കൊറോണ വൈറസ് ഭീതിയിൽ ലോകമെമ്പാടുമുള്ള നിരവധി ഫ്ലൈറ്റുകൾ സര്‍വീസുകള്‍ റദ്ദാക്കുകയോ ചിലത് വെട്ടിക്കുറയ്ക്കുകയോ ചെയ്‌തിരുന്നു. പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയർലൈൻസും ഇപ്പോൾ ജീവനക്കാരോട് സ്വമേധയാ അവധിയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കൊറോണ വൈറസ് അതിവേഗം പടരുന്നതിനാലാണ് അവധി എടുക്കാൻ കമ്പനി കാരിയർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. വൈറസ് ഭീതിയിൽ ഇറാൻ, ബഹ്‌റൈൻ, ചൈന എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈറ്റുകളും എമിറേറ്റ്സ് റദ്ദാക്കിയിരുന്നു.
ഒരു മാസത്തേക്കാണ് അവധിയിൽ പോവാൻ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളമില്ലാത്ത അവധിയായിരിക്കും ഇത്. ഈ കാര്യങ്ങൾ കാണിച്ച് ജീവനക്കാര്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നും എന്നാല്‍ അവധിയെടുക്കാനോ എടുക്കാതിരിക്കാനോ ഉള്ള അവകാശം ജീവനക്കാര്‍ക്കുണ്ടെന്നും കമ്പനി അറിയിച്ചു. മാര്‍ച്ച് മാസം പകുതിയോടെയാണ് വിമാനക്കമ്പനി ജീവനക്കാരോട് അവധി എടുക്കാമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ 21,000 ക്യാബിന്‍ ക്രൂ ജീവനക്കാരും നാലായിരം പൈലറ്റുമാരുമായി, ഒരു ലക്ഷത്തോളം ജീവനക്കാരാണ്, എമിറേറ്റ്‌സിന് കീഴില്‍ ജോലി ചെയ്യുന്നത്.

വിവിധ ലോക രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വലിയ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ എമിറേറ്റ്‌സ് ഉള്‍പ്പടെയുള്ള ഗള്‍ഫിലെ വിമാനക്കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കൊറോണ വൈറസ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ പടരുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിമാന കമ്പനികൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചതും രോഗ ഭീതിയാല്‍ ജനങ്ങള്‍ യാത്ര ഒഴിവാക്കുന്നതുമാണ് സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കാൻ പല കമ്പനികളും നിർബന്ധിതരാവുന്നത്.


Click it and Unblock the Notifications