രാജ്യമെമ്പാടും പടരുന്ന കൊറോണ വൈറസിനെതിരെ പോരാട്ടം ശക്തമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ സൈക്കിള്‍സ്. വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരെയും വെണ്ടര്‍മാരെയും വ്യാപാര പങ്കാളികളെയും സഹായിക്കാനായി 100 കോടി രൂപ സമാഹരിച്ചിരിക്കുകയാണ് കമ്പനി. ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രാദേശിക അധികാരികളെ സഹായിക്കുന്നതിനായി കമ്പനിയുടെ നിര്‍മാണ യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്ന പഞ്ചാബ്, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ സര്‍ക്കാരുകളുമായും ബന്ധപ്പെട്ടിട്ടുണ്ട്.
ബിസിനസ്സ് തത്വങ്ങള്‍ക്കൊപ്പം മാനുഷിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സ്ഥാപനമെന്ന നിലയില്‍ നിലവിലെ പ്രതിസന്ധി അതിജീവിക്കാന്‍ 100 കോടി രൂപ സ്വരൂപിച്ചതായി ഹീറോ മോട്ടോഴ്‌സ് ചെയര്‍മാന്‍ പങ്കജ് എം മുഞ്ചല്‍ പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെൻസെക്സ് 693 പോയിൻറ് ഉയർന്നു, നിഫ്റ്റി 7,801.05ൽ ക്ലോസ് ചെയ്തു
കോവിഡ് 19ന്റെ വ്യാപനം നിയന്ത്രിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുമ്പോള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും മുന്നോട്ട് വരുന്നത് അഭിനന്ദനാര്‍ഹമാണ്. മുംബൈ ആസ്ഥാനമായുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയും സഹായ വാഗ്ദാനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഫാക്ടറികളില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിക്കുന്നതായി മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിനെയും സൈന്യത്തെയും സഹായിക്കാന്‍ മഹീന്ദ്ര ഗ്രൂപ്പ് തയ്യാറാണ്.
കൊവിഡ് 19 പ്രതിസന്ധി; ബാങ്ക് പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണം
ഇതിന്റെ ഭാഗമായി മഹീന്ദ്ര ഹോളിഡേയ്‌സിലെ റിസോര്‍ട്ടുകള്‍ താല്‍ക്കാലിക പരിചരണ സൗകര്യങ്ങള്‍ക്കായി നല്‍കും. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ചെറുകിട ബിസിനസുകാരെയും സ്വയംതൊഴിലാളികളെയും സഹായിക്കുന്നതിനായി ഒരു ഫണ്ട് സൃഷ്ടിക്കുമെന്നും മഹീന്ദ്ര ഗ്രൂപ്പ് സിഇഒ കൂടിയായ അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ വേദാന്ത റിസോഴ്സസ് ലിമിറ്റഡ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ നേരത്തെ 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു.
ലോകമെമ്പാടും ദിനംപ്രതി പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ആപ്പിള്‍ സിഇഒ ടിം കുക്ക്, അലിബാബ സ്ഥാപകന്‍ ജാക്ക് മാ, ടെസ്ല സിഇഒ എലോണ്‍ മസ്‌ക് എന്നിവരുള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. മുന്‍നിര സംഘടനകളെയും ആരോഗ്യ പ്രവര്‍ത്തകരെയും സഹായിക്കുമെന്ന് ഇവര്‍ ഇതിനോടകം പ്രതിജ്ഞ ചെയ്തു കഴിഞ്ഞു.