ലോക്ക്ഡൌണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വദേശത്തെത്തിക്കാനുള്ള പ്രത്യേക ട്രെയിൻ സർവ്വീസിന് തുടക്കമായി. ഹൈദരാബാദിലെ ലിംഗമ്പള്ളിയിൽ നിന്ന് 1,200 ഓളം കുടിയേറ്റ തൊഴിലാളികളുമായി ട്രെയിൻ വെള്ളിയാഴ്ച രാവിലെ ജാർഖണ്ഡിലേയ്ക്ക് തിരിച്ചു. രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കെ കുടിയേറ്റക്കാരെ കയറ്റാനുള്ള ആദ്യ ട്രെയിനാണിതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ നിന്നും ട്രെയിൽ
കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ആദ്യ സ്പെഷ്യല്‍ ട്രെയിന്‍ ഇന്ന്‍ സർവ്വീസ് ആരംഭിച്ചു. ആലുവയില്‍ നിന്നും ഭുവനേശ്വര്‍ വരെയാണ് ട്രെയിന്‍. 1200 പേരെയാണ് ഈ ട്രെയിനില്‍ കൊണ്ടുപോവുക. പെരുമ്പാവൂര്‍, ആലുവ മേഖലകളിലെ ഒഡീഷ തൊഴിലാളികളെയാണ് ഇന്ന് കൊണ്ടുപോകുക. ഇതിനായുള്ള പട്ടിക ജില്ലാഭരണകൂടം തയ്യാറാക്കി. വരും ദിവസങ്ങളിലും വിവിധ സംസ്ഥാനങ്ങളിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകൾ നടത്തും.
കുടുങ്ങിയവർക്ക് ആശ്വാസം
കൊറോണ വൈറസ് ലോക്ക്ഡൌൺ കാരണം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, വിദ്യാർത്ഥികൾ, കുടിയേറ്റ തൊഴിലാളികൾ, വിനോദസഞ്ചാരികൾ, തീർഥാടകർ, മറ്റ് വ്യക്തികൾ എന്നിവരുടെ അന്തർ സംസ്ഥാന യാത്രകൾ ആരംഭിക്കാൻ കേന്ദ്രം നേരത്തെ അനുമതി നൽകിയിരുന്നു. രാജ്യത്താകമാനം 10 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ രാജ്യത്തുടനീളം കുടുങ്ങിക്കിടക്കുകയാണ്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കാൻ പ്രത്യേക ട്രെയിനുകൾ ക്രമീകരിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ഇന്ത്യൻ റെയിൽവേയോട് അഭ്യർത്ഥിച്ചിരുന്നു.
സുരക്ഷിതത്വം
യാത്രക്കാരെ മുൻകൂട്ടി പരിശോധിക്കുകയും സ്റ്റേഷനിലും ട്രെയിനിലും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നതടക്കം ആവശ്യമായ എല്ലാ മുൻകരുതലുകളും പാലിച്ചതായി റെയിൽവേ അറിയിച്ചു. മാരകമായ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സർക്കാർ മാർച്ച് 25 മുതൽ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിക്കുകയും പിന്നീട് കൊറോണ വൈറസ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടുകയുമായിരുന്നു.
പാസഞ്ചർ ട്രെയിനുകൾ
കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവേ മാർച്ച് 22 മുതൽ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. എന്നാൽ ചരക്ക് ട്രെയിനുകളും അവശ്യവസ്തുക്കൾ വഹിക്കുന്ന പ്രത്യേക ട്രെയിനുകളും സർവ്വീസ് നടത്തുന്നുണ്ട്. അന്തർ സംസ്ഥാന യാത്രകൾക്ക് കേന്ദ്രം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു.


Click it and Unblock the Notifications