ദില്ലി: കോവിഡ് -19 രണ്ടാം തരംഗവും പ്രാദേശിക ലോക്ക്ഡൗണുകളും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 10 ശതമാനത്തില്‍ താഴെയാക്കുമെന്ന് മുന്‍ ധനകാര്യ സെക്രട്ടറി എസ് സി ഗാര്‍ഗ് പറഞ്ഞു. ഈ മാസം ആദ്യം, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 2021 ല്‍ രാജ്യത്തിന് 12.5 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചിരുന്നു. സാമ്പത്തിക സര്‍വേയില്‍ 11 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചിരുന്നു. കൂടാതെ റിസര്‍വ് ബാങ്ക് വളര്‍ച്ചാ പ്രവചനം 10.5 ശതമാനമായി നിലനിര്‍ത്തിയിരുന്നു.

റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് സാമ്പത്തിക വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ 26.2ശതമാനം, രണ്ടാം പാദത്തില്‍ 8.3 ശതമാനം, മൂന്നാം പാദത്തില്‍ 5.4 ശതമാനം, നാലാം പാദത്തില്‍ 6.2 ശതമാനം എന്നിങ്ങനെയായിരിക്കും പ്രതീക്ഷിക്കുന്നത്. എന്നാല്‍ കൊവിഡിന്റെ രണ്ടാമത്തെ കുതിച്ചുചാട്ടവും നിയന്ത്രണങ്ങളുടെ വേഗതയും ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്ന് എസ് സി ഗാര്‍ഗ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ പങ്കുവയ്ക്കുന്നു.
ദിവസേന വര്‍ദ്ധിച്ചുവരുന്ന കൊവിഡ് എന്ന ദുരന്തത്തെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു, സർക്കാരുകള്‍ ഏര്‍പ്പെടുത്താനിടയുള്ള നിയന്ത്രണങ്ങള്‍, ജനങ്ങളുടെ പ്രതികരണം എന്നിവ ഡിമാന്‍ഡിലും വിതരണത്തിലും ഉണ്ടാകുന്ന സ്വാധീനം നിര്‍ണ്ണയിക്കുമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 24 ശതമാനമായി ചുരുങ്ങിയപ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ പാദത്തിലെ വളര്‍ച്ച 15-20 ശതമാനം വരെയാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാമ്പത്തിക വര്‍ഷത്തെ കുറിച്ച് വിലയിരുത്തല്‍ നടത്തിയ അദ്ദേഹം 2021-22 സാമ്പത്തിക വളര്‍ച്ച 10 ശതമാനത്തില്‍ താഴെയായി കുറയുന്നത് യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു.


Click it and Unblock the Notifications