ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് പുറത്തിറക്കിയ 2020-ലെ ആഗോള പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ റാങ്ക് 84-ൽ എത്തി. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ടുകള്‍ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് പരിശോധിച്ചതിന് ശേഷമാണ് റാങ്കിംഗ് തീരുമാനിക്കുന്നത്. മുന്‍കൂട്ടി വിസയ്‌ക്ക് അപേക്ഷിക്കാതെ ഒരു നിര്‍ദ്ദിഷ്ട രാജ്യത്തിന്റെ പാസ്പോർട്ടുമായി ഉടമകള്‍ക്ക് എത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാമെന്നതിനെ അടിസ്ഥാനമാക്കിയും മറ്റുമാണ് ഓരോ വര്‍ഷവും ഹെന്‍ലി പാസ്പോര്‍ട്ട് റാങ്കിംഗ് തയ്യാറാക്കുന്നത്.
വിസ ഇല്ലാതെ പോകാവുന്ന രാജ്യങ്ങള്‍, ഇ-വിസയില്‍ പോകാവുന്ന രാജ്യങ്ങള്‍, വിസ ഓണ്‍ അറൈവല്‍, സാധാരണ വിസ എന്നിങ്ങനെയുള്ളവയുടെ പട്ടികയാണ് പാസ്സ്‌പോര്‍ട്ട് ഇന്‍ഡക്‌സ് വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ റാങ്ക് കയറിയും ഇറങ്ങിയുമായിരുന്നു. 2019-ൽ ആഗോള പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ റാങ്ക് 82-ാം സ്ഥാനത്തായിരുന്നു. 2018-ൽ ഇത് 81 ആയിരുന്നു. 2014-ൽ 76-ാം സ്ഥാനത്തായിരുന്നതാണ് ഇപ്പോൾ പുറകിലേക്ക് പോയി 84-ൽ എത്തിയിരിക്കുന്നത്.
ആമസോൺ വഴിയുള്ള വിൽപ്പനയ്ക്ക് നികുതി വരുന്നൂ: അറിയണം ഇക്കാര്യങ്ങൾ
ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (ഐഎടിഎ) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഏക പാസ്‌പോർട്ട് സൂചികയാണ് ഹെൻലി പാസ്‌പോർട്ട് സൂചിക. ജപ്പാന്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. അങ്ങനെ 2020-ലെ കണക്കനുസരിച്ച് 191 പോയിന്റുമായി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി ഇത് മാറി. അതായത് 191 രാജ്യങ്ങളിൽ മുൻകൂർ വിസയില്ലാതെ ജാപ്പനീസ് പാസ്‌പോർട്ടുമായി ഉടമകൾക്ക് പ്രവേശിക്കാനാകും. സിംഗപ്പുര്‍ രണ്ടാമതും ദക്ഷിണ കൊറിയ, ജര്‍മനി എന്നീ രാജ്യങ്ങള്‍ മൂന്നാമതും ഇറ്റലി ഫിൻലാന്റ് എന്നീ രാജ്യങ്ങള്‍ നാലാമതുമാണ്. റാങ്കിംഗിലെ ആദ്യ പത്ത് പാസ്‌പോർട്ടുകളുടെ പട്ടികയിൽ യൂറോപ്യൻ രാജ്യങ്ങളാണ് ആധിപത്യം പുലർത്തുന്നത്. എങ്കിലും ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ ഏഷ്യൻ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള സിംഗപ്പൂർ 190 പോയിന്റുകൾ നേടി.