വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ പലിശ നിരക്കിൽ സർക്കാർ മാറ്റങ്ങൾ വരുത്തി. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) പോലുള്ള സ്‌കീമുകളുടെ പലിശ നിരക്കുകളിൽ മാറ്റം വരുത്തുമെന്ന് സർക്കാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറ് കുറച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടേയും പലിശ നിരക്കിൽ മാറ്റം സംഭവിച്ചിരിക്കുന്നത്.
കൊറോണ വൈറസ് പ്രതിസന്ധി പലിശ നിരക്കിനെ എങ്ങനെയാണ് ബാധിച്ചത്?
മന്ദഗതിയിലായ സമ്പദ് വ്യവസ്ഥയ്‌ക്ക് കരുത്തേകുക, പണപ്പെരുപ്പം കുറയ്‌ക്കുക, കൊറോണ വൈറസിന്റെ സാമ്പത്തിക ആഘാതം എന്നിവ കണക്കിലെടുത്ത് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പോളിസി നിരക്കിലെ വ്യത്യാസം രാജ്യത്തെ വായ്‌പകളുടെയും നിക്ഷേപങ്ങളുടെയും പലിശ നിരക്കിനെ ബാധിക്കും. അതിനാൽ തന്നെ ഈ നിരക്ക് കുറയ്‌ക്കൽ ചെറുകിട സമ്പാദ്യ പദ്ധതികളെയും ബാധിക്കേണ്ടതാണ്. റിപ്പോ നിരക്കും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. യുഎസ് ഫെഡ് റിസര്‍വും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്ക് കുറച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കോവിഡ് 19 ലോകമാകെ വ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ഇത്തരത്തിലുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിരുന്നു.
ഏപ്രില്‍-ജൂണ്‍ പാദത്തിലെ പലിശ നിരക്കിലാണ് മാറ്റമുണ്ടായിരിക്കുന്നത്
പബ്ലിക് പ്രോവിഡന്റ് ഫണ്ട് ഉള്‍പ്പെടെയുള്ള ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശ നിരക്കിലാണ് മാറ്റം ഉണ്ടായിരിക്കുന്നത്. 0.70 ശതമാനം മുതല്‍ 1.40 ശതമാനം വരെയാണ് വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. പിപിഎഫ്, സുകന്യ സമൃദ്ധി യോജന എന്നിവയുടെ പലിശ നിരക്കിൽ 0.80 ശതമാനമാണ് കുറവ് സംഭവിച്ചിരിക്കുന്നത്. പുതുക്കിയ പലിശ നിരക്ക് പ്രകാരം ഏപ്രില്‍-ജൂണ്‍ പാദത്തിൽ പബ്ലിക് പ്രോവിഡന്റ് ഫണ്ടിന് 7.1 ശതമാനവും സുകന്യ സമൃദ്ധി യോജനയ്‌ക്ക് 7.6 ശതമാനവും പലിശ ലഭിക്കും. അഞ്ചു വര്‍ഷക്കാലാവധിയുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്കിൽ 1.20 ശതമാനമാണ് കുറവ് വരുത്തിയിരിക്കുന്നത്. പുതുക്കിയ പലിശ നിരക്ക് പ്രകാരം സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമിന് ഇനി 7.4 ശതമാനം പലിശ ലഭിക്കും. കിസാന്‍ വികാസ് പത്രയുടെയും പലിശ നിരക്ക് 0.7 ശതമാനം കുറച്ച് 6.9 ശതമാനമാക്കി.