കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ആഭ്യന്തര ഗ്യാസ് ആവശ്യകത കുറഞ്ഞതിനാലും തുറമുഖ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടതിനാലും എൽഎൻജി ഇറക്കുമതിക്കാർ വിതരണക്കാർക്ക് നോട്ടീസ് നൽകിയതായി വ്യവസായ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും ഇന്ധനം ഇറക്കുമതി ചെയ്യുന്ന മുൻനിര രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ വാങ്ങലുകളിൽ കുറവുണ്ടായാൽ എൽഎൻജി വിലയെ ബാധിക്കാനിടയുണ്ട്.
ലോക്ക് ഡൌണിനെ തുടർന്ന് 21 ദിവസത്തേക്ക് ഇന്ത്യയിൽ 1.3 ബില്യൺ ജനങ്ങളാണ് വീടുകളിൽ കഴിയുന്നത്. അവശ്യവസ്തുക്കളുടെ വിതരണം മാത്രമേ അനുവദിക്കുകയുള്ളൂ. ഈ നീക്കം നിരവധി വ്യവസായങ്ങളുടെ പ്രവർത്തനം നിർത്താൻ പ്രേരിപ്പിക്കുകയും രാജ്യത്തെ ചില തുറമുഖങ്ങൾ നിർബന്ധിതമായി അടയ്ക്കേണ്ടി വരികയും ചെയ്തു. ഇത് എൽഎൻജി വിപണിയിലേക്കും വ്യാപിക്കുകയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെ മുൻനിര ഗ്യാസ് ഇറക്കുമതിക്കാരനായ പെട്രോനെറ്റ് എൽഎൻജി ഖത്തർഗാസിന് ഫോഴ്‌സ് മജ്യൂർ നോട്ടീസ് നൽകിയെന്നാണ് വിവരം. ചരക്ക് വിതരണം വൈകാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന നോട്ടീസാണിത്. ഗ്യാസ് ആവശ്യകത ഗണ്യമായി കുറയുകയും അത് ഇനിയും കുറയാൻ സാധ്യതയുണ്ടെന്നും ചില സ്രോതസ്സുകൾ പറയുന്നു. "വളവും വൈദ്യുതിയും ശുദ്ധീകരണശാലകളും മാത്രമാണ് പാർസൽ ലോഡുകളിൽ പ്രവർത്തിക്കുന്നത്. മറ്റ് പ്രാദേശിക വാങ്ങലുകാർ ഇതിനകം തന്നെ ഫോഴ്സ് മജ്യൂർ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷനും (ജിഎസ്പിസി) എൽഎൻജി വിതരണക്കാർക്ക് ഫോഴ്‌സ് മജ്യൂർ നോട്ടീസ് നൽകിയിട്ടുണ്ട്.
2020 മെയ് മുതൽ 2021 മാർച്ച് വരെ എൽഎൻജിയുടെ 11 ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ടെണ്ടർ ജിഎസ്‌പിസി റദ്ദാക്കിയതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര ഉപഭോക്താക്കളിലേക്ക് ഇന്ത്യയുടെ പ്രതിദിന ഗ്യാസ് അയയ്ക്കൽ ഗണ്യമായി കുറഞ്ഞു, വാങ്ങുന്നവർക്ക് കൂടുതൽ ചരക്കുകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് മറ്റു ചില വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക ആവശ്യം കുറയുന്നത് ഇന്ത്യയിലെ മുൻനിര എണ്ണ-വാതക നിർമാതാക്കളായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻജിസി) ഗ്യാസ് ഉൽപാദനത്തെ ബാധിക്കുമെന്ന് ചെയർമാൻ ശശിശങ്കർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. "നിലവിൽ എണ്ണയുടെയും വാതകത്തിന്റെയും ഉൽപാദനത്തിൽ യാതൊരു പ്രശ്നവുമില്ല, എന്നാൽ ആഭ്യന്തര ആവശ്യം കുറയുന്നത് കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിൽ ഗ്യാസ് ഉൽപാദനത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക്ഡൌൺ വിദേശ ഉപകരണങ്ങളുടെ വിതരണം വൈകിപ്പിച്ചതിനാലും ജോലികൾ ചെയ്യുന്നതിനായി പ്രവാസികളുടെ യാത്ര നിയന്ത്രിക്കുന്നതിനാലും ഒഎൻജിസിയുടെ മൂലധനച്ചെലവിനെ (കാപെക്സ്) ബാധിക്കുമെന്ന് ശങ്കർ പറഞ്ഞു.