കൊറോണ വൈറസ് പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ പിടിച്ചു നിർത്തയതോടെ ബാങ്കുകളുടെ കിട്ടാക്കടം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനും ഉന്നത ബാങ്ക് ഉദ്യോഗസ്ഥരും റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇന്ത്യൻ ബാങ്കുകൾക്ക് ഇതിനകം 9.35 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമുണ്ട്. 2019 സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ അനുസരിച്ച് ഇത് ബാങ്കുകളുടെ മൊത്തം ആസ്തിയുടെ 9.1 ശതമാനത്തിന് തുല്യമാണ്.
വായ്പ കുടിശ്ശിക
ഈ സാമ്പത്തിക വർഷാവസാനത്തോടെ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികൾ (എൻപിഎ) 18-20 ശതമാനമായി ഉയർന്ന് ഇരട്ടിയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതായത് 20-25% കുടിശ്ശികയുള്ള വായ്പകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. കൊറോണ വൈറസ് മഹാമാരിയിൽ നിന്ന് രാജ്യം വിമുക്തമാകുമ്പോൾ കിട്ടാക്കടത്തിന്റെ കുതിച്ചുചാട്ടം വായ്പാ വളർച്ചയെ ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
നിഷ്ക്രിയ ആസ്തി
മുൻ പാദങ്ങളെ അപേക്ഷിച്ച് ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) ഇരട്ടിയായി റിപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കാമെന്ന് ഒരു പൊതുമേഖലാ ബാങ്കിന്റെ ഫിനാൻസ് ഹെഡ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഇക്കാര്യത്തോട് പ്രതികരിക്കാൻ ഇന്ത്യയുടെ ധനമന്ത്രാലയം വിസമ്മതിച്ചു. അതേസമയം റിസർവ് ബാങ്കും പ്രധാന വ്യവസായ സ്ഥാപനമായ ഇന്ത്യൻ ബാങ്കുകളുടെ അസോസിയേഷനും അഭിപ്രായം തേടിയ മാധ്യമ ഇമെയിലുകളോട് പ്രതികരിച്ചില്ല.
ലോക്ക്ഡൌൺ പ്രതിസന്ധി
കൊറോണ വൈറസ് കേസുകളുടെ വ്യാപനത്തെ നിയന്ത്രിക്കുന്നതിനായി 40 ദിവസം രാജ്യവ്യാപകമായി പൂട്ടിയിട്ടിരിക്കെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തന്നെ സ്തംഭനാവസ്ഥയിലാണ്. ലോക്ക്ഡൌൺ ഇന്ന് മുതൽ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടിയിട്ടുണ്ടെങ്കിലും വൈറസ് ബാധയില്ലാത്ത ജില്ലകളിലെ ചില നിയന്ത്രണങ്ങൾ സർക്കാർ ലഘൂകരിക്കാൻ തുടങ്ങി. ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തിനുമുമ്പ് സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും തുറക്കാൻ സാധ്യതയില്ലെന്നാണ് ബാങ്ക് മേധാവികളുടെ അഭിപ്രായം. അതുകൊണ്ട് തന്നെ വായ്പകൾ, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് നൽകുന്ന വായ്പകൾ (മൊത്തത്തിലുള്ള വായ്പയുടെ 20% വരുന്ന വായ്പകൾ) ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടേക്കാം. കാരണം, ഇന്ത്യയിലെ ഏറ്റവും വലിയ 10 നഗരങ്ങളും ഉയർന്ന അപകടസാധ്യതയുള്ള റെഡ് സോൺ മേഖലകളിലാണ്. ഇവിടെ നിയന്ത്രണങ്ങൾ കർശനമായി തുടരും.
മക്കിൻസി ആന്റ് കമ്പനി പ്രവചനം
ലോക്ക്ഡൌൺ മെയ് പകുതി വരെ നീട്ടുകയും സാമ്പത്തിക വർഷത്തിലെ വളർച്ച 2 ശതമാനം മുതൽ 3 ശതമാനം വരെ കുറയുകയും ചെയ്താൽ ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 20 ശതമാനം വരെ ചുരുങ്ങുമെന്ന് മക്കിൻസി ആന്റ് കമ്പനി കഴിഞ്ഞ മാസം പ്രവചിച്ചിരുന്നു.
നിയമങ്ങളിൽ ഇളവ്
കിട്ടാക്കട നിയമങ്ങളിൽ റിസർവ് ബാങ്ക് കാര്യമായ ഇളവ് വരുത്തിയാൽ മാത്രമേ മോശം വായ്പകളുടെ കുത്തനെയുള്ള ഉയർച്ച തടയാനാകൂവെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. എല്ലാ വായ്പകളെയും 180 ദിവസത്തിനുശേഷം മാത്രമേ എൻപിഎകളായി തരംതിരിക്കാൻ അനുവദിക്കാവൂവെന്ന് എന്ന് ബാങ്കുകൾ സെൻട്രൽ ബാങ്കിനോട് ആവശ്യപ്പെട്ടു, ഇത് നിലവിലെ 90 ദിവസം കാലാവധിയുടെ ഇരട്ടിയാണ്.