കൊവിഡ് പ്രതിസന്ധി; ബാങ്കുകൾക്ക് 1.5 ട്രില്യൺ രൂപയുടെ ധനസഹായം നൽകേണ്ടി വന്നേക്കും

കൊറോണ വൈറസ് പ്രതിസന്ധിയിൽ കിട്ടാകടം വർദ്ധിച്ചതിനാൽ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്ക് ധനമന്ത്രാലയം 1.5 ട്രില്യൺ രൂപ നൽകേണ്ടിവരുമെന്ന് ബാങ്കിംഗ് വൃത്തങ്ങൾ. വൈറസിനെ നേരിടാൻ രാജ്യവ്യാപകമായി ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത് ബിസിനസുകൾക്ക് കനത്ത തിരിച്ചടിയായതിനാൽ വായ്‌പാ വീഴ്‌ചകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല ലോക്ക്‌ഡൗൺ പശ്ചാത്തലത്തിൽ വായ്പകളുടെ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതും ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വർദ്ധിക്കാൻ കാരണമായി.

ബാങ്ക്

ബാങ്ക് റീ ക്യാപിറ്റലൈസേഷനായി 250 ബില്യൺ രൂപയുടെ ബജറ്റ് സർക്കാർ ആദ്യം പരിഗണിച്ചിരുന്നുവെങ്കിലും അത് ഗണ്യമായി ഉയർന്നുവെന്ന് ഇക്കാര്യത്തിൽ നേരിട്ട് അറിവുള്ള ഒരു മുതിർന്ന സർക്കാർ സ്രോതസ്സ് വ്യക്തമാക്കി. നിലവിലെ സ്ഥിതി വളരെ ഭീകരമാണെന്നും ബാങ്കുകൾക്ക് പുതിയ ഫണ്ടുകൾ ഉടൻ ആവശ്യമാണെന്നും ബാങ്കിംഗ് വൃത്തങ്ങൾ പറഞ്ഞു.

ധനമന്ത്രാലയം

ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്നും എന്നാൽ ധനമന്ത്രാലയം ഇതുവരെ ഈ കാര്യത്തോട് പ്രതികരിച്ചിട്ടില്ലെന്നുമാണ് സൂചന. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 സെപ്‌റ്റംബർ അവസാനത്തോടെ തന്നെ ഇന്ത്യൻ ബാങ്കുകൾക്ക് 9.35 ട്രില്യൺ രൂപയുടെ നിഷ്‌ക്രീയ ആസ്‌തിയുണ്ടായിരുന്നെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

കിട്ടാകടം

അടുത്ത മാർച്ച് മാസം അതായത് നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കിട്ടാകടം മൊത്തം ആസ്‌തിയുടെ 18-20 ശതമാനമായി ഉയരുമെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളെ സഹായിക്കാനായി സർക്കാർ ഇതിനകം 3.5 ട്രില്യൺ രൂപ അനുവദിച്ചിട്ടുണ്ട്.

ലോക്ക്‌ഡൗൺ

രാജ്യവ്യാപകമായ ലോക്ക്‌ഡൗൺ മൂന്നാം മാസത്തിലേക്ക് കടക്കുന്നത് നടപ്പു സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ചയിൽ സങ്കോചമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിരവധി ആഗോള റേറ്റിംഗ് ഏജൻസികൾ ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള അവരുടെ വിലയിരുത്തലും മറ്റൊന്നല്ല. സാമ്പത്തിക വീണ്ടെടുക്കലിന് വളരെയധികം സമയമെടുക്കുമെന്നാണ് കണക്കാക്കുന്നത്.

ക്രിസിൽ

അടുത്ത മൂന്ന് സാമ്പത്തിക വർഷവും കോവിഡിനു മുൻപുണ്ടായിരുന്ന വളർച്ച നിരക്കിലേക്ക് ഇന്ത്യ എത്താൻ സാധ്യതയില്ലെന്ന് റേറ്റിംഗ് ഏജൻസിയായ ക്രിസിൽ വ്യക്തമാക്കിയിരുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി വരുമാനം അഞ്ച് ശതമാനം ചുരുങ്ങുമെന്ന് കണക്കാക്കുന്നതായും ഇന്ത്യയുടെ ജിഡിപി അവലോകന റിപ്പോർട്ടിൽ ക്രിസിൽ ചൂണ്ടിക്കാട്ടി.

വായ്പകളുടെ മൊറട്ടോറിയം

ലോക്ക്‌ഡൗൺ പശ്ചാത്തലത്തിൽ വായ്പകളുടെ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത് വായ്‌പക്കാർക്ക് ആശ്വാസം നൽകുമെങ്കിലും ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് അങ്ങനെയല്ല. വിവിധ ബാങ്കുകൾ നൽകുന്ന കണക്കുകൾ പ്രകാരം, അവരുടെ കുടിശ്ശികയുള്ള വായ്‌പകളിൽ 25 മുതൽ 30 ശതമാനം വരെ മൊറട്ടോറിയത്തിന് കീഴിലാണ്. സെപ്‌റ്റംബറിന് ശേഷം നിഷ്‌ക്രിയ ആസ്‌തി നിലവിലെ നിലവാരമായ 10 ലക്ഷം കോടിയിൽ നിന്ന് ഉയരുമെന്നാണ് കണക്കാക്കുന്നത്.

 

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X