ദില്ലി: രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് സ്പൈസ് ജെറ്റ്. ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് സഹായവുമായാണ് വിമാനക്കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ദില്ലി, മുംബൈ, പാറ്റ്ന എന്നിവിടങ്ങളിലും നിന്നും സര്‍വീസ് നടത്താനാണ് സ്പൈസ് ജെറ്റ് പദ്ധതിയിടുന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടന്നാണ് തൊഴിലാളികള്‍ വീട്ടിലേക്ക് പോകുന്നതെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കം. വിവിധ സര്‍ക്കാരുകള്‍ക്ക് ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുമായി വിമാനം ഇതിനോടകം ദിവസേന പറക്കുന്നുണ്ട്.
മനുഷ്യത്വപരമായ ഏതൊരു ദൗത്യത്തിനും സ്പൈസ് ജെറ്റ് തങ്ങളുടെ വിമാനവും ജീവനക്കാരെയും വിട്ട് നല്‍കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. ദില്ലി, മുംബൈ, പാറ്റ്ന എന്നിവിടങ്ങളില്‍ നിന്നും വിമാന സര്‍വീസ് നടത്തി ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ ദുരിതം പരിഹരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് അറിയിച്ചു. കൊറോണ വൈറസിനെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനെയും പൗരന്മാരെയും സഹായിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. രാജ്യത്തുടനീളമുള്ള കൊറോണ യോദ്ധാക്കളായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.
ലോക്ക് ഡൗൺ കാലത്ത് നികുതിയിളവ് ലഭിക്കുന്ന നിക്ഷേപങ്ങള്‍ ഓണ്‍ലൈനായി നടത്തുന്നത് എങ്ങനെ?
സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം വെള്ളിയാഴ്ച സ്പൈസ് ജെറ്റ് ദില്ലിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പ്രത്യേക സര്‍വീസ് നടത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ഒരു ഹസ്മത്ത് സ്യൂട്ട് വഹിച്ച് കൊണ്ടായിരുന്നു വിമാനം പറന്നത്. ഈ മാതൃക ഉപയോഗിച്ച് അധികാരികള്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ ഹസ്മത്ത് സ്യൂട്ട് നിര്‍മ്മിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഏപ്രില്‍ 14 അര്‍ധരാത്രി വരെയാണ് ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. സ്പൈസ് ജെറ്റിന് പുറമേ ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ മറ്റു വിമാനക്കമ്പനികളും സര്‍ക്കാരിനെ സഹായിക്കാന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്പൈസ് ജെറ്റിന്റെ അഞ്ച് സര്‍വീസുകള്‍ അതിര്‍ത്തി കടന്ന് ദിവസേന പറക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റ്, തെക്ക്-കിഴക്കന്‍ ഏഷ്യ തുടങ്ങിയ ഇടങ്ങളിലേക്കാണ് പറക്കുന്നത്. പുതിയ പഴങ്ങള്‍ പച്ചക്കറികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയാണ് കൊണ്ടു പോകുന്നത്. കോവിഡ് -19 നെതിരായ ഈ യുദ്ധത്തില്‍ സര്‍ക്കാരുകള്‍, മെഡിക്കല്‍, ഫാര്‍മ കമ്പനികള്‍, അന്താരാഷ്ട്ര ചില്ലറ വ്യാപാരികള്‍, കര്‍ഷക സംഘടനകള്‍ തുടങ്ങിയവര്‍ ഒന്നിച്ച് ചേര്‍ന്നാണ് പോരാട്ടം നടത്തുന്നത്.