കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വ്യാപകമായ തൊഴിൽ നഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള ഓഫീസുകളിലും നിർമ്മാണ സൈറ്റുകളിലും ജോലി ചെയ്യുന്ന താൽക്കാലിക തൊഴിലാളികൾക്കും ദിവസവേതനക്കാർക്കും മുഴുവൻ പേയ്‌മെന്റും നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടാറ്റയിലെ താത്ക്കാലിക ജീവനക്കാരുടെ എണ്ണം എത്രത്തോളമാണെന്ന് വ്യക്തമല്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ബജാജ്
മറ്റ് കമ്പനികളും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. തന്റെ ശമ്പളം പൂജ്യമാകുന്നത് വരെ ഒരൊറ്റ ജീവനക്കാരനെ പോലും ജോലിയിൽ നിന്ന് പിരിച്ചുവിടില്ലെന്ന് ബജാജ് ഗ്രൂപ്പ് പ്രധാനികളിലൊരാളായ രാജീവ് ബജാജ് പറഞ്ഞു. ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്ടറായ ഇദ്ദേഹത്തിന്റെ 2019ലെ ശമ്പളം 32 കോടി രൂപയായിരുന്നു.
പേടിഎം
മാരിയറ്റ് സിഇഒയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഓഫീസ് ജീവനക്കാരെ സഹായിക്കുന്നതിനായി പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ രണ്ട് മാസത്തെ ശമ്പളം ഉപേക്ഷിക്കുമെന്നും അറിയിച്ചു. ഈ പരീക്ഷണ കാലഘട്ടത്തിൽ ആളുകളുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലുടമകളോട് അഭ്യർത്ഥിച്ചിരുന്നു.
ടാറ്റാ ഗ്രൂപ്പ്
നിലവിലെ സാഹചര്യം സമൂഹത്തിലെ ദുർബലമായ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിൽ ആഴത്തിലുള്ള സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയിലെ താൽക്കാലിക തൊഴിലാളികൾക്കും ദിവസവേതനക്കാർക്കും മുഴുവൻ പേയ്‌മെന്റുകളും ഉറപ്പാക്കാൻ തങ്ങളുടെ ഗ്രൂപ്പ് കമ്പനികൾ പ്രതിജ്ഞാബദ്ധരാണ്. മുൻകരുതലിന്റെ ഭാഗമായി സൈറ്റുകളും പ്ലാന്റുകളും അടച്ചു പൂട്ടേണ്ടി വന്നാലും ഇവർക്ക് രണ്ട് മാസത്തെ ശമ്പളം നൽകുമെന്ന് കമ്പനി അറിയിച്ചു.
അപ്പോളോ ടയേഴ്സ്
കൊറോണ വൈറസ് വ്യാപനം തടയാൻ ചില സേവനങ്ങൾ താൽക്കാലികമായി നിർത്തി വച്ചതിനെ തുടർന്ന് വിൽപ്പനയിലും വിതരണ ശൃംഖലയിലുമുള്ള തടസ്സങ്ങൾ കാരണം ഈ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ കോർപ്പറേറ്റ് വരുമാനം ദുർബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെയർമാൻ ഓങ്കർ എസ് കൻവാർ, വൈസ് ചെയർമാൻ നീരജ് കൻവാർ എന്നിവരുടെ വേതനത്തിൽ 25 ശതമാനം വെട്ടിക്കുറയ്ക്കുമെന്നും കമ്പനിയുടെ സീനിയർ മാനേജ്‌മെന്റ് ശമ്പളത്തിന്റെ 15 ശതമാനം കുറവു വരുത്തുമെന്നും അപ്പോളോ ടയേഴ്‌സ് പറഞ്ഞു. 2019 സാമ്പത്തിക വർഷത്തിൽ അച്ഛനും മകനും യഥാക്രമം 39 കോടി രൂപയും 35 കോടി രൂപയും ശമ്പളം നേടിയിരുന്നു.
വ്യോമയാന മേഖല
ഇൻഡിഗോ എയർലൈൻസ്, ഗോ എയർ, എയർ ഇന്ത്യ എന്നിവ അടുത്തിടെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട മേഖലയാണ് വ്യോമയാന മേഖല. എന്നിരുന്നാലും, തന്റെ ശമ്പളത്തിന്റെ 50% വിട്ടുകൊടുക്കുമെന്നും ഒരു ജോലിയും വെട്ടിക്കുറയ്ക്കില്ലെന്നും ട്രാവൽ സ്റ്റാർട്ടപ്പ് അഭിബസ് സ്ഥാപകൻ സുധാകർ റെഡ്ഡി പറഞ്ഞു.