കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി മാർച്ച് 24 മുതൽ രാജ്യത്തൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൌൺ കാരണം ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 20 ശതമാനത്തിലധികം ഉയർന്നു. ഇതോടെ രാജ്യത്തെ സാമ്പത്തിക ആഘാതം കനത്തു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സിഎംഐഇ) യുടെ കണക്കനുസരിച്ച് മെയ് 24 ന് അവസാനിച്ച ആഴ്ചയിൽ തൊഴിലില്ലായ്മ നിരക്ക് 24.3 ശതമാനമായിരുന്നു.
തൊഴിലില്ലായ്മ നിരക്ക്
ഏപ്രിൽ 20 മുതലുള്ള ലോക്ക്ഡൌണിലെ ഇളവുകൾ ഇപ്പോഴും തൊഴിലില്ലായ്മ നിരക്കിനെ ഗുണകരമായി ബാധിച്ചിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വാസ്തവത്തിൽ, നഗര തൊഴിലില്ലായ്മാ നിരക്ക് മെയ് 17 ന് അവസാനിച്ച ആഴ്ചയിൽ ഏകദേശം 27% ആയിരുന്നു. ഇത് ഗ്രാമീണ തൊഴിലില്ലായ്മാ നിരക്കിനേക്കാൾ കൂടുതലാണ്. ഇതിനർത്ഥം, നഗരത്തിലെ തൊഴിൽ ചെയ്യുന്നവരിൽ 25% ൽ താഴെ ആളുകൾ മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.
പിരിച്ചുവിടൽ
ലോക്ക്ഡൗൺ കാരണം നിലവിലുള്ള തൊഴിൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും പ്രവർത്തന ചെലവ് നിലനിർത്തുന്നതിന് ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നുണ്ട്. വർദ്ധിച്ചുവരുന്ന നഷ്ടം മറികടക്കാൻ അടുത്തിടെ വസ്ത്ര നിർമാതാക്കളായ റെയ്മണ്ട് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഒല, ഊബർ, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ സ്റ്റാർട്ടപ്പുകളും ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി.
നിയമനങ്ങൾ ഇല്ല
വരുമാനം കുറഞ്ഞതിനെത്തുടർന്ന് ഒലയും സ്വിഗ്ഗിയും യഥാക്രമം 1100, 1,400 ജീവനക്കാരെ വീതം ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സൊമാറ്റോ 13% തൊഴിലാളികളെ പിരിച്ചുവിട്ടു. ഇതിനുപുറമെ, പ്രധാന സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) എന്നിവിടങ്ങളിലെ പുതിയ ബിരുദധാരികൾക്ക് നൽകുന്ന തൊഴിൽ ഓഫറുകൾ പോലും ഊബർ, ഗാർട്ട്നർ തുടങ്ങിയ കമ്പനികൾ റദ്ദാക്കിയിട്ടുണ്ട്.
സാമ്പത്തിക മാന്ദ്യം
2020-21 മൂന്നാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വഴുതി വീഴാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. അത്രമാത്രം മഹാമാരി പ്രതിസന്ധി രൂക്ഷമാണ്. തൊഴിൽ നഷ്ടവും ശമ്പള വെട്ടിക്കുറവും മഹാമാരിയ്ക്ക് ശേഷമുള്ള വീണ്ടെടുക്കൽ മന്ദഗതിയിലാക്കുമെന്നും നിരീക്ഷകർ പറയുന്നു.


Click it and Unblock the Notifications