊക്കെ പിൻവലിക്കൽ കുറയാൻ പ്രധാന കാരണങ്ങളായി.
ബാങ്ക് എടിഎം ഇടപാട്
മാർച്ച് അവസാന ആഴ്ച്ചയിലും ഏപ്രിലിൽ മുഴുവനും എടിഎം ഇടപാടുകൾ വൻതോതിൽ ഇടിഞ്ഞതായി ഹിറ്റാച്ചി പേയ്‌മെന്റ് സർവീസസിന്റെ ക്യാഷ് ബിസിനസ് എംഡിയും സിഇഒയുമായ റുസ്തം ഇറാനി പറഞ്ഞു. ബാങ്ക് എടിഎമ്മുകളിൽ 40-55% വരെയാണ് ഇടിവ്. ആളുകൾക്ക് പുറത്തു പോകാൻ കഴിയാത്തതും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ ആളുകൾ പണം ലാഭിക്കാൻ ശ്രമിക്കുന്നതുമാണ് പിൻവലിക്കൽ കുറയാൻ കാരണമെന്നും ഇറാനി പറഞ്ഞു.
എടിഎം അറ്റകുറ്റപ്പണി
ലോക്ക്ഡൌൺ സമയത്ത് എഞ്ചിനീയർമാരുടെ യാത്രകൾക്കും നിയന്ത്രണമുണ്ടായിരുന്നതിനാൽ എടിഎം അറ്റകുറ്റപ്പണികളെയും ബാധിച്ചിട്ടുണ്ടെന്നും ഇറാനി കൂട്ടിച്ചേർത്തു. എടിഎമ്മുകളിൽ പോയി പണം ലോഡ് ചെയ്യണം. കേടുപാടുകൾ സംഭവിച്ച എടിഎമ്മുകൾ ശരിയാക്കാനും കഴിഞ്ഞിട്ടില്ല. അതിനാൽ, അറ്റകുറ്റപ്പണികൾക്ക് കാലതാമസം നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പേയ്‌മെന്റുകൾ
മൊബൈൽ വാലറ്റുകൾ പോലുള്ള ഡിജിറ്റൽ പണമിടപാടുകളും ഗണ്യമായി കുറഞ്ഞു. റിസർവ് ബാങ്ക് (ആർബിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇടപാടുകളുടെ എണ്ണം ഏപ്രിലിൽ 8,693 കോടി രൂപയായാണ് കുറഞ്ഞത്. മാർച്ചിൽ ഇത് 13,111 കോടി രൂപയായിരുന്നു.


Click it and Unblock the Notifications